പത്തനംതിട്ട : ആറൻമുള വള്ള സദ്യയ്ക്ക് ഇതുവരെ 350ൽ അധികം വഴിപാടുകാർ ബുക്കിംഗ് നടത്തി. കൊവിഡ് സാഹചര്യത്തിൽ ബുക്ക് ചെയ്ത ഇരുന്നൂറ്റമ്പത് വള്ളസദ്യ അടക്കമാണിത്. കണക്ക് പരിശോധിച്ചാൽ മുൻ വർഷങ്ങളിൽ ശരാശരി നാനൂറോളം വള്ള സദ്യകൾ ബുക്ക് ചെയ്യാറുണ്ട്. ഇത്തവണ മുൻവർഷങ്ങളിലെ ബാക്കി വന്നതടക്കമാണ് മുന്നൂറ്റമ്പത്.
പള്ളിയോടങ്ങൾ അടുക്കുന്നതിന് തടസമായുള്ള ചെളി നീക്കുന്നതിന്റെ ഭാഗമായി കടവുകളിൽ ഇറിഗേഷൻ, പഞ്ചായത്ത്, പള്ളിയോട സേവാ സംഘം എന്നിവയുടെ പ്രതിനിധികൾ അടങ്ങുന്ന സംഘം അടിയന്തിരമായി സംയുക്ത പരിശോധന നടത്തണമെന്ന് ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോർജ് നിർദേശിച്ചു. ആറൻമുള വള്ളസദ്യ, അഷ്ടമിരോഹിണി വള്ളസദ്യ, ഉതൃട്ടാതി ജലോത്സവം എന്നിവയുമായി ബന്ധപ്പെട്ട് സർക്കാർതലത്തിൽ ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങൾ നിശ്ചയിക്കുന്നതിന് ഓൺലൈനായി ചേർന്ന അവലോകന യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇത്തവണ വള്ളം കളിയും വള്ളസദ്യയും നടത്തും. നദിയിൽ ശേഷിക്കുന്ന മണൽ പുറ്റുകൾ ഉടൻ നീക്കം ചെയ്യും. കോഴഞ്ചേരി പാലം പണി നടക്കുന്ന സ്ഥലത്ത് പള്ളിയോടങ്ങൾ സുഗമമായി കടന്നു പോകുന്നതിനുള്ള സൗകര്യമൊരുക്കും.
പള്ളിയോടങ്ങൾ പോകുന്നതിന് തടസമായുള്ള താൽക്കാലിക തടയണകൾ ജലസേചന വകുപ്പ് നീക്കം ചെയ്യണം. അടുത്ത ഘട്ട അവലോകന യോഗം ജലവിഭവ വകുപ്പ് മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ചേരും.കൊവിഡ് കാലത്തിനു ശേഷം ഉത്സാഹത്തോടെയാണ് ജനങ്ങൾ വള്ളംകളിയെ കാണുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ പറഞ്ഞു.
വിപുലമായ രീതിയിൽ ജലമേള നടത്തുവാൻ സാധിക്കുമെന്ന് ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ പറഞ്ഞു. മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾ ശുചിത്വമിഷൻ നിരീക്ഷിക്കണം. എല്ലാ വകുപ്പുകളും പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്നും ജില്ലാ കളക്ടർ പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |