കുമകരം . പലരും പലനാടുകളിൽ. പല പ്രായക്കാർ. കുമരകം വള്ളാറ പള്ളിയിലെ 55 വർഷം പഴക്കമുള്ള ക്വയർ ഗായകരെ അണിനിരത്തിയപ്പോൾ പിറന്ന മ്യൂസിക് ആൽബം സൂപ്പർ ഹിറ്റ്. യു കെയിൽ ജോലി ചെയ്യുന്ന ജോമോൻ കരികണ്ണംതറയുടെ കഠിനശ്രമമാണ് പല തലമുറകളെ ഒരുമിപ്പിച്ചുള്ള മ്യൂസിക് ആൽബത്തിന്റെ പിറവിയ്ക്ക് പിന്നിൽ. നടനും ഗായകനുമായ ഉണ്ണി കെ കാർത്തികേയൻ അയർലണ്ടിൽ നിന്ന് നൽകിയ പിന്തുണയും തുണച്ചു.
വള്ളാറപള്ളയുടെ വാട്സ് ആപ്പ് ഗ്രൂപ്പിലേയ്ക്ക് യാദൃശ്ചികമായി ആരോ അയച്ച 24 അംഗങ്ങളുടെ ഫോട്ടോയിൽ നിന്നാണ് തുടക്കം. അവർ 24 പേരുമായിരുന്നു 55 വർഷം മുന്നേ പള്ളിയിലെ ആദ്യ ക്വയർഗ്രൂപ്പ് അംഗങ്ങൾ. നിരന്തരമായ അന്വേഷണത്തിൽ ഇതിൽ ആറ് പേർ മരിച്ചതായി അറിഞ്ഞു. ബാക്കിയുള്ളവരിലേറെയും പല വിദേശരാജ്യങ്ങളിലും ജോമോന്റെ നേതൃത്വത്തിൽ ഓരോരുത്തരുടേയും വിലാസം കണ്ട് പിടിച്ചു. അന്ന് മുതൽ ഇപ്പോൾ വരെ ക്വയറിൽ പാടുന്ന മുഴുവൻപേരെയും ഒരിമിച്ച് ചേർക്കലായിരുന്നു അടുത്ത ശ്രമം. ഓരോരുത്തരേയും കൊണ്ട് മൊബൈൽ ഫോണിൽ പാട്ടു പാടിച്ച് വീഡിയോ വാങ്ങി. അവ എഡിറ്റ് ചെയ്തു. പാട്ടുപാടിയവരുടെ ഇപ്പോഴത്തെ ഫോട്ടോയും പഴയഫോട്ടോയും ചേർത്ത് ആൽബമായി പുറത്തിറക്കി. അന്ന് ക്വയർ ഗ്രൂപ്പിന് തുടക്കമിട്ടത് റോസാലിയമ്മ എന്ന സിസ്റ്റർ റൊസിയയായിരുന്നു. ബി സി എം കോളേജിലെ മലയാളം വിഭാഗം പ്രൊഫസറായിരുന്ന സിസ്റ്ററിന്റെ ഹാർമോണിയത്തിലായിരുന്നു പാട്ടുപഠനം. വൈകാതെ വാദ്യോപകരണങ്ങൾ ഉൾപ്പെടെ ഗായക സംഘം വിപുലപ്പെട്ടു. സിസ്റ്റർ റൊസിയയ്ക്കും ആൽബത്തിൽ ആദരവ് നൽകിയിട്ടുണ്ട്. ഉണ്ണി സോഷ്യൽ മീഡിയയിലൂടെ വേണ്ട പ്രചാരണം നൽകി. ആൽബമിറങ്ങിയതിന് പിന്നാലെ ഗായക സംഘങ്ങൾ പള്ളിയിൽ വീണ്ടും ഒത്തുകൂടി. ഓർമ്മകൾ പങ്കുവച്ചു. വീണ്ടും തലമുറ വ്യത്യാസമില്ലാതെ ഗാനം ഉറക്കെപ്പാടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |