തൃശൂർ: റെയിൽവേ സ്‌റ്റേഷനിൽ തിങ്കളാഴ്ച തുടങ്ങിയ പ്രീ പെയ്ഡ് ഓട്ടോറിക്ഷ കൗണ്ടറിനെതിരെ ഓട്ടോ തൊഴിലാളികളുടെ പ്രതിഷേധം. യഥാർത്ഥ ചാർജിനേക്കാൾ കുറഞ്ഞ തുകയാണ് കൗണ്ടറിൽ നിന്ന് ഈടാക്കുന്നതെന്ന് ആരോപിച്ചാണ് വൈകീട്ട് നാലുമണിയോടു കൂടി പ്രവർത്തനം തുടങ്ങിയ കൗണ്ടർ തിങ്കളാഴ്ച രാത്രി പത്തുമണിയോടെ ഓട്ടോ തൊഴിലാളികൾ സ്തംഭിപ്പിച്ചത്. സാങ്കേതിക തകരാറാണെന്നും ചൊവ്വാഴ്ച രാവിലെയോടെ ശരിയാകുമെന്ന് പറഞ്ഞെങ്കിലും നടന്നില്ല. തുടർന്ന് സംഘടിച്ചെത്തിയ ഓട്ടോ തൊഴിലാളികൾ കൗണ്ടർ പ്രവർത്തനം സ്തംഭിപ്പിച്ചു.
പ്രീപെയ്ഡ് കൗണ്ടറിൽ ഗൂഗ്ൾ മാപ്പ് വഴിയാണ് ദൂരം കണക്കാക്കുന്നതെന്നും വാടക നിശ്ചയിച്ചതിലെ അപാകതയും തൊഴിലാളികൾ ഉന്നയിച്ചു. കോർപറേഷൻ പരിധിക്ക് പുറത്തുകടന്നാൽ തിരിച്ചുള്ള ഓട്ടോചാർജ് സംബന്ധിച്ചും ആശയക്കുഴപ്പമുണ്ട്. ഇക്കാര്യം ഉന്നയിച്ച ഓട്ടോ തൊഴിലാളികളുമായി ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് എ.സി.പി: വി.കെ. രാജു, ടൗൺട്രാഫിക് ഇൻസ്‌പെക്ടർ ബിനൻ എന്നിവർ കൂടിക്കാഴ്ച നടത്തി. ഓട്ടോ വാടക പ്രശ്‌നം പരിഹരിക്കാമെന്ന ഉറപ്പിൽ പ്രീ പെയ്ഡ് കൗണ്ടർ പ്രവർത്തനം തുടരാൻ ഓട്ടോ തൊഴിലാളികൾ സമ്മതിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |