കണ്ണൂർ: സിൽവർ ലൈൻ വിരുദ്ധസമരത്തിന് ആവേശം പകരാൻ നർമ്മദ ബച്ചാവോ ആന്തോളൻ സമരനായിക മേധാപട്കർ കണ്ണൂരിലെത്തി. പയ്യന്നൂർ കാനത്ത് കെ റെയിൽവിരുദ്ധപോരാട്ടം നടത്തുന്ന വീട്ടമ്മമാരെ സന്ദർശിച്ച മേധ അവർ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. തുടർന്ന് കെ റെയിൽ വിരുദ്ധസമരസമിതി കണ്ണൂരിൽ നടത്തിയ പ്രതിരോധ സമരസംഗമം ഉദ്ഘാടനം ചെയ്ത് സമരരംഗത്തുള്ളവർക്ക് ആവേശം പകർന്നു.
ഇന്നലെ വൈകുന്നേരം നാലരയോടെ ജവഹർ ലൈബ്രറിഹാളിലെ പ്രതിരോധസംഗമം ഉദ്ഘാടനം ചെയ്യാനെത്തിയ മേധയെ മുദ്രാവാക്യം വിളികളോടെയാണ് കെ റെയിൽ വിരുദ്ധ സമരസമിതി പ്രവർത്തകർ സ്വീകരിച്ചത്. തുടർന്ന് കൈചുരുട്ടി മുദ്രാവാക്യം വിളിച്ച മേധ തുടക്കത്തിൽ മലയാളത്തിലാണ് പ്രസംഗം ആരംഭിച്ചത്. സ്‌കൂൾ പാചകതൊഴിലാളികൾ അവരെ ഷാൾ അണിയിച്ചു സ്വീകരിച്ചു. തുടർന്ന് രഘുനാഥ് രചിച്ച കേരളത്തിന്റെ സമരചരിത്രം പുസ്തകം കെ റെയിൽ വിരുദ്ധസമര പോരാളി യശോദ അമ്മയ്ക്ക് നൽകി മേധ പ്രകാശനം ചെയ്തു.
കേരളത്തിൽ നടക്കുന്ന സിൽവർ ലൈൻവിരുദ്ധ പോരാട്ടം നാടിനെ സംരക്ഷിക്കാനുള്ളതാണെന്നു പറഞ്ഞ മേധ കേരളത്തിന്റെ കറുത്ത രേഖയാണ് പദ്ധതിയെന്ന് വിമർശിച്ചു. മദ്ധ്യപ്രദേശിൽ അണക്കെട്ടിനെതിരെ സമരം ആദ്യം നടത്തിയത് ഏതാനും ചില ആദിവാസിവിഭാഗമാണെന്നും അതു പിന്നീട് ജനകീയ സമരമായി മാറിയെന്നും അവർ വ്യക്തമാക്കി. രാജ്യത്തെ ഭരണാധികാരികൾ ജർമ്മനിയെയും ജപ്പാനെയും അനുകരിച്ചാണ് വൻകിട വികസനപദ്ധതികൾ കൊണ്ടുവരുന്നത്. എന്നാൽ അതിന്റെ വിനാശകരമായ വശങ്ങളെ കുറിച്ചു അവർ ചിന്തിക്കുന്നില്ലെന്നും മേധ പറഞ്ഞു. അഡ്വ. വിനോദ് പയ്യട മേധയുടെ പ്രസംഗം മലയാളത്തിലേക്ക് പരിഭാഷ ചെയ്തു.
കണ്ണൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ ഷബീന അദ്ധ്യക്ഷയായി. കണ്ണൂർ കോർപറേഷൻ മേയർ ടി.ഒ മോഹനൻ, ഡോ. ജോസ് ജോർജ് പ്ലാത്തോട്ടം, സി.ആർ നീലകണ്ഠൻ, ഡോ. ഡി. സരേന്ദ്രനാഥ്, വി.എസ്. അനിൽകുമാർ, കെ.സി ഉമേഷ്ബാബു, സി.എ അജീർ അഡ്വ. പി.സി വിവേക് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |