കണ്ണൂർ: നഗരത്തിലെ രാത്രി സർവീസ് നടത്തുന്ന ഓട്ടോറിക്ഷതൊഴിലാളികൾക്ക് പാസ് ഏർപ്പെടുത്തിയതിനു പിന്നാലെ തിരിച്ചറിയൽ കാർഡ് നൽകാനും പൊലീസ് നീക്കം തുടങ്ങി. ഉടൻ തന്നെ തിരിച്ചറിയൽ കാർഡ് നൽകാനുള്ള നടപടി സ്വീകരിക്കാനുള്ള നടപടികൾ സ്വീകരിക്കാനാണ് തീരുമാനം. കഴിഞ്ഞ മാസം നടന്ന പൊലീസ്, തൊഴിലാളി സംഘടനാ പ്രതിനിധികളുടെ യോഗത്തിൽ തിരിച്ചറിയൽ കാർഡ് ഏർപ്പെടുത്തേണ്ട ആവശ്യം കണ്ണൂർ ടൗൺ സി.ഐ.ശ്രീജിത്ത് കൊടേരി ചൂണ്ടിക്കാണിച്ചിരുന്നു
കണ്ണൂർ നഗരത്തിൽ രാത്രികാലങ്ങളിൽ മറ്റിടങ്ങളിലെത്തുന്ന ഓട്ടോറിക്ഷകളിൽ സാമൂഹ്യവിരുദ്ധർ മയക്കുമരുന്ന് വിൽപന നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പൊലീസ് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചത്. നഗരത്തിലെ ഓട്ടോതൊഴിലാളികൾക്ക് രാത്രികാല പാസ് ഏർപ്പെടുത്തണമെന്ന ആവശ്യം ട്രേഡ് യൂനിയൻ സംഘടനകൾ തന്നെ ഉന്നയിച്ചതാണ്. അതു പൊലീസ് അംഗീകരിക്കുകയായിരുന്നു. രാത്രി പത്തുമണി മുതൽ പുലർച്ചെ അഞ്ചു മണിമുതൽ സ്റ്റാൻഡുകളിൽ നിന്നും സർവീസ് നടത്തുന്ന ഓട്ടോറിക്ഷ പാസ് ഏർപ്പെടുത്തിയത്.
ഇവർ ഡ്യൂട്ടി ചെയ്യുന്ന ദിവസങ്ങളിൽ കണ്ണൂർ ടൗൺ പൊലീസ് സ്‌റ്റേഷനിൽ പോയി ഒപ്പിടണമെന്നാണ് വ്യവസ്ഥ. നാൽപതോളം പേർ ഇത്തരത്തിൽ ഒപ്പിടുന്നുണ്ട്.രാത്രികാലപാസില്ലാത്ത ഓട്ടോറിക്ഷകൾക്കെതിരെ നടപടിയെടുക്കുമെന്ന് പൊലീസ് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. പദ്ധതിക്ക് തുടക്കത്തിൽ മികച്ച പ്രതികരണം ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് തിരിച്ചറിയൽ കാർഡ് കൂടി ഏർപ്പെടുത്താൻ ഒരുങ്ങുന്നത്. കണ്ണൂർ കോർപറേഷൻ പരിധിയിൽ നാലായിരം ഓട്ടോറിക്ഷകളാണ് സർവീസ് നടത്തിവരുന്നത്.രാത്രികാല പട്രോളിംഗ് ശക്തമാക്കിയാൽ രാത്രികാലത്തുണ്ടാകുന്ന ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കാൻ കഴിയുമെന്നാണ് ഓട്ടോറിക്ഷ തൊഴിലാളികൾ പറയുന്നത്.
പരിഷ്‌കരണങ്ങൾ അംഗീകരിക്കുന്നു. എന്നാൽ അടിസ്ഥാന സൗകര്യങ്ങൾ കൂടി ഒരുക്കണം. ഓട്ടോസ്റ്റാൻഡുകളിൽ കോർപറേഷൻപെർമിറ്റുകളുള്ള ഓട്ടോറിക്ഷകൾ മാത്രം സർവീസ് നടത്താൻ അനുവദിക്കണം. മറ്റുള്ളവർ വന്നു പോകുന്നതിൽ എതിർപ്പില്ല. എന്നാൽ നഗരത്തിലെ സ്റ്റാൻഡുകളിൽ വെച്ചു പെർമിറ്റില്ലാതെ ജോലി ചെയ്യുന്നത് അംഗീകരിക്കാനാവില്ല-എൻ. ലക്ഷ്മണൻ (സ്വതന്ത്ര ഓട്ടോറിക്ഷതൊഴിലാളി യൂണിയൻ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |