തൃശൂർ: പാലക്കാട്, മലപ്പുറം, തൃശൂർ ജില്ലകളിലെ ആയിരക്കണക്കിന് രോഗികളെത്തുന്ന മദ്ധ്യ കേരളത്തിലെ വലിയ സർക്കാർ ചികിത്സാകേന്ദ്രമായി മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് മാറിയെങ്കിലും ആനുപാതികമായി ഡോക്ടർമാരുടെ തസ്തികകളില്ല. ഭൂരിഭാഗം ചികിത്സാ വിഭാഗങ്ങളിലും ചികിത്സ താളം തെറ്റുന്നതിന്റെ പ്രധാനകാരണമാണിത്. നാലുപതിറ്റാണ്ടിനിടയിൽ ആശുപത്രിയിലെത്തുന്ന രോഗികളുടെ എണ്ണത്തിൽ വൻവർദ്ധനയുണ്ടായി. എം.ബി.ബി.എസ് സീറ്റുകളുടെ എണ്ണം അമ്പതിൽ നിന്ന് 150 ആയി കൂടി. പിജി സീറ്റുകളും വർദ്ധിച്ചു. എന്നാൽ മതിയായ ഡോക്ടർമാരില്ലാത്തതിനാൽ, ചികിത്സയും പഠനവും മുടങ്ങുന്ന നിലയാണ്. അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ മാത്രം അറുപതോളം ഒഴിവുണ്ടെന്നാണ് പറയുന്നത്. രോഗികളെ ചികിത്സിക്കേണ്ട ക്ലിനിക്കൽ വിഭാഗത്തിൽ മാത്രം അമ്പതോളം ഡോക്ടർമാരുടെ കുറവുണ്ട്. ഗ്യാസ്‌ട്രോ എൻട്രോളജി വിഭാഗം ഹെഡ് അടക്കം പ്രശസ്തരായ പല ഡോക്ടർമാരും സ്ഥാനക്കയറ്റം കിട്ടിപ്പോയി.
സർജറി വിഭാഗത്തിലെ സീനിയർ ഡോക്ടർക്കും തിരുവനന്തപുരത്തേക്ക് സ്ഥലമാറ്റമുണ്ടായി. അതുകൊണ്ട് എത്രയും വേഗം പുതിയ തസ്തികകൾ ഉണ്ടാക്കുകയും കൂടുതൽ ഡോക്ടർമാരെ നിയമിക്കുകയും ചെയ്യണമെന്ന ആവശ്യം ശക്തമായി. പല മെഡിക്കൽ കോളേജുകളിലേക്കും ഡോക്ടർമാരെ തൃശൂരിൽ നിന്ന് നിയമിക്കുന്നതും ഒഴിവാക്കണമെന്നാണ് ആവശ്യം.
ഡോക്ടർമാർ ഇല്ലാത്തതിനെ ചൊല്ലിയുള്ള തർക്കങ്ങളും മെഡിക്കൽ കോളേജിൽ പതിവാണ്. കഴിഞ്ഞദിവസം നെഞ്ചുരോഗാശുപത്രിയിലെ കാൻസർവിഭാഗത്തിൽ അവധിയിൽ പോയ ഡോക്ടർ ഒ.പി.യിൽ ചികിത്സ നടത്തുന്നത് അധികൃതർ തടഞ്ഞത് ബഹളത്തിനിടയാക്കി. ഒരുമാസത്തെ അവധിയിൽ പോയ ഡോക്ടർ ചൊവ്വാഴ്ച ഒ.പി. പ്രവർത്തിപ്പിച്ചതാണ് തർക്കത്തിന് ഇടയാക്കിയത്. ഒ.പി.യിൽ ഇരുന്ന ഡോക്ടറോട് പരിശോധന നിറുത്തണമെന്ന് ആശുപത്രി അധികൃതർ ആവശ്യപ്പെട്ടു. എന്നാൽ, രോഗികൾ എതിർത്ത് രംഗത്തുവന്നു. മറ്റൊരു ആവശ്യത്തിനായി ആശുപത്രിയിലെത്തിയപ്പോൾ രോഗികളുടെ ആവശ്യപ്രകാരം ഒ.പിയിൽ ഇരുന്നുവെന്നാണ് ഡോക്ടർ നൽകിയ വിശദീകരണം.
കൊവിഡാനന്തരം രോഗികളുടെ ഒഴുക്ക്
കൊവിഡ് കാലത്ത് മെഡിക്കൽ കോളേജിലെത്തിയിരുന്ന രോഗികൾ കുറവായിരുന്നു. എന്നാൽ കൊവിഡ് നിയന്ത്രണം നീക്കിയതോടെ രോഗികളുടെ വൻ കുത്തൊഴുക്കായി. അത് മുന്നിൽക്കണ്ട് ഡോക്ടർമാരുടെയും ജീവനക്കാരുടെയും എണ്ണം കൂട്ടാൻ ശ്രമിച്ചിട്ടില്ല. 1980ൽ സർക്കാർ അനുവദിച്ച ഡോക്ടർമാരുടെ തസ്തിക അടിസ്ഥാനമാക്കിയാണ് ഇപ്പോഴും പ്രവർത്തനം. അതിനിടെ, വാക്‌സിനേഷനുള്ള തിരക്കുമുണ്ട്. പേവിഷബാധയേറ്റുള്ള മരണം റിപ്പോർട്ട് ചെയ്തപ്പോൾ, വളർത്തുമൃഗങ്ങളുമായി സമ്പർക്കമുണ്ടായവരെല്ലാം വാക്‌സിനേഷനെത്തിയതോടെ ആശുപത്രി നിറഞ്ഞു.
പരാധീനതകൾ ഇങ്ങനെ
അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ ഒഴിവ് 60ഓളം
ക്ലിനിക്കൽ വിഭാഗത്തിൽ 50ഓളം ഡോക്ടർമാർ.
ഒ.പി.യിലെത്തുന്ന പ്രതിദിനരോഗികൾ: 2500 ഓളം
കിടത്തിചികിത്സയിലുള്ളവർ: 1200
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |