തൃശൂർ: പതിനായിരങ്ങൾ പി.എസ്.സി പരീക്ഷ എഴുതി, എൺപതോളം പേർക്ക് നിയമന ഉത്തരവ് കിട്ടിയിരിക്കെ, വിരമിക്കൽ പ്രായം അറുപതാക്കണമെന്ന ആയുർവേദ ഡോക്ടർമാരുടെ ഹർജിയിലെ അനുകൂല വിധിയിൽ ആശങ്ക. സർവീസ് നീട്ടി നൽകി, കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റേതാണ് ഇടക്കാല ഉത്തരവ്.
ഇതിനെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീലിൽ, പി.എസ്.സി റാങ്ക് ഹോൾഡർമാർ കക്ഷി ചേർന്നിരുന്നു.
12 വർഷമായി ഭാരതീയ ചികിത്സാവകുപ്പിൽ പുതിയ തസ്തികയൊന്നും സൃഷ്ടിച്ചിട്ടില്ല. ഏഴ് വർഷത്തിന് ശേഷമാണ് ഒരു റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. ഇതിന്റെ കാലാവധി 2023 ജൂലായിൽ അവസാനിക്കും. പങ്കാളിത്ത പെൻഷൻ ബാധകമാകുന്ന, 2013 മുതൽ സർവീസിൽ കയറിയവരുടെ (ഏകദേശം 350 തസ്തികകൾ) വിരമിക്കൽ പ്രായം 60 വർഷമാണ്. അന്ന് ചേർന്നവരിൽ ഭൂരിഭാഗത്തിനും 12-15 വർഷത്തെ സർവീസ് ശേഷിക്കുന്നുണ്ട്. അടുത്ത പരീക്ഷയ്ക്ക് പി.എസ്.സി വിളിക്കുമ്പോഴേക്കും നിരവധി പേരുടെ പ്രായം പരിധിക്ക് അപ്പുറത്താകും. ഈ പശ്ചാത്തലത്തിലാണ് വിരമിക്കൽ പ്രായം നീട്ടുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നത്. ഹോമിയോ ഡോക്ടർമാരെയും ഉത്തരവ് പ്രതികൂലമായി ബാധിക്കും.
വിവിധ പദ്ധതികളിലൂടെ നൂറുകണക്കിന് തസ്തികകൾ അലോപ്പതി മേഖലയിലുണ്ടായി. ഇത് ആയുർവേദത്തിലില്ല. സ്വകാര്യ മേഖലയിൽ ആയുർവേദ ഡോക്ടർമാർക്ക് സാദ്ധ്യത കുറവാണ്. അലോപ്പതിയുമായി തൊഴിലവസരങ്ങളുടെ കാര്യത്തിൽ ആയുർവേദത്തെ താരതമ്യം ചെയ്യാനാകില്ല.
കേരളത്തിലെ ആയുർവേദ മെഡിക്കൽ ബിരുദധാരികളോ ബിരുദാനന്തര ബിരുദധാരികളോ ആയ ഒരു ശതമാനം പേർക്ക് പോലും ഇപ്പോൾ സർക്കാർ ജോലി ലഭിക്കുന്നില്ല. 2020 ആഗസ്റ്റിലെ നിലവിലെ പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഇടം നേടിയ 384 പേരിൽ 80 പേർ മാത്രമാണ് നിയമനം നേടിയത്. ഈ കെ.എ.ടി ഉത്തരവില്ലായിരുന്നുവെങ്കിൽ, പട്ടികയിലുള്ള 75 പേർ കൂടി സർക്കാർ സർവീസിൽ പ്രവേശനം നേടുമായിരുന്നു.
-ഡോ.ജി.ധന്യ, വൈസ് പ്രസിഡന്റ്, സ്റ്റേറ്റ് ആയുർവേദ മെഡിക്കൽ ഓഫീസേഴ്‌സ് റാങ്ക് ഹോൾഡേഴ്‌സ് അസോ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |