കോഴിക്കോട്: ഭക്ഷ്യവിഷബാധയുടെ സാഹചര്യം പരിഗണിച്ച് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭക്ഷ്യമന്ത്രിയുടെ നേതൃത്വത്തിൽ സ്‌കൂളുകളിൽ പരിശോധന. ഉച്ചഭക്ഷണവിതരണം കാര്യക്ഷമമാക്കുകയെന്ന ലക്ഷ്യവുമായി ഭക്ഷ്യ മന്ത്രി ജി.ആർ.അനിലിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. സിവിൽ സ്‌റ്റേഷൻ ജി.യു.പി. സ്‌കൂളിലും സെയ്ന്റ് വിൻസെന്റ് കോളനി സ്‌കൂളിലുമാണ് ആദ്യം മന്ത്രിയെത്തിയത്.
സിവിൽ സ്റ്റേഷൻ സ്‌കൂളിലെ അടുക്കളയിലെത്തിയ മന്ത്രി അരി കഴുകുമ്പോൾ അതെടുത്ത് പരിശോധിച്ചു. പ്രധാനാധ്യാപിക പി.നാജ, പി.ടി.എ. പ്രസിഡന്റ് ടി.പി.എം.സലീം, അധ്യാപകരായ പി.കെ.അരവിന്ദാക്ഷൻ, ജെ.മീരാദാസ് തുടങ്ങിയവർ മന്ത്രിക്ക് കാര്യങ്ങൾ വിശദീകരിച്ച് നൽകി.
സെയ്ന്റ് വിൻസെന്റ് കോളനി സ്‌കൂളിൽ പരിസ്ഥിതിദിനാചരണത്തിനിടെയാണ് മന്ത്രിയെത്തിയത്. പ്രധാനാധ്യാപിക സിസ്റ്റർ റീന, ഉച്ചഭക്ഷണച്ചുമതലയുള്ള പുഷ്പ തോമസ്, സുജിൻ മാനുവൽ തുടങ്ങിയവർ മന്ത്രിയെ സ്വീകരിച്ചു. അടുക്കളയിലെത്തി പാചകക്കാരോട് കാര്യങ്ങൾ തിരക്കാനും മറന്നില്ല.
തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, കോർപറേഷൻ സ്ഥിരംസമിതി അദ്ധ്യക്ഷ സി.രേഖ, കൗൺസിലർ കെ.പി.രാജേഷ് കുമാർ, ജില്ലാ പഞ്ചായത്ത് അംഗം പി.ഗവാസ്, എ.ഇ.ഒ. എം.ജയകൃഷ്ണൻ, ജില്ലാ നൂൺമീൽ ഓഫീസർ രവിശങ്കർ, ഉദ്യോഗസ്ഥരായ ബിജു വർഗീസ്, നൗഷാദ് അലി എന്നിവർ സ്‌കൂളുകളിലെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |