കോട്ടയം . കാലാവസ്ഥാ വ്യതിയാനം മൂലം ലഭ്യത കുറഞ്ഞതോടെ വിപണിയിൽ വാഴപ്പഴങ്ങളുടെ വില കുത്തനെ ഉയരുന്നു. ഏത്തപ്പഴം, പാളയൻകോടൻ, ഞാലിപ്പൂവൻ തുടങ്ങിയവയ്ക്ക് വൻ വിലവർദ്ധനയാണ് ഉണ്ടായിരിക്കുന്നത്. ജില്ലയിലേക്ക് കുലകൾ കൂടുതലായും എത്തുന്നത് തമിഴ്‌നാട്, മൈസൂർ, വയനാട് എന്നിവിടങ്ങിൽ നിന്നാണ്. മുൻപ് കിലോയ്ക്ക് 45 മുതൽ 50 രൂപ വരെ വില ഉണ്ടായിരുന്ന ഞാലിപ്പൂവന് ഇപ്പോൾ 80 രൂപയാണ്. തമിഴ്‌നാട്ടിൽ നിന്നും, വയനാട്ടിൽ നിന്നും കൂടുതൽ ഏത്തക്കുലകൾ എത്തിയതോടെ വില ഇടിഞ്ഞുനിന്ന ഏത്തക്കുല വിലയും ഉയർന്നു. ഏറ്റവും വില കുറവായിരുന്ന റോബസ്റ്റായ്ക്ക് 50 രൂപയായി. പാളയൻകോടന് 50 മുതൽ 60 രൂപ വരെയാണ് വില. മഴമൂലം തമിഴ്‌നാട്ടിൽ കാര്യമായ ഉത്പാദനം നടക്കുന്നില്ല. ജൂലായ് മാസത്തിലാണ് വയനാടൻ കായുടെ വിളവെടുപ്പ് ആരംഭിക്കുകയുള്ളു.