കൊച്ചി: പ്രമേഹത്തിനും രക്തസമ്മർദ്ദത്തിനും ഉത്തമ ഔഷധമെന്ന പേരിൽ 'മഹ്ക്കോട്ടദേവ' എന്ന വിദേശ വൃക്ഷത്തിന്റെ കൃഷി സംസ്ഥാനത്ത് വ്യാപകമാകുന്നു. ഇതിന്റെ ഉണക്കിയ പഴവും തൈകളും വൻ വിലയ്ക്കാണ് വില്പന. ഇൻഡോനേഷ്യ, മലേഷ്യ, തായ്ലൻഡ് എന്നിവിടങ്ങളിൽ സർവ്വസാധാരണമാണ് മഹ്ക്കോട്ടദേവ.
ചുവന്നുതുടുത്ത പഴത്തിന്റെ പുറംതൊലിയും നാരുകളോടുകൂടിയ ഉൾഭാഗവും സവാള അരിയുന്നതുപോലെ ചെറുകഷ്ണങ്ങളാക്കി വെയിലത്ത് ഉണക്കിയാണ് ഉപയോഗിക്കുന്നത്.
ഉണങ്ങിയ അല്ലികളിട്ട് തിളപ്പിച്ച വെള്ളം ദിവസവും വൈകിട്ട് കുടിച്ചാൽ പ്രമേഹം നിയന്ത്രിക്കാമെന്നാണ് അവകാശവാദം. കിഡ്‌നിവീക്കം, യൂറിക്കാസിഡ് പ്രശ്‌നങ്ങൾ, അലർജി, ടോൺസിലൈറ്റിസ് എന്നിവയ്ക്കും ഉപകാരപ്പെടുമെന്നു പറഞ്ഞ് കോട്ടയം പള്ളിക്കത്തോട് സ്വദേശി സ്വന്തം അനുഭവം ചൂണ്ടിക്കാട്ടി മഹ്ക്കോട്ടദേവ വ്യാവസായികമായി കൃഷി ചെയ്തതോടെയാണ് മദ്ധ്യകേരളത്തിൽ ഇതിന്റെ പ്രചാരം വർദ്ധിച്ചത്. 300 എണ്ണം ഇദ്ദേഹം നട്ടുവളർത്തുന്നു. പഴത്തിന്റെ ഉണക്കിയ ചീളുകൾ കിലോഗ്രാമിന് 6000 രൂപ നിരക്കിലാണ് വില്പന. വിദേശത്ത് വലിയ ഡിമാൻഡുള്ളതുകൊണ്ട് കൂടുതൽ സ്ഥലത്ത് കൃഷി ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് കർഷകൻ. തൈ വില്പനയും ഉഷാറാണ്.
ആധികാരികതയില്ല
മഹ്ക്കോട്ടദേവയുടെ ഔഷധ ഗുണത്തെക്കുറിച്ച് കേരളത്തിലെ ആയുർവേദ വിദഗ്ദ്ധരോ ആരോഗ്യവകുപ്പോ ഇതുവരെ പ്രതികരിച്ചിട്ടില്ല. പരദേശി സസ്യമായതുകൊണ്ട് ആയുർവേദ ഗ്രന്ഥങ്ങളിൽ മഹ്ക്കോട്ടദേവയെ കുറിച്ച് പരമാർശമില്ലെന്ന് ആയുർവേദ ചികിത്സകൻ ചെമ്പൻകുളം ഗോപി വൈദ്യർ പറഞ്ഞു.
ശാസ്ത്രനാമം
പലേറിയ മാക്രോ കാർപ്പ.
മഹ്ക്കോട്ടദേവ എന്നാൽ 'ദൈവത്തിന്റെ കിരീടം' എന്നാണ് അർത്ഥം.
ആദായ കൃഷി
നട്ട് രണ്ടു വർഷത്തിനുള്ളിൽ കായ്ച്ചു തുടങ്ങും. പ്ലം ഫലത്തിന്റെ രൂപത്തിൽ ഇരട്ട കുരുവോടുകൂടിയ 50 മുതൽ 200 വരെ ഗ്രാം ഭാരമുള്ള കായ്കൾ പഴുത്ത് പാകമാകുമ്പോൾ കടും ചുവപ്പുനിറവുമാണ്. കയ്പ്പായതിനാൽ നേരിട്ട് കഴിക്കാനാവില്ല. നന്നായി പരിചരിച്ചാൽ വർഷത്തിൽ മൂന്നുപ്രാവശ്യം വിളവ് ലഭിക്കും. കേരളത്തിന്റെ കാലാവസ്ഥ മഹ്ക്കോട്ടദേവയ്ക്ക് അനുകൂലമാണ്. അലങ്കാര സസ്യമായും ഇത് വളർത്തുന്നവരുണ്ട്. 10 മുതൽ 20 വർഷം വരെയാണ് ചെടിയുടെ ആയുസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |