SignIn
Kerala Kaumudi Online
Thursday, 19 September 2024 4.16 PM IST

ഇത്തരക്കാരെ വച്ചു പെറുപ്പിക്കുന്നവരോടാണ് ജനങ്ങൾക്ക് പുച്ഛം.

Increase Font Size Decrease Font Size Print Page
sreeku

ഗുണ്ടകൾ ഇരിക്കാൻ പറഞ്ഞാൽ കെടന്നു കൊടുക്കുന്ന കോട്ടയത്തെ പല പൊലീസ് ഏമാന്മാരും ഗുണ്ടാ ബന്ധത്തിലൂടെ പത്തു പുത്തനുണ്ടാക്കിയ നാറ്റ കഥകളാൽ മൂക്കുപൊത്തി നടക്കേണ്ട അവസ്ഥയിലാണ് സത്യസന്ധരായ ഉദ്യോഗസ്ഥരും. കോട്ടയത്ത് ക്രമസമാധാന ചുമതലയുള്ള ചങ്ങനാശേരി ഡിവൈ.എസ്.പി ശ്രീകുമാറും സൈബർസെല്ലിലെ സി.ഐയുമടക്കം നാല് ഉദ്യോഗസ്ഥരാണ് ഗുണ്ടാത്തലവനുമായി ചങ്ങാത്തമുണ്ടാക്കി വിവരങ്ങൾ ചോർത്തി നൽകിയും മാസപ്പടി വാങ്ങി കീശ നിറച്ചും സത്കാരം സ്വീകരിച്ചും അറുപതിനായിരത്തോളം വരുന്ന സേനയ്ക്കാകെ നാണക്കേടുണ്ടാക്കിയത്. പലനാൾ കട്ടവൻ ഒരു നാൾ കുടുങ്ങുമെന്നു പറഞ്ഞതു പോലെ ഗത്യന്തരമില്ലാതെയാണ് നാല് പൊലീസുകാർക്കെതിരെ അന്വേഷണത്തിന് ശുപാർശ. ഭരണം മാറുന്നതിനൊപ്പം ഓന്തിനെപ്പലെ നിറം മാറുന്നതിനാൽ മൊത്തം കോപ്ലിമെന്റാക്കി വല്യ ഏമാൻ തലയൂരി എടുക്കുമെന്നുറപ്പാണ്. ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കുന്നതിൽ ഡോക്ടറേറ്റെടുത്തിട്ടുള്ള മർദ്ദന വീരനെന്നറിയപ്പെടുന്ന ഏമാൻ ശബരിമല പ്രക്ഷോഭകാലത്ത് ബി.ജെ.പി ജില്ലാ നേതാക്കളെ വരെ സർക്കാരിനെ സുഖിപ്പിക്കാൻ അടിച്ചൊതുക്കി.യു.ഡി.എഫിന് ഭരണം പോയതോടെ കോൺഗ്രസുകാർക്കെതിരെയായി കൈത്തരിപ്പു തീർക്കൽ. ഡിവൈ.എസ്.പിക്കെതിരെ മുൻ ആഭ്യന്തരമന്ത്രി പരാതി നൽകിയപ്പോൾ സ്വന്തം സമുദായനേതാവിനെ സ്വാധീനിച്ചായിരുന്നു പരാതി മുക്കൽ നടത്തിയത്. മാടപ്പള്ളിയിൽ കെ. റെയിൽസമരക്കാരെ അടിച്ചൊതുക്കിയതുവഴി സമരം സർക്കാർ വിരുദ്ധമായി കേരളമാകെ പടർത്തിയിട്ടും ഡിപ്പാർട്ടുമെന്റിന്റെ ശ്ര്രീയായി വാഴുന്നത് അപ്പം കാണുന്നവനെ അപ്പാ എന്നു വിളിക്കുന്നത് പോലെ ഭരണകക്ഷിനേതാക്കളെ പ്രീണിപ്പിച്ചാണ്. കൊവിഡ് കാലത്ത് വാറ്റുചാരായം പിടിച്ചെടുത്തത് കണക്കിൽപെടുത്താതെ വിൽപ്പന നടത്തി, ലോക്ഡൗണിൽ അടപ്പിച്ച ബാറു തുറപ്പിച്ചും കച്ചവടം നടത്തി, ജില്ലയിലുടനീളം പണംവച്ചുള്ള ചീട്ടുകളിക്കളത്തിലെ കാശ് ഗുണ്ടകളെ കൊണ്ട് അടിച്ചു മാറ്റിച്ചു തുടങ്ങി നാറ്റകേസുകൾ നീളുമ്പോൾ ക്രിമിനലുകളായവരെ പൊലീസ് സേനയിൽ വെച്ചു പെറുപ്പിക്കുന്നവരോടാണ് ജനങ്ങൾക്ക് പുച്ഛം. പണ്ട് കോട്ടയത്തെ പൊലീസ് ഇങ്ങനെയായിരുന്നില്ല. തലപ്പത്തുള്ള വല്യ ഏമാൻമാർ കഴിവുകെട്ടവരാകുമ്പോൾ താഴെയുള്ളവർ എങ്ങനെ ഗുണ്ടകളുടെ ശർക്കരക്കുടത്തിൽ കൈയ്യിട്ട് നക്കാതിരിക്കും. ഗുണ്ടകളെ ഓടിച്ചിട്ടുപിടിച്ച് അകത്താക്കിയിരുന്ന 'ചോരത്തിളപ്പുള്ള ' എസ്.ഐമാർ ഗതാഗതം നിയന്ത്രിച്ചും വി.ഐ.പി സുരക്ഷാജോലി ചെയ്തും കാലക്ഷേപം നടത്തുകയാണ്. സ്റ്റേഷൻഭരണം നഷ്ടമായ എസ്.ഐമാർ ഗുണ്ടാവേട്ടയിലടക്കം ഉശിരുകാട്ടാറില്ല. ക്രമസമാധാന ചുമതലയുള്ള ഡിവൈ.എസ്.പിയാണ് കോട്ടയത്ത് ഗുണ്ടയുമായി ചങ്ങാത്തമുണ്ടാക്കിയത്. ഗുണ്ടാലിസ്റ്റുണ്ടാക്കാനും കരുതൽ തടങ്കിലിനുമുള്ള അപേക്ഷ കളക്ടർക്ക് നൽകാനും ഏതെങ്കിലും പൊലീസുകാരാനെയാവും ചുമതലപ്പെടുത്തുക. . കേസ് നമ്പറുകളും വകുപ്പും സെക്‌ഷനുകളും തെറ്റായെഴുതിയാണ് ഗുണ്ടകളെ രക്ഷിക്കുക. വിവരങ്ങൾ തെറ്റാണെങ്കിൽ കളക്ടർക്ക് കരുതൽ തടങ്കലിന് ഉത്തരവിടാനാവില്ല. കളക്ടർ നടപടിയെടുത്താൽ കാപ്പ ബോർഡിലും ഹൈക്കോടതിയിലും അപ്പീൽ നൽകി ഗുണ്ടകൾ ഊരിപ്പോകും. നേരത്തേ എസ്.ഐമാർ സ്റ്റേഷൻ ഭരിക്കുമ്പോൾ 'ഇടിയൻ' എസ്.ഐയുടെ കൈക്കരുത്തിൽ ഗുണ്ട ഒതുങ്ങുകയോ പണി മതിയാക്കുകയോ ചെയ്യുമായിരുന്നു. യുവ എസ്.ഐമാരിൽ നിന്ന് സ്റ്റേഷൻ ചുമതല മദ്ധ്യവയസ് പിന്നിട്ട സി.ഐമാർക്ക് നൽകിയതോടെ ഗുണ്ടാവേട്ട തണുത്തു. നാട്ടിൽ ഗുണ്ടകൾ ശക്തരായി. യുവാക്കളായ എസ്.ഐമാർ ഗുണ്ടകളെ ഓടിച്ചിട്ടുപിടിക്കുന്ന പതിവ് ഇല്ലാതായി. ഇതിനു പുറമേ രാഷ്ട്രീയ സമ്മർദ്ദവുമായതോടെ ഗുണ്ടകൾ വിലസാൻ തുടങ്ങി. കോട്ടയത്താണ് ഒരു ഗുണ്ടയെ കൊന്ന് മറ്റൊരു ഗുണ്ട പൊലീസ് സ്റ്റേഷന് മുന്നിൽ കൊണ്ടിട്ട് സേനക്കാകെ നാണക്കേടുണ്ടാക്കിയ സംഭവം അരങ്ങേറിയത് . ഗുണ്ടകളുടെ തോളിൽ കൈയ്യിട്ടു നടക്കുന്ന ഏമാൻമാരെ പേടിയില്ലാത്തതുകൊണ്ടായിരുന്നു ഇത്. ഇതിന് മാറ്റം വരണമെങ്കിൽ ഭരിക്കുന്നവർക്ക് കുഴലൂത്തു നടത്താത്ത നട്ടെല്ലുള്ള ഉദ്യോഗസ്ഥർ സേനയിലുണ്ടാകണം.വിദൂര ഭാവിയിലെങ്കിലും അങ്ങനെ പ്രതീക്ഷിക്കാമോ എന്നാണ് നാട്ടുകാരുടെ ചോദ്യം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOTTAYAM, SREEKU
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.