തവനൂർ: സ്വർണ്ണക്കടത്ത് കേസിൽ ആരോപണത്തിൽ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നേരെ മലപ്പുറത്ത് വഴിനീളെ പ്രതിഷേധവും കരിങ്കൊടി വീശലും. തവനൂർ സെൻട്രൽ ജയിൽ ഉദ്ഘാടനത്തിന് തൃശൂരിൽ നിന്ന് ഇന്നലെ രാവിലെ 10ന് തവനൂരിൽ എത്തിയപ്പോൾ കൊളപ്പുറം, കോട്ടയ്ക്കൽ, കക്കാട്, പുത്തനത്താണി എന്നിവിടങ്ങളിൽ യൂത്ത് ലീഗ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി വീശി. പൊലീസ് വഴിനീളെ ഒരുക്കിയ കനത്ത സുരക്ഷാവലയങ്ങൾ മറികടന്നായിരുന്നു പ്രതിഷേധം. മുഖ്യമന്ത്രി പങ്കെടുത്ത തവനൂരിലെ പരിപാടിയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് കുറ്റിപ്പുറം ജംഗ്ഷനിൽ പൊലീസ് ബാരിക്കേഡ് കെട്ടിയും ജലപീരങ്കി ഉപയോഗിച്ചും പ്രതിരോധിച്ചു. പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായതോടെ 25ഓളം പേരെ അറസ്റ്റ് ചെയ്തു നീക്കി. ജില്ലാ ജനറൽ സെക്രട്ടറി മുസ്തഫ അബ്ദുൽ ലത്തീഫ്, സീനിയർ വൈസ് പ്രസിഡന്റ് ഗുലാം ഹസ്സൻ ആലംഗീർ,സെക്രട്ടറി യൂസുഫ് വല്ലാഞ്ചിറ, ജില്ല കമ്മിറ്റി അംഗങ്ങളായ എ.പി.സബാഹ്, സിറാജ് പത്തിൽ ,എ.പി ഷരീഫ് ,ഷാഫി കാടേങ്ങൽ,യു.എ റസാഖ്, വി.എ.വഹാബ് തുടങ്ങിയവരെ അറസ്റ്റ് ചെയ്തു. ജാമ്യത്തിലിറങ്ങിയ നേതാക്കളും പ്രവർത്തകരും കുറ്റിപ്പുറം ടൗണിൽ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. ജില്ലാ പ്രസിഡന്റ് ഷരീഫ് കുറ്റൂർ പ്രസംഗിച്ചു. ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി ടി.പി ഹാരിസ്, പരപ്പര സിദ്ധീഖ് സംബന്ധിച്ചു.
യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ പ്രതിഷേധ മാർച്ച് നടത്തി. മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടിയും വീശി. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത തവനൂർ സെൻട്രൽ ജയിൽ ഉദ്ഘാടന വേദിയിലേക്കുള്ള യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി മാർച്ച് മാർച്ച് മിനി പാമ്പയിൽ വെച്ച് പൊലീസ് തടഞ്ഞു. മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച പ്രവർത്തകർ പൊലീസിന്റെ ബാരിക്കേട് തകർത്തു. പൊലീസ് രണ്ട് പ്രാവശ്യം ജലപീരങ്കി ഉപയോഗിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. സമരം ചെയ്ത പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. സമരം ഡി.സി.സി പ്രസിഡന്റ് അഡ്വ. വി.എസ് ജോയ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഷാജി പച്ചേരി അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് മുക്കോളി, ഇ.പി.രാജീവ്, എ.എം.രോഹിത്, റിയാസ് പഴഞ്ഞി, ഫിറോസ് പൊന്നാനി, ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. നാസറുള്ള, ജില്ലാ ഭാരവാഹികളായ ജംഷീർ പാറയിൽ, അഷ്റഫ് കുഴിമണ്ണ, മുഹമ്മദ് പാറയിൽ,ഹാരിസ് മുതൂർ,അസംബ്ലി പ്രസിഡന്റുമാരായ ഷഫീഖ് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |