കോഴിക്കോട്: ജില്ലയിൽ കരിങ്കൽക്ഷാമം രൂക്ഷമായതോടെ നിർമാണ മേഖല പ്രതിസന്ധിയിലായി. രാമനാട്ടുകര മുതൽ വെങ്ങളം വരെയും വെങ്ങളം മുതൽ അഴിയൂർ വരെയും ആറുവരി പാതയുടെ പണികൾ നടക്കുന്നതാണ് ക്ഷാമത്തിന് കാരണം. ജില്ലയിലെ ക്വാറികളിൽ നിന്നും നിലവിൽ ഉത്പാദിപ്പിക്കുന്ന കല്ലുകൾ പോലും ആറുവരി പാതയുടെ ആവശ്യത്തിന് തികയുന്നില്ല എന്നതാണ് അവസ്ഥ. തിരുവമ്പാടി വഴി പോകുന്ന മലയോരഹൈവേയുടെയും മുക്കം മുതൽ അരീക്കോട് വരെയുള്ള നാലുവരി പാതയുടെയും നിർമാണ പ്രവൃത്തിക്കും കരിങ്കല്ലെത്തുന്നുണ്ട്. കരിങ്കല്ലിന് മാത്രമല്ല എം സാൻഡ്, 20 എം.എം, ക്വാറി വേസ്റ്റ് തുടങ്ങിയവയും ലഭ്യമല്ല.
നിലവിൽ 100 അടി കല്ലിന് 1300- 1500 രൂപ വരെയാണ് വില. ഇങ്ങനെപോയാൽ വില ഇനിയും കൂടാനാണ് സാദ്ധ്യത. പല ടിപ്പർ ഡ്രൈവർമാരും തലേ ദിവസം വന്ന് ക്യൂ നിന്നാണ് കല്ല് കൊണ്ടുപോകുന്നത്. മലപ്പുറത്തു നിന്നും വൻതുക മുടക്കി കരിങ്കല്ല് കൊണ്ടുവരുന്നവരുമുണ്ട്. വയനാട്ടിലേയ്ക്ക് കല്ലെത്തിക്കുന്നതും കോഴിക്കോട് നിന്നാണ്. ജില്ലയിൽ രജിസ്ട്രേഡ് ആയിട്ടുള്ള 40 ക്വാറികളാണുള്ളതെങ്കിലും പ്രവർത്തിക്കുന്നത് 30 എണ്ണം മാത്രമാണ്. 22 ക്വാറികളുടെ ലൈസൻസ് ഈ വർഷം അവസാനത്തോടെ കഴിയും.കേന്ദ്രസർക്കാരിന്റെ ഉത്തരവ് പ്രകാരം ലഭ്യത കുറയുംവരെയോ 30 വർഷം വരെയോ ക്വാറികൾ ഉപയോഗിക്കാം. എന്നാൽ സംസ്ഥാന സർക്കാരിന്റെ എൻവയോൺമെന്റൽ ക്ലിയറൻസസിന്റെ കാലാവധി അനുസരിച്ച് അഞ്ചു വർഷമാണ് കാലാവധി.
@ നിലവിൽ ആവശ്യമായ കരിങ്കല്ലിന്റെ ലഭ്യത പോലും കോഴിക്കോട് ജില്ലയ്ക്കില്ല. ഇതു കാരണം ജനങ്ങൾ ബുദ്ധിമുട്ടുകയാണ്. ഈ സാഹചര്യത്തിൽ 2022ൽ പല ക്വാറികളുടെയും കാലാവധി കഴിയുന്നത് വീണ്ടും പ്രതിസന്ധിയിലാക്കും. നിലവിലുള്ള ക്വാറികളെ സർക്കാർ ഇടപെട്ട് സുഗമമായി പ്രവർത്തിക്കാൻ അനുവദിക്കുക എന്നതാണ് അസോസിയേഷന്റെ ആവശ്യം
- ഹബീബ് റഹ്‌മാൻ,
ട്രഷറർ,
ക്വാറി ക്രഷർ ഓണേഴ്സ് അസോസിയേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |