താനൂർ: എല്ലാ സേനകളെയും ശക്തിപ്പെടുത്തലാണ് സംസ്ഥാന സർക്കാർ ലക്ഷ്യം വെയ്ക്കുന്നതെന്ന് മന്ത്രി വി. അബ്ദുറഹിമാൻ. താനൂർ അഗ്നിരക്ഷാ നിലയത്തിന്റെ പുതിയ ഓഫീസിന്റെ ഉദ്ഘാടനവും അഗ്നിരക്ഷാ നിലയത്തിലേക്ക് അനുവദിച്ച രണ്ട് ഫയർ എൻജിനുകളുടെ ഫ്ളാഗ് ഓഫും നിർവഹിക്കുകയായിരുന്നു മന്ത്രി.
നിത്യജീവിതത്തിലെ അപകടങ്ങളിൽ ജനങ്ങളുടെ രക്ഷയ്‌ക്കെത്തുന്നവരാണ് അഗ്നിരക്ഷാ സേനാംഗങ്ങൾ. ജനങ്ങളുടെ പൂർണ്ണ സഹകരണം സേനയ്ക്ക് ആവശ്യമാണെന്നും കൂടുതൽ സൗകര്യപ്രദമായ സ്ഥലത്തേക്ക് ഓഫീസ് മാറ്റാനുള്ള ശ്രമം നടത്തുമെന്നും മന്ത്രി പറഞ്ഞു. നിലവിൽ വാടക കെട്ടിടത്തിലാണ് നിലയം പ്രവർത്തിക്കുന്നത്. സേനാംഗങ്ങൾക്ക് താമസിക്കാനുള്ള ക്വാർട്ടേഴ്സ് നിർമിക്കാനുള്ള നടപടി കൈക്കൊള്ളുമെന്ന് മന്ത്രി ഉറപ്പ് നൽകി. അപകടസാഹചര്യങ്ങളിൽ ആത്മധൈര്യത്തോട് കൂടി സ്തുത്യർഹമായ പ്രവർത്തനങ്ങൾ കാഴ്ച്ച വച്ച ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സി. ദിനേഷ്‌കുമാറിനും സിവിൽ ഡിഫെൻസ് അംഗം കെ.വി അഷ്റഫിനും മന്ത്രി ഉപഹാരം നൽകി. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് താനൂരിൽ അഗ്നിസുരക്ഷാ നിലയം പ്രവർത്തനമാരംഭിച്ചത്.
ജില്ലാ ഫയർഓഫീസർ എസ്.എൽ ദിലീപ് അദ്ധ്യക്ഷനായി. ചടങ്ങിൽ താനൂർ നഗരസഭാ ചെയർമാൻ പി.പി ഷംസുദ്ധീൻ മുഖ്യാതിഥിയായി. താനൂർ അഗ്നിരക്ഷാ നിലയം സ്റ്റേഷൻ ഓഫീസർ എം. രാജേന്ദ്രനാഥ്, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എം.എച്ച് അബ്ദുൽ സലാം, നഗരസഭാ കൗൺസിലർമാരായ പി. ദിപീഷ്, എൻ.ഗീത, ഇ. സുമിത്ര സന്തോഷ്, ആരിഫ സലിം, പി.ടി അക്ബർ, ഇ.കുമാരി സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |