തൃശൂർ : ഫണ്ടില്ലാതെ, സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്ക് വിഭവമൊരുക്കാൻ സ്‌കൂളധികൃതരുടെ നെട്ടോട്ടം. സ്‌കൂൾ തുറന്ന് രണ്ട് മാസമായിട്ടും ഇതുവരെയും ഉച്ചഭക്ഷണ ഫണ്ടിലേക്ക് ചില്ലിക്കാശ് പോലും ലഭിച്ചിട്ടില്ല. പണം അനുവദിച്ചിട്ടുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതർ പറയുന്നുണ്ടെങ്കിലും ഇതുവരെ തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് സ്‌കൂളധികൃതർ പറയുന്നു.
ചാർജ്ജുള്ള അദ്ധ്യാപകരും മറ്റ് അദ്ധാപകരും സ്വന്തം പോക്കറ്റിൽ നിന്നെടുത്തും ചിലയിടങ്ങളിൽ പി.ടി.എകളുടെ സഹായത്തോടെയുമാണ് ഭക്ഷണം നൽകി വരുന്നത്. അരി മാത്രമാണ് ലഭിക്കുന്നത്. സപ്ലൈകോ വഴി അത് കൃത്യമായി ലഭിക്കുന്നുണ്ടെങ്കിലും പച്ചക്കറിയും പലവ്യഞ്ജനവും ഗ്യാസ്, വിറക് , ആഴ്ച്ചയിൽ നൽകുന്ന പാൽ, മുട്ട എന്നിവയ്ക്കുള്ള പണമാണ് ലഭിക്കാത്തത്. ഗ്യാസിന്റെയും മറ്റും വില വർദ്ധനവും തിരിച്ചടിയായി. ആഴ്ച്ചയിൽ ശരാശരി അയ്യായിരം രൂപയോളമാണ് കുറവ്. സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് വിഭാഗങ്ങളിലായി 900ൽ ഏറെ സ്‌കൂളുകളിലാണ് ഉച്ചഭക്ഷണം നൽകുന്നത്. ഒന്ന് മുതൽ എട്ട് വരെയുള്ള വിദ്യാർത്ഥികൾക്കാണ് ഉച്ചഭക്ഷണം നൽകുന്നത്.
എട്ട് രൂപയ്ക്ക് എന്ത് ചെയ്യാനാ...
ഒരു കുട്ടിക്ക് എട്ട് രൂപയാണ് ഉച്ചഭക്ഷണത്തിന് നൽകുന്നത്. പച്ചക്കറിയും പലചരക്കും നൽകുന്ന കടക്കാർക്ക് നേരിട്ട് അവരുടെ അക്കൗണ്ടിലേക്ക് നൽകുകയാണ് ചെയ്യുന്നത്. ഓരോ കുട്ടിക്കും നൽകുന്ന തുക വർദ്ധിപ്പിക്കണമെന്ന് വർഷങ്ങളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇതുവരെയും വർദ്ധിപ്പിച്ചിട്ടില്ല. 2016 ലാണ് ഏഴ് രൂപ എന്നത് എട്ട് രൂപയാക്കിയത്. അതേസമയം
രണ്ട് മാസമായിട്ടും ഉച്ചഭക്ഷണത്തിന് ഫണ്ട് അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് കെ.പി.എസ്.ടി.എ സമരം ശക്തമാക്കി. എ.ഇ.ഒ ഓഫീസുകൾക്ക് മുന്നിൽ കുത്തിയിരിപ്പ് സമരം ഉൾപ്പെടെ നടത്തിയാണ് പ്രതിഷേധം. സാധനങ്ങളുടെ വില വൻതോതിൽ വർദ്ധിച്ചിട്ടും ആറ് വർഷം മുൻപുള്ള തുകയാണ് ഇപ്പോഴും നൽകുന്നതെന്നും അവർ കുറ്റപ്പെടുത്തി.
സ്‌കൂൾ തുറന്നശേഷം ഇതുവരെയും ഫണ്ട് നൽകാനായിട്ടില്ല. എന്നാൽ ഇപ്പോൾ ഉച്ചഭക്ഷണ പദ്ധതി ഫണ്ടിലേക്ക് 127 കോടി അനുവദിച്ചിട്ടുണ്ട്. ഉടനെ അത് എല്ലാവർക്കും ലഭിക്കും
മദനമോഹൻ
വിദ്യാഭ്യാസ ഉപഡയറക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |