കോട്ടയം. തിരുനക്കര ശിവന്റെ ഒന്നാം പാപ്പാനെ വീണ്ടും സ്ഥലം മാറ്റി. ശിവനുമായി നന്നായി ഇണങ്ങിയ ഗോപനെ ഉപദേശകസമിതിയുടെ ആവശ്യപ്രകാരം ഒരു മാസം മുമ്പായിരുന്നു ഹരിപ്പാട്ട് നിന്ന് തിരുനക്കരയിലേക്ക് മാറ്റി നിയമിച്ചത്. തിരുനക്കര പൂരത്തിനും മറ്റു പ്രമുഖ ക്ഷേത്രങ്ങളിലെ ഉത്സവത്തിനും ശിവനെ ഒന്നാം പാപ്പാനായി പരിപാലിച്ചിരുന്നത് ഗോപനായിരുന്നു . ഈ മാസം 21ന് വീണ്ടും ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിലേക്ക് ഗോപനെ മാറ്റി . പകരം ഒന്നാം പാപ്പാൻ എത്താത്തതിനാൽ അഞ്ചുദിവസമായി ആനക്കൊട്ടിലിൽ അഴിച്ചു മാറ്റി കെട്ടാതെ നിൽക്കുകയാണ് ശിവൻ. നേരത്തേ പാപ്പാനായിരുന്ന വിഷ്ണു വീണ്ടും വന്നെങ്കിലും മുൻപ് ശിവനെ ക്രൂരമായി മർദ്ദിച്ചവശനാക്കിയതിനാൽ ഇനിയും അതിന് അനുവദിക്കില്ലെന്ന് ഭക്തജനങ്ങൾ നിലപാടെടുത്തു. ഇതോടെ വിഷ്ണുവിനെ മാറ്റാൻ ദേവസ്വം ബോർഡ് തീരുമാനിച്ചു. എന്നാൽ തിരുനക്കരയിൽ നിന്ന് പോകാൻ വിഷ്ണു തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് ഗോപനെ ഹരിപ്പാട്ടേയ്ക്ക് മാറ്റിയത്. സ്ഥലം മാറ്റിയിട്ടും പോകാതെ നിൽക്കുന്ന വിഷ്ണുവിനെ തിരുനക്കരയിൽ നിലനിറുത്തി വീണ്ടും ശിവനെ തല്ലി ചട്ടം പഠിപ്പിക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് ഭക്തർ.
പുല്ലു തിന്നുന്ന ആന.
പ്രായാധിക്യത്താൽ അണപ്പല്ല് തേഞ്ഞ ശിവന് പനംപട്ടയോ ഓലയോ കഴിക്കാൻ ആവാത്തതിനാൽ ദേവസ്വം ബോർഡ് പ്രത്യേക അനുമതിയോടെ പുല്ല് മാത്രമാണ് നൽകുന്നത്.
ശിവനെ നന്നായി പരിപാലിച്ചു വന്ന അരഡസനിലേറെ പാപ്പാൻമാരെ തുടരെ മാറ്റിയത് കേരളകൗമുദി വാർത്തയാക്കിയിരുന്നു. സ്ഥലംമാറി എത്തുന്ന പാപ്പാൻമാർ ശിവനെ മർദ്ദിക്കുന്നുണ്ടോ എന്നറിയാൻ ആനക്കൊട്ടിലിന് സമീപം സി.സി.ടി.വി.കാമറയും സ്ഥാപിച്ചിരുന്നു.
ക്ഷേത്രോപദേശകസമിതി പ്രസിഡന്റ് ടി.സി.ഗണേഷ് പറയുന്നു.
തങ്ങളുടെ എതിർപ്പ് അവഗണിക്കാനാവാതെ വന്നതോടെയാണ് ദേവസ്വംബോർഡ് വിഷ്ണുവിനെ മാറ്റി ഗോപനെ പാപ്പാനായി നിയമിച്ചത്. ഒരു മാസത്തിനുള്ളിൽ വീണ്ടും മാറ്റിയതിന് കാരണമറിയില്ല. പകരം ചട്ടമുള്ള ആനക്കാരനെ കൊണ്ടു വരണം. ഇനിയും തല്ലി ചട്ടം പഠിപ്പിക്കാനാവാത്ത വിധം പ്രായാധിക്യത്താൽ അവശനാണ് ശിവൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |