തിരുവനന്തപുരം: 52ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ നിന്നും ഹോം സിനിമയെ പൂർണമായും ഒഴിവാക്കിയതിനെതിരെ വിവാദമുയരുന്ന സാഹചര്യത്തിൽ വിശദീകരണവുമായി ജൂറി ചെയർമാൻ സെയ്‌ദ് മിർസ. സിനിമയുമായി ബന്ധപ്പെട്ടുള്ള നടൻ ഇന്ദ്രൻസിന്റെ വാദങ്ങൾ തെറ്റാണെന്ന് മിർസ വ്യക്തമാക്കി.
ജൂറി സിനിമ കണ്ടു കാണില്ല. അല്ലെങ്കിൽ കാണാൻ അവസരം ഉണ്ടാക്കി കാണില്ല എന്ന ഇന്ദ്രൻസിന്റെ പരാമർശം തെറ്റാണെന്നാണ് സയ‌്‌ദ് മിർസ പറഞ്ഞത്. 'ഇന്ദ്രൻസിന്റെ ആരോപണം തെറ്റാണ്. എല്ലാ ജൂറി അംഗങ്ങളും ഹോം സിനിമ കണ്ടു. ഒരു വിഭാഗത്തിലും അവസാന ഘട്ടത്തിലേക്ക് സിനിമ എത്തിയില്ല. അവാർഡ് നിർണയം പൂർണമായും ജൂറിയുടെ തീരുമാനം അനുസരിച്ചാണ്'- എന്നായിരുന്നു മിർസയുടെ പ്രതികരണം.
'കുടുംബത്തിൽ ഒരാൾ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ കുടുംബക്കാരെ മൊത്തം ശിക്ഷിക്കേണ്ടതുണ്ടോ. അയാൾക്കെതിരെ വിധിയൊന്നും വന്നില്ലല്ലോ. ആരോപണം അല്ലേ. നിരപരാധിയാണെങ്കിൽ, അല്ലെങ്കിൽ കുറ്റം ചുമത്തിയില്ലെങ്കിൽ ഈ പടം പിന്നീട് ജൂറി തിരിച്ച് വിളിച്ച് അവാർഡ് തിരുത്തുമോ. സിനിമ കണ്ടു കാണില്ല എന്ന കാര്യം ഉറപ്പാണ്. സിനിമ കണ്ടവരെല്ലാം വിഷമം പറയുന്നുണ്ട്. ആ വിഷമം ജൂറിക്കില്ലെങ്കിൽ അവർ സിനിമ കണ്ടില്ലെന്നല്ലേ അർത്ഥം. നടന്മാരിൽ തന്നെ രണ്ടു പേർ നന്നായിട്ട് അഭിനയിച്ചു. രണ്ടു പേർക്കും കൊടുത്തില്ലേ. ഹൃദയം നല്ലതാണ്, ആ ഹൃദയത്തിനൊപ്പം ഹോമും കൂടി ചേർത്തു വയ്‌ക്കാമിരുന്നില്ലേ. ജനങ്ങളുടെ പിന്തുണയാണ് അവാർഡ്. അത് അന്നേ കിട്ടുന്നുണ്ട്.
കൊവിഡ് കാലത്ത് വളരെ കഷ്ടപ്പെട്ട് ചെയ്ത സിനിമയാണ്. അതിന് ഇത്രയും മികച്ച അഭിപ്രായം കിട്ടുമ്പോൾ സ്വഭാവികമായും പ്രതീക്ഷിച്ചു പോകും. സർക്കാർ ഒടിടി പ്ലാറ്റ്ഫോം തുടങ്ങുകയാണ്. അതിന് പ്രോത്സാഹിപ്പിക്കണം എന്നും പറയുന്നുണ്ട്. എന്നിട്ടും എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് അറിയില്ല'- ഇങ്ങനെയായിരുന്നു വിവാദങ്ങളിൽ ഇന്ദ്രൻസ് പ്രതികരിച്ചത്.
അതേസമയം, അനാവശ്യ വിവാദങ്ങളുണ്ടാക്കേണ്ട കാര്യമില്ലെന്നും പുരസ്കാര നിർണയം നിക്ഷപക്ഷമായിരുന്നെന്നും സിപിഎം കേന്ദ്ര കമ്മിറ്റിയംഗവും മുൻ സാംസ്കാരിക വകുപ്പ് മന്ത്രിയുമായ എ കെ ബാലൻ വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് പറഞ്ഞു. ഒരു രീതിയിലും ചലച്ചിത്ര അക്കാദമിയെ സ്വാധീനിക്കാൻ കഴിയില്ല. ഇടതുപക്ഷം എപ്പോഴും ഇന്ദ്രൻസിനൊപ്പമാണ് നിന്നിട്ടുള്ളത്. ഇതിൽ രാഷ്ട്രീയ ഇടപെടലുകളോ സർക്കാരിന്റെ ഇടപെലോ ഉണ്ടായിട്ടില്ലെന്നും എ കെ ബാലൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |