കൊല്ലം: 35 അടി താഴ്ചയുള്ള പൊട്ടക്കിണറ്റിൽ വീണ തെരുവുനായയ്ക്ക് അർദ്ധരാത്രിയിൽ സുഖ പ്രസവം, നേരം പുലർന്നപ്പോൾ ഫയർഫോഴ്സിന്റെ കരങ്ങളിലേറി തള്ളപ്പട്ടിയും ആറ് കുഞ്ഞുങ്ങളും പുറംലോകത്തെത്തി.
കൊട്ടാരക്കര നീലേശ്വരം അമ്മൂമ്മമുക്ക് തിരുവോണത്തിൽ ജി.ശശിധരൻ പിള്ളയുടെ വീട്ടിലെ ഉപയോഗശൂന്യമായ കിണറ്റിലാണ് ബുധനാഴ്ച രാത്രി 12 ഓടെ നായ വീണത്. പുറത്ത് പട്ടികളുടെ ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നപ്പോഴാണ് കിണറ്റിൽ വീണുകിടക്കുന്ന പട്ടിയെ കണ്ടത്. നിമിഷങ്ങൾക്കകം നായ പ്രസവിക്കുകയും ചെയ്തു. വീഴ്ചയിൽ നായയുടെ കാലൊടിഞ്ഞു.
രാത്രിയായതിനാൽ വീട്ടുകാർ വിവരം മറ്റാരെയും അറിയിച്ചില്ല. നേരം പുലർന്നതോടെ വിവരം അറിഞ്ഞ് നാട്ടുകാർ വന്നെങ്കിലും രക്ഷാപ്രവർത്തനത്തിന് മുതിർന്നില്ല. നിർമ്മാണ വേളയിൽ വെള്ളം കിട്ടാതെ വന്നതോടെ ഉപേക്ഷിച്ചതാണ് ആൾമറയില്ലാത്ത കിണർ.
വൈകിട്ട് വിവരം അറിഞ്ഞെത്തിയ നഗരസഭാ ചെയർമാൻ എ.ഷാജുവും കൗൺസിലർ കണ്ണാട്ട് രവിയും ഫയർഫോഴ്സിനെ വിളിച്ചു. ഫയർഫോഴ്സ് ഇട്ട വലയിൽ കുരുങ്ങിയ നായയെ ആദ്യം പുറത്തെടുത്തു. പിന്നീട് ഏണിവച്ച് കിണറ്റിലിറങ്ങിയാണ് ആറ് കുഞ്ഞുങ്ങളെ പുറത്തെടുത്തത്.
വീട്ടുകാർ പാൽ നൽകിയപ്പോൾ തള്ളപ്പട്ടി ആർത്തിയോടെ കുടിച്ചു, പിന്നെ കുഞ്ഞുങ്ങൾക്കായി പാൽചുരത്തി. കാഴ്ച കാണാൻ ആളുകൾ കൂടിയതോടെ നായ കുഞ്ഞുങ്ങളെ പള്ളക്കീഴിലൊതുക്കി. വെള്ള നിറത്തിൽ നാലും കറുത്ത രണ്ടും കുഞ്ഞുങ്ങളാണുള്ളത്. കുഞ്ഞുങ്ങൾക്കായി ഇതിനകം ആവശ്യക്കാരുമെത്തി.
അമ്മൂമ്മമുക്കിലും പരിസരത്തുമായി കഴിഞ്ഞിരുന്ന തെരുവുനായ ആരെയും ഉപദ്രവിച്ചിട്ടില്ല. നാട്ടുകാരാണ് ഭക്ഷണം നൽകിയിരുന്നത്. അമ്മപ്പട്ടിക്ക് കാലിന് ഒടിവുള്ളതിനാൽ വെറ്ററിനറി ഡോക്ടറുടെ സേവനം ലഭ്യമാക്കും.
എ. ഷാജു
നഗരസഭ ചെയർമാൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |