പുതുക്കാട്: കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡ് 750 ഓളം തൊഴിലാളികളുടെ ക്ഷേമപെൻഷൻ തടഞ്ഞതിന് പരിഹാരമായില്ല. കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡ് പെൻഷൻ കൈപ്പറ്റുന്ന തൊഴിലാളികൾ കാർഷിക ക്ഷേമപെൻഷൻ കൈപ്പറ്റിയെന്ന കാരണം ഉന്നയിച്ചാണ് സംസ്ഥാനത്തെ 750 ഓളം തൊഴിലാളികളുടെ പെൻഷൻ തടഞ്ഞത്.
തൊഴിലെടുക്കുന്ന സമയം പ്രതിഫലത്തിൽ നിന്നുള്ള വിഹിതം ക്ഷേമനിധിയിലേക്ക് അടച്ചിരുന്നതിന്റെ കൂടി അടിസ്ഥാനത്തിലാണ് പെൻഷൻ നൽകുന്നത്. സംസ്ഥാനത്ത് മോട്ടോർ തൊഴിലാളി ക്ഷേമനിധിയിൽ നിന്ന് ഉൾപ്പെടെ പെൻഷൻ വാങ്ങുന്നവർക്ക് സർക്കാരിന്റെ ക്ഷേമ പെൻഷനിൽ നിന്നും പകുതി പെൻഷൻ വാങ്ങാമെന്നിരിക്കെയാണ് ഏതാനും മാസം കാർഷിക ക്ഷേമ പെൻഷൻ വാങ്ങിയെന്ന പേരിൽ അർഹതപ്പെട്ട പെൻഷൻ തടഞ്ഞുവച്ചത്.
പെൻഷൻ നൽകുന്ന സേവന പോർട്ടലിൽ രണ്ട് പെൻഷൻ വാങ്ങുന്നതായി വ്യക്തമായതോടെയാണ് കള്ള് ചെത്ത് തൊഴിലാളി ക്ഷേമനിധി പെൻഷൻ നിഷേധിച്ചത്. 2021 ജനുവരി മുതൽ പെൻഷൻ തടഞ്ഞതോടെ തൊഴിലാളി യൂണിയനുകൾ ഇടപെട്ടു. ഇതോടെ കഴിഞ്ഞ മാർച്ച് 19ന് ചേർന്ന കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡ് യോഗം പെൻഷൻ പുനഃസ്ഥാപിക്കാൻ തീരുമാനിച്ചിരുന്നു.
കള്ള് വ്യവസായ ക്ഷേമനിധി ബോർഡിൽ നിന്നും വാങ്ങിയ പെൻഷൻ തിരിച്ചടയ്ക്കണമെന്ന ബോർഡിന്റെ മുൻ തീരുമാനം റദ്ദാക്കാൻ ആവശ്യപ്പെട്ട് സർക്കാരിന് അയച്ച കത്തിന് അനുകൂല തീരുമാനം ഉണ്ടായില്ല. തൊഴിലാളികൾ വാങ്ങിയ കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നുള്ള പെൻഷൻ തിരിച്ചടയ്ക്കണമെന്ന കത്ത് തൊഴിലാളികൾക്ക് അയക്കുകയായിരുന്നു.
കള്ള് ചെത്ത് ക്ഷേമനിധി ബോർഡിന്റെ 649-ാം തീരുമാനം ഏപ്രിൽ പത്തിലെ വെൽഫയർ ഫണ്ട് ഇൻസ്‌പെക്ടറുടെ കത്ത് എന്നിവ ഉൾപ്പെടെയാണ് സർക്കാരിന്റെ അനുമതിക്ക് ബോർഡിൽ നിന്നും അയച്ചത്.
പെൻഷൻ വിവരം
മറ്റ് ക്ഷേമനിധികളിലെ അംഗങ്ങൾക്ക് കിട്ടുന്നത്
കർഷകത്തൊഴിലാളി, മോട്ടോർ വാഹന തൊഴിലാളി, നിർമ്മാണ തൊഴിലാളി തുടങ്ങിയ ക്ഷേമനിധികളിൽ അംഗങ്ങളായവർക്ക് ക്ഷേമനിധി പെൻഷൻ തുകയായ 1600 രൂപയും കൂടെ വാർദ്ധക്യ ക്ഷേമ പെൻഷന്റെ പകുതി തുകയും (ഏകദേശം 800 രൂപ) കിട്ടുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |