കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സുരക്ഷ കടുപ്പിക്കാൻ കാക്കിപ്പട്ടാളം നാളെയിറങ്ങും. 1000ലധികം പൊലീസുകാരെ നിയോഗിച്ചു. സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു നേതൃത്വം നൽകും. അടിയന്തര സാഹചര്യങ്ങളിൽ ചീറിപ്പാഞ്ഞെത്താൻ സായുധപൊലീസ്, ബി.എസ്.എഫ്, സി.ആർ.പി.എഫ്, സി.ഐ.എസ്.എഫും സുസജ്ജം. മുൻകരുതലിന്റെ ഭാഗമായി 23 പേർ കരുതൽ തടങ്കലിലുണ്ട്. തിരഞ്ഞെടുപ്പ് ദിവസം മഴക്കെടുതിയുണ്ടായാൽ നേരിടാനും ടീം റെഡിയാണ്. 24 മണിക്കൂർ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. ക്രമസമാധാന പ്രശ്‌നമുണ്ടായാൽ മാത്രമേ കേന്ദ്രസേനയെ രംഗത്തിറക്കൂ.
14 പിക്കറ്റ്
അഞ്ച് ബൂത്തുകളിൽ കൂടുതലുള്ള പോളിംഗ് സ്റ്റേഷനുകളിൽ പൊലീസ് പിക്കറ്റ് പോസ്റ്റ് ഏർപ്പെടുത്തിയിട്ടുണ്ട്. എസ്.ഐയും അഞ്ച് പൊലീസുകാരും ഉൾപ്പെട്ടതാണ് പൊലീസ് പിക്കറ്റ്. 14 പിക്കറ്റ് പോസ്റ്റുകളാണ് തൃക്കാക്കരയിലുള്ളത്. പ്രായമായവരേയും ഭിന്നശേഷിക്കാരേയും സഹായിക്കാൻ എസ്.പി.സിയും സജ്ജമായിരിക്കും.
16 ഗ്രൂപ്പുകൾ
10 ബൂത്തുകൾക്ക് ഓരോ ഗ്രൂപ്പ് പട്രോളിംഗ് സംഘത്തെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. എസ്.ഐയും രണ്ട് പൊലീസുകാരും ഉൾപ്പെട്ട ഗ്രൂപ്പ് പട്രോളിംഗ് സംഘം അര മണിക്കൂർ ഇടവിട്ട് ബൂത്തുകൾ സന്ദർശിക്കും. 16 ഗ്രൂപ്പുകളാണുള്ളത്. മണ്ഡലത്തിലെ ഓരോ പൊലീസ് സ്റ്റേഷൻ പരിധിയിലും രണ്ട് വീതം ലാ ആൻഡ് ഓർഡർ പട്രോളിംഗ് സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.
സ്‌ട്രൈക്കിംഗ് ഫോഴ്‌സ്
മണ്ഡലത്തിലെ ഏഴു പൊലീസ് സ്റ്റേഷൻ പരിധിയിലും എസ്.എച്ച്.ഒയുടെ നേതൃത്വത്തിൽ സ്‌ട്രൈക്കിംഗ് ഫോഴ്‌സിനെ നിയോഗിച്ചിട്ടുണ്ട്. മൂന്ന് സബ് ഡിവിഷൻ, ഡിവൈ.എസ്.പി,എ.സി.പി, ഡെപ്യുട്ടി പൊലീസ് കമ്മിഷൺ, സിറ്റി പൊലീസ് കമ്മിഷണർ എന്നിവരുടെ കീഴിലും സ്ട്രൈക്കിംഗ് ഫോഴ്സ് ഉണ്ടായിരിക്കും. കെ.എ.പി ബറ്റാലിയനിലെ 30 പേർ വീതമുള്ള മൂന്ന് അഡീഷണൽ സ്‌ട്രൈക്കിംഗ് ഫോഴ്‌സും രംഗത്തുണ്ടാകും.
പരസ്യപ്രചാരണം അവസാനിക്കുന്ന ഇന്ന് വൈകിട്ട് വൈറ്റില, കാക്കനാട് എൻ.ജി.ഒ ക്വാർട്ടേഴ്‌സ് പരിസരം, പാലാരിവട്ടം എന്നിവിടങ്ങളിൽ രാഷ്ട്രീയ പാർട്ടികൾക്ക് പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്
സി.എച്ച്. നാഗരാജു
കമ്മിഷണർ
സിറ്റി പൊലീസ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |