പെരിന്തൽമണ്ണ: അങ്ങാടിപ്പുറം കോട്ടക്കൽ റോഡിൽ വാഹനങ്ങൾക്കും മനുഷ്യജീവനും ഭീഷണിയായി നിരവധി ഭീമൻ ചീനി മരങ്ങൾ. ഏത് നിമിഷവും പൊട്ടിയും മറഞ്ഞും വീഴുമെന്ന നിലയിൽ റോഡരികിൽ തന്നെയാണ് ഇവയുടെ സ്ഥാനം.
ചെരക്കാപറമ്പ് ആശാരിപ്പടിക്കും വലിയവീട്ടിൽപടിക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന മരമാണ് റോഡിലേക്ക് പൂർണ്ണമായും ചാഞ്ഞ് നിൽക്കുന്നത്. റോഡിന് കുറുകെ നിൽക്കുന്ന ഇതിന്റെ വലിയ ശാഖയിൽ ബസ്സും ഹെവി ട്രക്കുകളും കടന്നുപോകുമ്പോൾ ഉരയുന്നതും പതിവാണ്. അതിനാൽ മരക്കൊമ്പ് ഏത് സമയവും റോഡിന് കുറുകെ പൊട്ടിവീഴുമെന്ന ഭീതിയുമുണ്ട്. അടിയന്തരമായി ഇത്തരം കൊമ്പുകൾ മുറിച്ച് നീക്കി ഭീതിയകറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഇതേ റോഡിൽ തന്നെ ചോലക്കുളം, പീടികപ്പടി, വഴിപ്പാറ, പുഴക്കാട്ടിരി ആശുപത്രിപടി, പരവക്കൽ തുടങ്ങി കോട്ടക്കൽ വരെയുള്ള പാതയോരത്ത് അപകട ഭീഷണി ഉയർത്തി വേറെയും മരങ്ങൾ നിൽക്കുന്നുണ്ട്. തീരെ ഉറപ്പില്ലാത്ത മരം കൂടിയായതിനാൽ മഴ കനത്ത് പെയ്യാൻ തുടങ്ങിയതോടെ ഒരു ചെറിയകാറ്റ് അടിച്ചാൽ പോലും കൊമ്പുകൾ റോഡിലേക്ക് പൊട്ടിവീഴും. ജനങ്ങളുടെ ജീവനും വാഹനങ്ങൾക്കും ഭീഷണിയായി റോഡിന് കുറുകെ നിൽക്കുന്ന മരക്കൊമ്പുകൾ മുറിച്ച് നീക്കാനായി ജില്ലാ ഭരണകൂടത്തിന്റെയും ബന്ധപെട്ട അധികൃതരുടെയും ഇടപെടൽ അത്യാവശ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |