കോട്ടയം: വാക്കേറ്റത്തെ തുടർന്ന് അയൽവാസിയെ ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. വൈക്കം തലയാഴം മന്നംപള്ളി വീട്ടിൽ ഹരീഷ്, കല്ലറ മുണ്ടാർ പാറയിൽ നൂറ്റിപ്പത്ത്ചിറയിൽ വീട്ടിൽ ശ്രീകാന്ത് (34), ആപ്പാഞ്ചിറ പൂഴിക്കോൽ പൂഴിക്കുന്നേൽ വീട്ടിൽ അനീഷ് ഗോപി (37) എന്നിവരെയാണ് കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്. കടുത്തുരുത്തി പൂഴിക്കോൽ കോളനി ഭാഗത്ത് അജിയെയാണ് അനീഷും സുഹൃത്തുക്കളും ചേർന്ന് അജിയുടെ വീട്ടിൽ കയറി ചെടിച്ചട്ടി കൊണ്ട് തലയ്ക്കടിച്ചത്. അയൽവാസികളായ അനീഷും, അജിയും തമ്മിലുള്ള തർക്കത്തെ തുടർന്നുണ്ടായ വാക്കേറ്റത്തിനൊടുവിലാണ് അജിയെ ആക്രമിച്ചത്. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതികളെ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം വൈക്കം, എറണാകുളം എന്നീ സ്ഥലങ്ങളിൽ നിന്നായി പിടികൂടുകയായിരുന്നു. പ്രതികളിൽ ഒരാളായ ശ്രീകാന്ത് മുൻപ് കാപ്പ നിയമപ്രകാരം ഒരു വർഷക്കാലമായി ജില്ലയ്ക്ക് പുറത്തായിരുന്നു. ഇയാളുടെ പേരിൽ പതിനഞ്ചോളം കേസുകൾ നിലവിലുണ്ട്. അനീഷ് ഗോപി, ഹരീഷ് എന്നിവർക്കെതിരെ വിവിധ സ്റ്റേഷനുകളിലായി അഞ്ചോളം കേസുകൾ നിലവിലുണ്ട്. എസ്.ഐമാരായ വിപിൻ ചന്ദ്രൻ, വിനോദ്, എ.എസ്.ഐമാരായ റോജിമോൻ, സിനിൽ കുമാർ, സി.പി.ഒമാരായ ദീപു, പ്രവീൺ എ.കെ അനൂപ് അപ്പുക്കുട്ടൻ, സജയകുമാർ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |