കൊട്ടിയൂർ: ഉത്തര കേരളത്തിലെ പ്രധാന തീർത്ഥാടനകേന്ദ്രമായ കൊട്ടിയൂരിലേക്ക് ഭക്ത ജനപ്രവാഹം തുടരുന്നു. വൈശാഖമഹോത്സവം കൊട്ടിയൂരിലെ യാഗഭൂമിയിലെത്തുന്ന തീർത്ഥാടകരിൽ വലിയൊരു വിഭാഗം മണത്തണ ചപ്പാരം ഭഗവതി ക്ഷേത്രം സന്ദർശിക്കാതെ മടങ്ങാറില്ലെന്നതാണ് സത്യം. വൈശാഖമഹോത്സവം തന്നെയാണ് ഇവിടത്തെയും ഉത്സവകാലം. കൊട്ടിയൂരിന്റെ പ്രധാന ഉപക്ഷേത്രമാണിത്.
കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ നിരവധി ക്ഷേത്രങ്ങൾ കൊട്ടിയൂരിന് ഉപക്ഷേത്രങ്ങളായുണ്ടെങ്കിലും ആചാരാനുഷ്ഠാനങ്ങളുമായി ഏറ്റവുമധികം ബന്ധപ്പെട്ടു നിൽക്കുന്നത്
മണത്തണ ചപ്പാരമാണ്. കൊട്ടിയൂരിൽ നിന്ന് 15 കിലോമീറ്റർ പടിഞ്ഞാറ് മാറി കൊട്ടിയൂരിന്റെ ആസ്ഥാന ഭൂമിയായ മണത്തണയിലെ പ്രധാന ഭഗവതി ക്ഷേത്രമാണിത്. വൈശാഖ മഹോത്സവത്തിലെ 'വാളശ്ശന്മാർ' എന്ന ഏഴില്ലം സ്ഥാനികരുടെ ആസ്ഥാന ക്ഷേത്രമായ ഇവിടെ ശ്രീചക്ര പ്രതിഷ്ഠ നടത്തിയതും കൊട്ടിയൂർ ഉത്സവത്തിന്റെ ചടങ്ങുകൾ ചിട്ടപ്പെടുത്തിയതും ശങ്കരാചാര്യരാണെന്നാണ് കരുതുന്നത്. കൊട്ടിയൂരിലെ ശിവശക്തി ചൈതന്യത്തിൽ ശക്തീ ഭാവം കുടികൊള്ളുന്നത് ചപ്പാരം ക്ഷേത്രത്തിലെന്നാണ് വിശ്വാസം.
ഇടവമാസത്തിലെ ചോതിനാളിൽ അക്കരെ സന്നിധാനത്തെ സ്വയംഭൂവിൽ നെയ്യാട്ടം നടക്കുന്നതോടെ വൈശാഖോത്സവത്തിന് തുടക്കമാകുന്നുവെങ്കിലും നിത്യപൂജകൾ ആരംഭിക്കുന്നത് ഭണ്ഡാരം എഴുന്നള്ളത്തിനൊപ്പം ചപ്പാരം ഭഗവതിയുടെ വാളുകൾ അക്കരെ സന്നിധിയിൽ എത്തുന്നതോടെയാണ്. മൂന്ന് വാളുകളാണ് ഇവിടെ നിന്നും എഴുന്നള്ളിക്കുന്നത്. മണത്തണ കരിമ്പന ഗോപുരത്തിൽ നിന്ന് ഭണ്ഡാരം എഴുന്നള്ളത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായാൽ തേടൻ സ്ഥാനികൻ കുത്തുവിളക്കുമായി ചപ്പാരം ക്ഷേത്രത്തിലെത്തി വാളെഴുന്നള്ളത്തിന് സമയമായെന്നറിയിക്കുന്നതാണ് പതിവ്. കൊട്ടിയൂർ പെരുമാൾ ഈ സമയത്ത് ഭഗവതിയെ കൂട്ടിക്കൊണ്ടുപോകാൻ നേരിട്ടെത്തുന്നുണ്ടെന്നാണ് വിശ്വാസം. അക്കരെ സന്നിധാനത്ത് മണിത്തറയ്ക്കും അമ്മാറക്കല്ലിനും മദ്ധ്യേ വാളറയിലാണ് ചപ്പാരം ക്ഷേത്രവാളുകൾ പൂജിക്കുന്നത്. വൈശാഖ മഹോത്സവത്തിൽ എല്ലാ പ്രധാന ചടങ്ങുകൾക്കും മുന്നിലായി അടിയന്തിരയോഗം ചേരുന്നതും, അഷ്ടമി ആരാധന പൂജ നടക്കുന്നതും പരാശക്തി സങ്കല്പത്തിലുള്ള വാളുകൾ പൂജിക്കുന്ന വാളറയ്ക്ക് മുന്നിലാണെന്നത് ശ്രദ്ധേയമാണ്. മണിത്തറയിൽ സ്വയംഭൂവായി കുടികൊള്ളുന്ന ദേവനും പരാശക്തി ചൈതന്യം കുടികൊള്ളുന്ന ചപ്പാരം വാളുകളും മുഖാമുഖം ദർശിക്കുന്ന രീതിയിലാണ് വാളുകളുടെ പ്രതിഷ്ഠ.
ചപ്പാരം ക്ഷേത്രത്തിലെ മൂന്ന് വാളുകൾ ദേവന്റെയും ദേവിയുടെയും തിടമ്പുകൾക്ക് അഭിമുഖമായി നിന്ന് ദേവചൈതന്യം വാളുകളിലേക്ക് ആവാഹിക്കുന്ന 'വാളാട്ടം' വൈശാഖമഹോത്സവത്തിലെ സുപ്രധാന ചടങ്ങുകളിൽ ഒന്നാണ്. കൊട്ടിയൂർ തീർത്ഥാടനം പൂർണ്ണമാകണമെങ്കിൽ ചപ്പാരം ക്ഷേത്ര ദർശനവും അനിവാര്യമാണെന്നാണ് വിശ്വാസം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |