വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് കാൻസർ!. കേട്ടവരെല്ലാം അമ്പരന്നു. എല്ലാവരും അദ്ദേഹം വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു. തൊട്ടുപിന്നാലെ വിശദീകരണവുമായി വൈറ്റ് ഹൗസ് രംഗത്തെത്തിയപ്പോഴാണ് പലർക്കും കാര്യം മനസിലായത്. നേരത്തെ കാൻസർ ബാധിച്ചിരുന്ന കാര്യമാണ് ബൈഡൻ പറഞ്ഞത്.
മസാച്യൂസറ്റ്സിലെ ഒരു കൽക്കരി ഫാക്ടറി സന്ദർശന ചടങ്ങിൽ ബൈഡൻ നടത്തിയ പ്രസംഗമാണ് ഇത്തരമൊരു സംശയത്തിന് കാരണമായത്. ആഗോള താപനത്തിന്റെ ദോഷവശങ്ങളെക്കുറിച്ചും ഓയിൽ ഫാക്ടറികളിൽ നിന്ന് നിർഗമിക്കുന്ന വിഷപ്പുകയും സൃഷ്ടിക്കുന്ന ദോഷവശങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ നാടായ ഡെലാവെയറിൽ സ്ഥിതി രൂക്ഷമായിരുന്നുവെന്നും ഇപ്പോഴും രാജ്യത്തെ കൂടുതൽ ക്യാൻസർ രോഗികളുള്ള പ്രദേശമാണ് അതെന്നും ബൈഡൻ പറഞ്ഞു. താനും തനിക്കൊപ്പമുള്ളവരും കാൻസറിനോട് പൊരുതിയാണ് വളർന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രസംഗത്തിന് പിന്നാലെ പ്രസിഡന്റിന് കാൻസറാണെന്ന അഭ്യൂഹം പടരുകയും നിരവധിപ്പേർ അദ്ദേഹത്തിന് വേഗം സുഖമാകട്ടെയെന്ന ആശംസകളുമായി രംഗത്തുവരികയും ചെയ്തു.
പ്രസിഡന്റ് സ്ഥാനത്ത് എത്തുന്നതിന് മുമ്പ് അദ്ദേഹത്തിന് ത്വക്കിനെ ബാധിക്കുന്ന കാൻസർ ബാധിച്ചിരുന്നെന്നും ഇതിന് നടത്തിയ ചികിത്സയെ കുറിച്ച് പറയുകയായിരുന്നു അദ്ദേഹമെന്നും വൈറ്റ്ഹൗസ് പിന്നീട് വിശദീകരിച്ചു.നോൺ മെലനോമ സ്കിൻ കാൻസറാണ് ബൈഡനെ ബാധിച്ചത്. പിൽക്കാലത്ത് കാൻസർ സെല്ലുകൾ നീക്കം ചെയ്യുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |