പ്രമാടം : ഉന്നത നിലവാരത്തിൽ നിർമ്മാണം നടക്കുന്ന പൂങ്കാവ് - പ്രമാടം - പത്തനംതിട്ട റോഡിൽ അപകട ഭീഷണി ഉയർത്തുന്ന നാല് വളവുകൾ നിവർത്തുന്നു. സ്ഥലം ഏറ്റെടുക്കാൻ ഫണ്ട് ഇല്ലാതിരുന്നതിനെ തുടർന്ന് വളവുകൾ നിവർത്തിയുള്ള വീതികൂട്ടൽ ഒഴിവാക്കിയാണ് ടാറിംഗ് നടത്തിയത്. എന്നാൽ റോഡുപണി തീരുമ്പോൾ ഈ വളവുകൾ വൻ അപകടങ്ങൾക്ക് കാരണമായേക്കാമെന്ന് പൊതുമരാമത്ത് വകുപ്പും റോഡ് സേഫ്റ്റി അതോറിറ്റിയും മുന്നറിയിപ്പ് നൽകിയിരുന്നു. ഇതേ തുടർന്നാണ് സ്ഥലം ഉടമകളുടെ കൂടി സഹകരണത്തോടെ പ്രമാടം സ്കൂൾ ജംഗ്ഷൻ , കുരിശുംമൂട്, തകടിയത്ത് ട്രാൻസ്ഫോർമർ, കുളപ്പാറ ധർമ്മശാസ്താ ക്ഷേത്രത്തിന് സമീപം എന്നീ വളവുകൾ നിവർത്തി റോഡിന് വീടികൂട്ടാൻ നടപടി തുടങ്ങിയത്.
റോഡ് ബി.എം ആൻഡ് ബി.സി നിലവാരത്തിൽ ഉയർത്തിയതോടെ യാതൊരു നിയന്ത്രണങ്ങളുമില്ലാതെയാണ്
വാഹനങ്ങൾ കുതിച്ചുപായുന്നത്. വേഗനിയന്ത്രണ സംവിധാനങ്ങൾ ഒരുക്കാത്തതിനാൽ കൊടുംവളവുകളും റബറൈസിഡ് റോഡും അപകട ഭീഷണി വർദ്ധിപ്പിച്ചിരുന്നു.
പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ ഇടപെടലിനെ തുടർന്നാണ് ഏഴ് കോടി രൂപ ചെലവിൽ റോഡ് ഉന്നത നിലവാരത്തിൽ പുനർനിർമ്മിക്കുന്നത്. പ്രമാടം ഗ്രാമപഞ്ചായത്തിനെ ജില്ലാ ആസ്ഥാനവുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്. പത്തനംതിട്ടയിൽ നിന്ന് കോന്നി മെഡിക്കൽ കോളേജിലേക്കും ആനക്കൂട്, അടവി തുടങ്ങിയ ടൂറിസം മേഖലകളിലേക്കും പത്തനാപുരം, പുനലൂർ , അടൂർ, കൊടുമൺ ഭാഗങ്ങളിലേക്കും എളുപ്പത്തിൽ എത്താൻ സഹായകരമായ റോഡാണിത്. അഞ്ച് കിലോമീറ്റർ ദൂരമുള്ള റോഡിൽ ഉന്നത നിലവാരത്തിലുള്ള ടാറിംഗിന് പുറമെ അഞ്ച് പൈപ്പ് കൾവർട്ട് , രണ്ട് സ്‌ളാബ് കൾവർട്ട് , 300 മീറ്റർ സംരക്ഷണഭിത്തി, ആയിരം മീറ്റർ ഡ്രയിനേജ് , 2515 മീറ്റർ ഐറിഷ് ഡ്രയിനേജ് എന്നിവയുമുണ്ട്. രണ്ട് കലുങ്കുകളുടെ നിർമ്മാണം
ഇനിയും നടക്കാനുണ്ട്. മറൂരിൽ ആൽത്തറ ജംഗ്ഷന് സമീപം സ്വകാര്യ വ്യക്തിയുമായി കേസ് നിലവിലുള്ളതിനാൽ ഇവിടെ ടാറിംഗ് നടത്തിയിട്ടുമില്ല. ചിലയിടങ്ങളിൽ ടാറിംഗ് തകർന്നത് വിവാദങ്ങൾക്കും കാരണമായിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |