കോട്ടയം. സ്‌കൂൾതുറപ്പ് അടുത്തതോടെ ഒന്നര വർഷമായി ഓടാതെ കിടക്കുന്ന വാഹനങ്ങളുടെ തകരാറുകൾ പരിഹരിച്ച് ഫിറ്റ്‌നസ് നേടിയെടുക്കാനുള്ള ശ്രമത്തിലാണ് സ്‌കൂൾ അധികൃതർ. ഇന്ന് സ്‌കൂൾ വാഹനങ്ങൾക്ക് മാത്രമായി ഫിറ്റ്‌നസ് പരിശോധന നടത്താനാണ് മോട്ടോർ വാഹനവകുപ്പിന്റെ തീരുമാനം.
ഇടയ്ക്ക് ക്ലാസ് ആരംഭിച്ചപ്പോഴും എല്ലാ സ്‌കൂളുകളിലും ബസുകൾ പൂർണതോതിൽ സജ്ജമാക്കിയിരുന്നില്ല. ഭൂരിഭാഗം ബസുകൾക്കും അറ്റകുറ്റപ്പണി ഏറെയുണ്ട്. ഫിറ്റ്‌നസില്ലാത്ത സ്‌കൂൾ ബസുകൾ നിരത്തിലിറക്കരുതെന്ന കർശന നിർദേശത്തെ തുടർന്നാണ് അറ്റകുറ്റപ്പണി നടത്തുന്നത്. ഇതോടെ വർക്ക് ഷോപ്പുകളിലും തിരക്കായി.
സ്കൂൾ വാഹനങ്ങളിൽ പാലിക്കേണ്ടത്.
ജി.പി.എസ് സുരക്ഷാമിത്ര സൈറ്റുമായി ബന്ധിപ്പിച്ചിരിക്കണം.
പരമാവധി വേഗത 50 കിലോമീറ്റർ ആയി നിജപ്പെടുത്തണം.
വാഹനത്തിൽ ഹെൽപ്പ് ലൈൻ നമ്പർ എഴുതിയിരിക്കണം.
ഡ്രൈവർക്ക് കുറഞ്ഞത് 10 വർഷത്തെ ഡ്രൈവിംഗ് പരിചയം.
വലിയ വാഹനം ഓടിക്കുന്നവർക്ക് 5 വർഷത്തെ പരിചയം.
ഡ്രൈവർമാർ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരാകരുത് .
സ്‌കൂൾ ആവശ്യങ്ങൾക്ക് മാത്രമേ സർവീസ് നടത്താവൂ.
വാഹനത്തിൽ കുട്ടികളുമായി ബന്ധപ്പെട്ട രജിസ്റ്റർ വേണം.
കുട്ടികളെ വാഹനത്തിൽ നിറുത്തി യാത്ര ചെയ്യിക്കരുത്.
വാഹനത്തിൽ ഡോറിനനുസരിച്ച് അറ്റൻഡർ നിർബന്ധം.
കോട്ടയം ആർ.ടി.ഒ ഇ.വി സജീവ് പറയുന്നു.
'' ഇന്ന് സ്‌കൂൾ ബസുകൾക്ക് മാത്രമായി ഫിറ്റ്‌നസ് പരിശോധന നടത്തും. ഫിറ്റ്‌നസില്ലാതെ നിരത്തിലറങ്ങരുതെന്ന് സ്‌കൂളുകൾക്ക് കർശനനിർദേശം നൽകിയിട്ടുണ്ട്''
സ്‌കൂളുകളിലും ഒരുക്കം തകൃതി.
കോട്ടയം. സ്‌കൂളുകളിൽ അറ്റകുറ്റപ്പണി നടത്തി ഫിറ്റ്‌നസ് നേടാനുള്ള ഒരുക്കങ്ങൾ തിരക്കിട്ടു നടക്കുകയാണ്. പതിവില്ലാത്ത മഴയാണ് തടസം. 934 ൽ മൂന്നൂറോളം സ്‌കൂളുകളാണ് ഫിറ്റ്‌നസ് നേടിയത്. ബെഞ്ചുകൾ, ഡെസ്‌കുകൾ തുടങ്ങിയവയുടെ അറ്റകുറ്റപ്പണികളും നടക്കുന്നുണ്ട്. 31നകം അറ്റകുറ്റപ്പണി നടത്തി ഫിറ്റ്‌നസ് ജോലികൾ തീർക്കാനാണ് തീരുമാനം. ചിലയിടങ്ങളിൽ സ്‌കൂൾ കെട്ടിടങ്ങൾ പെയിന്റ് ചെയ്യാനും ആരംഭിച്ചിട്ടുണ്ട്. ജൂൺ ഒന്നിന് പ്രവേശനോത്സവം നടത്തും.
വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ എൻ.സുജയ പറയുന്നു.
'' ഒരുക്കങ്ങളെല്ലാം പൂർത്തിയാവുകയാണ്. ഒന്നാം ക്ളാസിൽ ഇക്കുറിയും റെക്കോഡ് അഡ്മിഷനുണ്ടാവുമെന്നാണ് പ്രതീക്ഷ. കൊവിഡ് മാനദണ്ഡങ്ങൾ ക്ളാസുകളിൽ ഉറപ്പാക്കും''
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |