കല്ലമ്പലം: പെട്രോൾ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ. പാരിപള്ളി ചാവർകോട് കാട്ടുവിള വീട്ടിൽ ഷമീറാണ് (24) പിടിയിലായത്. മുത്താന സ്വദേശിയായ നദീമിനെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. 2018 ഡിസംബർ 14നാണ് കേസിനാസ്പദമായ സംഭവം. മുൻ വൈരാഗ്യത്തിന്റെ പേരിൽ മുത്താനയുള്ള കെ.വി.എം ബ്രദേഴ്സ് ക്ലബിൽ ഏഴംഗ സംഘം അതിക്രമിച്ചു കയറുകയും നദീമിനെയും സുഹൃത്തുക്കളെയും പെട്രോൾ ബോംബെറിഞ്ഞും വാളുകൊണ്ട് വെട്ടിയും കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. സംഭവശേഷം ഒളിവിൽ പോവുകയും തുടർന്ന് സൗദിഅറേബ്യയിലേക്ക് കടക്കുകയും ചെയ്ത ഷമീറിനെതിരെ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിക്കുകയും ഇക്കഴിഞ്ഞ 14ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ച് അറസ്റ്റ് ചെയ്യുകയുമായിരുന്നു.
പൊലീസ് ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ച വിവരം അറിയാതെയാണ് പ്രതി നാട്ടിലെത്തിയത്. കേസിലെ ഒന്നാം പ്രതിയും പാരിപ്പള്ളിയിൽ വച്ച് കല്ലമ്പലം പൊലീസ് സ്റ്റേഷനിലെ 4 പൊലീസുകാരെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ച കേസിലെ പ്രതിയുമായ ചാവർകോട് മലച്ചിറ സ്വദേശി മുഹമ്മദ് അനസ്ജാന്റെ അളിയനാണ് പിടിയിലായ ഷമീർ.
കല്ലമ്പലം സി.ഐ ഫറോസ്.ഐയുടെ നേതൃത്വത്തിൽ എസ്.ഐ ശ്രീലാൽ ചന്ദ്രശേഖരൻ, എ.എസ്.ഐ സുനിൽകുമാർ, എസ്.സി.പി.ഒമാരായ അജിത്‌കുമാർ, ഹരിമോൻ.ആർ, സി.പി.ഒമാരായ പ്രഭാത്, മദനകുമാർ, അഖിൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |