പാപ്പിനിശ്ശേരി: മഴ കനത്ത് ഈർപ്പം കെട്ടിയ അന്തരീക്ഷത്തിൽ വിറച്ചിരിക്കാനാണ് പാപ്പിനിശ്ശേരി പഞ്ചായത്തിലെ ധർമ്മക്കിണർ അങ്കണവാടിയിലെ കുട്ടികളുടെ വിധി. പഞ്ചായത്തിലെ 19 അങ്കണവാടികളിൽ ഭൂരിഭാഗവും സ്മാർട്ടായി മാറിയപ്പോഴാണ് ഒറ്റമുറിക്കെട്ടിടത്തിൽ ദുരിതവൃത്തത്തിൽ കഴിയുന്നത്.
സൗകര്യമുള്ള ഇരിപ്പിടങ്ങൾ. എൽ.സി.ഡി. പ്രൊജക്ടറിന്റെ സഹായത്തോടെയുള്ള ആധുനിക പഠന രീതി. അക്ഷരങ്ങളും നിറങ്ങളും കാടും മൃഗങ്ങളുമെല്ലാം കൺമുന്നിലെ സ്‌ക്രീനിൽ കണ്ട് പഠിക്കാനുള്ള സൗകര്യം ഇവയൊക്കെയായി മറ്റ് അങ്കണവാടിയിൽ പഠനം പൊടിപൊടിക്കുമ്പോഴാണ് ധർമ്മക്കിണറിലെ ധർമ്മസങ്കടം.
വാടകക്കെട്ടിടം,ഒറ്റമുറി
വാടക കെട്ടിടത്തിലെ 100 ചതുരശ്ര അടിയിൽ താഴെ മാത്രം അളവുള്ള ഇടുങ്ങിയ ഒറ്റ മുറിയിലാണ് ധർമ്മകിണർ അങ്കണവാടി കുട്ടികൾ പഠിക്കുന്നത് . തറയിലിരുന്ന് കളിക്കുന്നതും കിടന്നുറങ്ങുന്നതും.ഇൻഡോർ ഔട്ട്ഡോർ കളി സൗകര്യം എല്ലാം ഈ മുറിയിലാണ്. കുട്ടികളുടെ ശാരീരിക മാനസിക ഉല്ലാസത്തിനെ ഇത് ബാധിക്കുന്നുണ്ട്. മറ്റൊരു ചെറിയ മുറിയിലാണ് പാചകപ്പുര.ബേബി ഫ്രണ്ട്‌ലി ടോയ്ലറ്റ് ഇല്ല.ശക്തമായ മഴയിൽ ചുറ്റും മലിനജലം കെട്ടിനിൽക്കുന്നു. പഞ്ചായത്തിനു ഭൂമി ലഭിക്കാത്തതാണ് സ്വന്തമായി അങ്കണ വാടിക്ക് കെട്ടിടം നിർമ്മിക്കാത്തതെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്.
പ്രതീക്ഷയുണ്ട്
അടുത്ത സാമ്പത്തിക വർഷം അവസാനിക്കുന്നതിനു മുൻപ് സംസ്ഥാനത്തെ എല്ലാ അങ്കണ വാടികൾക്കും സ്വന്തമായി കെട്ടിടം എന്ന സർക്കാരിന്റെ ലക്ഷ്യത്തിൽ ധർമ്മക്കിണർ അങ്കണവാടിയേയും ഉൾപ്പെടുത്തും എന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. സമാന രീതിയിലാണ് പാപ്പിനിശ്ശേരി ഗവ. മാപ്പിള എൽ .പി . സ്‌കൂൾ അങ്കണവാടി കുട്ടികളും പഠനം നടത്തുന്നത്.പഞ്ചായത്തിലെ ആറ് അങ്കണവാടികൾ സ്മാർട്ടും ഒൻപതെണ്ണം ഹൈടെക്കും ആക്കിയെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്. ബാക്കി നാലെണ്ണമാണ് എല്ലാവരുടെയും കനിവ് കാത്ത് കഴിയുന്നത് .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |