പൊന്നാനി: ജില്ലാ സ്‌പോർട്സ് കൗൺസിലിന് കീഴിൽ പൊന്നാനിയിൽ പ്രവർത്തിക്കുന്ന സ്‌പോർട്സ് ഹോസ്റ്റലിന്റെ ന്യൂനതകൾ പരിഹരിക്കുന്നതിന് യോഗം ചേർന്നു. പി.നന്ദകുമാർ എം.എൽ.എയുടെ നിർദേശത്തെ തുടർന്നാണ് നഗരസഭയിൽ അടിയന്തര യോഗം ചേർന്നത്. ജില്ലാ സ്‌പോർട്സ് കൗൺസിൽ പ്രതിനിധികൾ പങ്കെടുത്തു. ഹോസ്റ്റലിന്റെ പോരായ്മകൾ പരിഹരിക്കുന്നതിന് തീരുമാനമായി.
സ്‌പോർട്സ് ഹോസ്റ്റലിൽ കഴിഞ്ഞ ദിവസം മന്ത്രി വി. അബ്ദുറഹിമാർ മിന്നൽ പരിശോധന നടത്തിയിരുന്നു. വൃത്തി ഹീനമായ സാഹചര്യം ബോധ്യപ്പെട്ടതിനെ തുടർന്ന് താല്കാലികമായി ഹോസ്റ്റൽ അടച്ചുപൂട്ടാൻ മന്ത്രി നിർദ്ദേശിച്ചു. നഗരസഭയുടെ കൂടി സഹകരണത്തോടെ ഹോസ്റ്റൽ പരിസരം ശുചീകരിക്കാനും കെട്ടിടം വൈറ്റ് വാഷ് ചെയ്യാനും തീരുമാനിച്ചു. ഭൗതിക സാഹചര്യം മെച്ചപ്പെടുത്തി ജൂണിൽ തന്നെ ഹോസ്റ്റൽ തുറക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുന്നതിന് കായിക വകുപ്പിനോട് അഭ്യർത്ഥിക്കാനും തിരുമാനിച്ചു. ഹോസ്റ്റലിന്റെ നടത്തിപ്പ് സുഗമവും സുതാര്യവുമാക്കുന്നതിനായി മോണിറ്ററിംഗ് സമിതിയും രൂപീകരിച്ചു.
യോഗത്തിൽ നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം അദ്ധ്യക്ഷതവഹിച്ചു. വിദ്യഭ്യാസ കലാ കായിക സ്ഥിരം സമിതി ചെയർമാൻ ടി. മുഹമ്മദ് ബഷീർ, എം.എൽ.എയുടെ പ്രതിനിധി എം.എ ഹമീദ്, ജില്ലാ സ്‌പോർട്സ് കൗൺസിൽ സെക്രട്ടറി അബ്ദുൾ മെഹറൂഫ് പി.എച്ച്, ജില്ലാ സ്‌പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് അംഗം ഋഷികേശ് കുമാർ, ജില്ലാ സ്‌പോർട്സ് കൗൺസിൽ പ്രതിനിധി കെ. വത്സല തുടങ്ങിയവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |