തിരുവല്ല: ഓടിത്തുടങ്ങിയ ട്രെയിനിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ അദ്ധ്യാപികയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ. വർക്കല ജി.എച്ച്.എസിലെ അദ്ധ്യാപിക കോട്ടയം മേലുകാവ് എഴുയിനിക്കൽ വീട്ടിൽ ജിൻസി ജോണാണ് (37) മരിച്ചത്. തിരുവല്ല റെയിൽവേ സ്റ്റേഷന് സമീപം തിങ്കളാഴ്ച വൈകിട്ട് ഏഴിനായിരുന്നു സംഭവം. പ്ലാറ്റ്‌ഫോമിൽ തലയിടിച്ചു വീഴുകയായിരുന്നു.
നാഗർകോവിലിൽ നിന്ന് കോട്ടയത്തേക്കുള്ള പാസഞ്ചർ ട്രെയിനിലായിരുന്നു ജിൻസിയുണ്ടായിരുന്നത്. സ്റ്റേഷൻ പിന്നിട്ട് ട്രെയിന്റെ വേഗതകൂടിയശേഷം തിരുവല്ലയിൽ പ്ലാറ്റ് ഫോം തീരുന്ന ഭാഗത്ത് ജിൻസി വീഴുന്ന ദൃശ്യങ്ങൾ സി.സി.ടിവിയിലുണ്ട്. ട്രെയിൻ നീങ്ങിത്തുടങ്ങിയശേഷം മുഷിഞ്ഞവസ്ത്രം ധരിച്ച ഒരാൾ ലേഡീസ് കമ്പാർട്ട്‌മെന്റിൽ ഓടിക്കയറുന്നത് കണ്ടതായി തിരുവല്ലയിലിറങ്ങിയ ചിലർ പറഞ്ഞു. ജിൻസി കമ്പാർട്ട്‌മെന്റിൽ ഒറ്റയ്ക്കായിരുന്നു. വീഴുന്നതിന് മുമ്പ് ജിൻസി ബന്ധുക്കളുമായി ഫോണിൽ സംസാരിച്ചിരുന്നു. അജ്ഞാതൻ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ ജിൻസി പ്ലാറ്റ്‌ഫോമലേക്ക് ചാടിയതാണോയെന്നും തള്ളിയിട്ടതാണോയെന്നും സംശയമുണ്ട്. അജ്ഞാതനെ നേരത്തെ കണ്ട സ്ഥലത്തെ സി.സി ടി.വി കാമറ പ്രവർത്തിച്ചിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |