മലപ്പുറം: ആദിവാസി മേഖലകളിലെ 27 ബദൽ സ്‌കൂളുകളുടെ (എം.ജി.എൽ.സി) പ്രവർത്തനം ഈ അദ്ധ്യയന വർഷം നിറുത്താനുള്ള തീരുമാനം കുട്ടികളുടെ പഠനം പ്രതിസന്ധിയിലാക്കും. പിന്നാക്ക, മലയോര പ്രദേശങ്ങളിലെ 243 ബദൽ സ്കൂളുകൾ മാത്രം അടച്ചുപൂട്ടാനായിരുന്നു നേരത്തെ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരുന്നത്. ഈ മാസം 25ന് വിദ്യാഭ്യസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിൽ ആദിവാസി മേഖലകളിലെ ബദൽ സ്കൂളുകൾ കൂടി അടച്ചുപൂട്ടാൻ നിർദ്ദേശിച്ചിട്ടുണ്ട്. കുട്ടികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം പൂർണ്ണമായും ലഭിക്കാതെ പോവുമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. 31നകം വിദ്യാർത്ഥികളെ മറ്റ് സ്കൂളുകളിൽ ചേർക്കണമെന്നാണ് നിർദ്ദേശം. ഹോസ്റ്റൽ സൗകര്യമുള്ള സമീപപ്രദേശങ്ങളിലെ സ്‌കൂളുകളിലേക്ക് മാറ്റുകയോ അല്ലെങ്കിൽ മതിയായ വാഹന സൗകര്യം ഏർപ്പെടുത്തി കുട്ടികളെ സ്‌കൂളിൽ എത്തിക്കാനുള്ള സാദ്ധ്യതകൾ സംബന്ധിച്ച് വിശദമായ പ്രപ്പോസൽ സമർപ്പിക്കാനും ജില്ലാ വിദ്യാഭ്യാസ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വാഹന സൗകര്യം ഉറപ്പാക്കുക എളുപ്പമല്ല
ആദിവാസി മേഖലകളിൽ വാഹന സൗകര്യം ഉറപ്പാക്കുക എളുപ്പമല്ല. കാട്ടിലൂടെ കിലോമീറ്ററുകളോളം നടന്നുവേണം വാഹന സൗകര്യമുള്ള ഇടങ്ങളിലെത്താൻ. ഹോസ്റ്റൽ സൗകര്യമുള്ള സ്കൂളുകളും നന്നേകുറവ്. വന്യമൃഗ ശല്യവും വനത്തിന് പുറത്തേക്കുള്ള യാത്രയിൽ വെല്ലുവിളിയാണ്. ഊരിന് പുറത്തുള്ളവരുമായി അധികം ഇണങ്ങാത്ത ആദിവാസി വിഭാഗങ്ങളും ഏറെയാണ്. ഊരിന് തൊട്ടടുത്ത് സ്‌കൂൾ ഉണ്ടായതിനാലാണ് പലരും ക്ലാസിന് എത്തിയിരുന്നത്. സ്കൂൾ അവധിക്കാലത്ത് കുട്ടികൾ രക്ഷിതാക്കൾക്കൊപ്പം കാട് കയറുന്നതിനാൽ സ്കൂളുകൾ അടച്ചുപൂട്ടുന്ന വിവരമറിയിക്കാൻ പോലും അദ്ധ്യാപകർക്ക് കഴിഞ്ഞിട്ടില്ല.
പൂട്ടുന്നത് 270 സ്കൂളുകൾ
ആദിവാസി മേഖലയിലെ അടക്കം 270 ബദൽ സ്കൂളുകളിലായി 8,431 കുട്ടികളാണ് പഠിക്കുന്നത്. കൂടുതൽ സൗകര്യങ്ങളുള്ള സ്‌കൂളുകൾ വരികയും യാത്രാ സൗകര്യം മെച്ചപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് ബദൽ സ്‌കൂളുകൾ നിറുത്തലാക്കുന്നത്. 1997ൽ ഡി.പി.ഇപി പദ്ധതിയുടെ ഭാഗമായാണ് ബദൽ സ്‌കൂളുകൾ ആരംഭിച്ചത്. 2009ലെ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ അടിസ്ഥാനത്തിൽ ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിറുത്തുന്നതിന് കേന്ദ്രം നിർദേശം നൽകിയിരുന്നു. ബദൽ സ്‌കൂളുകളിലെ അദ്ധ്യാപകരെ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പി.ടി.സി.എം, എഫ്.ടി.എം ഒഴിവുകളിൽ നിയമിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിട്ടിട്ടുണ്ട്.
പ്രതിഷേധവുമായി രക്ഷിതാക്കൾ
ബദൽ സ്കൂളുകളായി ആരംഭിച്ച് കുട്ടികളുടെ എണ്ണം നൂറിലധികമായി വർദ്ധിച്ചവയും മികച്ച ഭൗതിക സൗകര്യങ്ങളുള്ളവയും ജില്ലയിലുണ്ട്. എടവണ്ണ പഞ്ചായത്തിലെ അരിമംഗലം എം.ജി.എൽ.സിയിൽ 143 കുട്ടികളുണ്ട്. കരുവാരക്കുണ്ട് മഞ്ഞൾപ്പാറയിൽ 70, അരിമണലിൽ 140, കുഴിമണ്ണ മേൽമുറി - 100, തൃക്കലങ്ങോട് തരിക്കുളം - 67, താനൂർ കാളത്തുരുത്തി - 78, താനൂർ കൊട്ടപ്പുറം എം.ജി.എൽ.സി 70 എന്നിങ്ങനെ വിദ്യാർത്ഥികളുണ്ട്. കെട്ടിടമടക്കം മികച്ച സൗകര്യങ്ങൾ ഇവിടെയുണ്ട്. ജില്ലയിലെ 35 എം.ജി.എൽ.സികളെ എൽ.പി സ്‌കൂളുകളാക്കി ഉയർത്താൻ 2014ൽ സർക്കാർ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് നടപടിയുണ്ടായില്ല. സർക്കാരിന്റെ പുതിയ ഉത്തരവോടെ ഈ എം.ജി.എൽ.സികളും പൂട്ടേണ്ടിവരും. കുട്ടികളോട് മറ്റ് സ്കൂളുകളിൽ അഡ്മിഷനെടുക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഇതിൽ പ്രതിഷേധിച്ച് രക്ഷിതാക്കളുടെ നേതൃത്വത്തിൽ കളക്ടറേറ്റിന് മുന്നിൽ ധർണ്ണ നടത്താനാണ് തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |