ന്യൂഡൽഹി: നിത്യോപയോഗ സാധനങ്ങൾക്ക് ജി.എസ്.ടി ചുമത്തിയതും വിലക്കയറ്രവും ഉയർത്തി പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തിൽ മൺസൂൺ സമ്മേളനത്തിന്റെ രണ്ടാം ദിവസവും പാർലമെന്റിന്റെ ഇരു സഭകളും സ്തംഭിച്ചു. സഭയ്ക്കുള്ളിൽ പ്ളക്കാർഡുകൾ കൊണ്ടുവന്നും പുറത്ത് ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ ധർണ നടത്തിയും പ്രതിപക്ഷം വിലക്കുകൾ കാറ്റിൽ പറത്തി.
ലോക്‌സഭ രാവിലെ സമ്മേളിച്ചയുടൻ കോൺഗ്രസ്, തൃണമൂൽ എം.പിമാർ പ്ളക്കാർഡുകളുമേന്തി നടുത്തളത്തിൽ ഇറങ്ങി. കാർഷിക വിഷയങ്ങൾ ചർച്ച ചെയ്യുന്ന സമയത്ത് പ്രതിഷേധം പാടില്ലെന്ന സ്പീക്കർ ഒാം ബിർളയുടെ നിർദ്ദേശം അംഗങ്ങൾ ചെവിക്കൊണ്ടില്ല. തുടർന്ന് പത്തു മിനിട്ടിനുള്ളിൽ സഭ പിരിഞ്ഞു. ഉച്ചയ്‌ക്ക് രണ്ടിന് വീണ്ടും ചേർന്നെങ്കിലും പ്രതിപക്ഷ ബഹളത്തെ തുടർന്ന് ആറു മിനിട്ടിനുള്ളിൽ പിരിഞ്ഞു.
സമാന രംഗങ്ങൾ അരങ്ങേറിയ രാജ്യസഭയും ഒരു തവണ നിറുത്തിവച്ച ശേഷം രണ്ടിന് വീണ്ടും ചേർന്ന് ഇന്നത്തേക്ക് പിരിഞ്ഞു. വിനാശകാരിയായ ആയുധങ്ങളുടെ ഉപയോഗം, കടത്ത് നിയന്ത്രിക്കൽ ബിൽ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ അവതരിപ്പിച്ചു. യു.എൻ ചട്ടമനുസരിച്ചാണ് ആണവായുധങ്ങൾ, ജൈവായുധങ്ങൾ, രാസായുധങ്ങൾ അടക്കമുള്ള വിനാശകാരിയായ ആയുധങ്ങളുടെ ഉപയോഗവും കടത്തും നിയന്ത്രിക്കുന്ന ബിൽ ഇന്ത്യയും ഭേദഗതി ചെയ്യുന്നത്. ഇത്തരം ആയുധങ്ങൾ നിർമ്മിക്കാൻ സഹായിക്കുന്നവരുടെ സാമ്പത്തിക ഉറവിടങ്ങൾ മരവിപ്പിക്കാൻ സർക്കാരിന് അധികാരം നൽകുന്ന വ്യവസ്ഥകളുണ്ട്.
സഭ സമ്മേളിക്കുന്നതിന് മുമ്പ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷം ജി.എസ്.ടി, വിലക്കയറ്റം വിഷയത്തിൽ പാർലമെന്റിലെ ഗാന്ധിപ്രതിമയ്‌ക്ക് മുന്നിൽ ധർണ നടത്തി. ജി.എസ്.ടിയെ ഗബ്ബർ സിംഗ് ടാക്‌സ് എന്നു വിശേഷിപ്പിച്ച പ്ളക്കാർഡുകളും ഉയർത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |