# 87 ലക്ഷം രൂപയുടെ കൃഷി നാശം
# ഡാമുകളുടെ ഷട്ടർ തുറന്നു
# നഗരപ്രദേശത്ത് ആശ്വാസം
തിരുവനന്തപുരം: കഴിഞ്ഞദിവസത്തേക്കാൾ ഇന്നലെ മഴയുടെ ശക്തി കുറഞ്ഞെങ്കിലും ദുരന്ത ഭീതിയിൽ നിന്നും മുക്തമാകാതെ തലസ്ഥാന ജില്ല. ഞായർ മുതൽ തുടങ്ങിയ മഴയുടെ തീവ്രത ഇന്നലെ രാവിലെ കുറഞ്ഞെങ്കിലും ഉച്ചയോടെ മലയോരമേഖലയിൽ മഴ കനത്തു. ഉരുൾപ്പൊട്ടൽ,മിന്നൽപ്രളയം പോലുള്ളവ സംഭവിക്കാനുള്ള സാദ്ധ്യത കണക്കിലെടുത്ത് ഇവിടെയുള്ളവർ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്. കിഴക്കൻ മലയോരമേഖലയിലാണ് ഇന്നലെ കൂടുതൽ മഴ പെയ്തത്.നാശനഷ്ടങ്ങളും ഈ മേഖലയിലാണ് കൂടുതൽ.
നെയ്യാറ്റിൻകര പള്ളിച്ചൽ പഞ്ചായത്തിലും വർക്കല വെട്ടൂർ പഞ്ചായത്തിലും ഓരോ വീടുകൾ വീതം ഭാഗികമായി തകർന്നു.അമ്പൂരി തേക്കുപാറയിൽ നിർമ്മാണത്തിലിരുന്ന പള്ളിയുടെ മതിൽ ഇടിഞ്ഞുവീണ് സമീപവാസിയുടെ വീട് തകർന്നു.ഇതുകൂടാതെ നാല് വീടുകൾക്ക് കൂടി ഇന്നലെ ഭാഗിക നാശമുണ്ടായി. ജില്ലയിൽ കഴിഞ്ഞ രണ്ടുദിവസമായി 12 വീടുകളാണ് ഭാഗികമായി തകർന്നത്. നെടുമങ്ങാട്,കാട്ടാക്കട താലൂക്കുകളിലായി രണ്ടു ദുരിതാശ്വാസ ക്യാമ്പുകളിലായി 30 പേരെ പാർപ്പിച്ചിട്ടുണ്ട്.പാറശാല -വെള്ളറട റോഡിൽ ചെറിയകൊല്ലയിൽ റോഡിൽ വെള്ളക്കെട്ടുണ്ടായി.
വിതുര കല്ലാറിൽ നീരൊഴുക്ക് ശക്തമായി. ഉച്ചയ്ക്കുശേഷം മഴ ശക്തമായതോടെ നദിയിൽ വെള്ളം പൊങ്ങിയതിനാൽ ആദിവാസി മേഖല പൂർണമായും ഒറ്റപ്പെട്ട നിലയിലാണ്. പൊന്മുടി വനമേഖലയിൽ മഴ കനത്തതുകാരണം ആദിവാസി മേഖലയിലുള്ളവർ ഉരുൾപൊട്ടൽ ഭീതിയിലാണ്. കരമനയാർ, നെയ്യാർ,വാമനപുരം എന്നീ നദികൾ കരകവിഞ്ഞ് ഒഴുകിയതിനാൽ ഇവിടങ്ങളിലുള്ളവരുടെ ഭീതി മാറിയിട്ടില്ല. ജില്ലയിലെ മലോയര മേഖലയിലെ റോഡുകളിൽ പലതിലും മരമൊടിഞ്ഞുവീണ് ഗതാഗത തടസമുണ്ടായി.നിരവധി ഇലക്ട്രിക് പോസ്റ്റുകൾ തകർന്നു.
87 ലക്ഷം രൂപയുടെ കൃഷി നാശം
മൂന്നു ദിവസമായി തുടരുന്ന മഴയിൽ 87 ലക്ഷം രൂപയുടെ കൃഷി നാശമാണ് കണക്കാക്കുന്നത്. വാഴ, മരച്ചീനി,പച്ചക്കറികൾ എന്നിവയാണ് പ്രധാനമായി നശിച്ചത്.ശക്തമായ കാറ്റിൽ നിരവധി റബർ മരങ്ങൾ ഒടിഞ്ഞുവീഴുകയും ചെയ്തു.
ഡാമുകളുടെ ഷട്ടർ തുറന്നു
നെയ്യാർ,അരുവിക്കര,പേപ്പാറ ഡാമുകളുടെ ഷട്ടറുകൾ തുറന്നു. 83.46 അടിയാണ് നെയ്യാർഡാമിലെ ജലനിരപ്പ്.എല്ലാ ഡാമുകളിലെയും ജലനിരപ്പ് കൃത്യമായി നിരീക്ഷിക്കുന്നുണ്ട്.കരമനയാർ, വാമനപുരം, കിള്ളിയാർ എന്നീ നദികളിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്.ഡാമുകളിലെ ജലനിരപ്പ് കുറയുന്ന സാഹചര്യത്തിൽ ഷട്ടറുകൾ അടയ്ക്കും.
നഗരപ്രദേശത്ത് ആശ്വാസം
ഇന്നലെ നഗരത്തിൽ മഴപെയ്‌തെങ്കിലും കാര്യമായ വെള്ളക്കെട്ട് ഒരിടത്തും ഉണ്ടായില്ല.താഴ്ന്ന സ്ഥലങ്ങളിൽ വെള്ളം കയറിയതൊഴിച്ചാൽ നഗരമേഖലയിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. കരമനയാർ,കിള്ളിയാർ എന്നിവയുടെ തീരത്തെ ചില വീടുകളുടെ പരിസരത്ത് വെള്ളം കയറിയതല്ലാതെ വേറെ നാശനഷ്ടങ്ങളുണ്ടായില്ല. ആമയിഴഞ്ചാൻ തോട്, പാർവതിപുത്തനാർ എന്നിവ വൃത്തിയാക്കിയതാണ് നഗരത്തിൽ കാര്യമായ വെള്ളക്കെട്ട് ഉണ്ടാകാത്തതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.
ജില്ലയിലെ അലർട്ട്
വെള്ളിയാഴ്ച വരെ ജില്ലയിൽ അതിതീവ്ര മഴയ്ക്ക് സാദ്ധ്യതയുണ്ട്.ഇന്ന് ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴയ്ക്കുള്ള സാദ്ധ്യതയുണ്ട്. 24 മണിക്കൂറിൽ 115.6 മില്ലി മീറ്റർ മുതൽ 204.4 മില്ലി മീറ്റർ വരെ മഴ ലഭിക്കും.
മന്ത്രിമാരുടെയും എം.എൽ.എമാരുടെയും അവലോകന യോഗം
ജില്ലയിൽ മഴ തുടരുന്ന സാഹചര്യത്തിലും കനത്ത നാശനഷ്ടം ഉണ്ടായിട്ടില്ലെന്നും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും മന്ത്രിമാരുടെ നേതൃത്വത്തിൽ കളക്ടറേറ്റിൽ ചേർന്ന ജില്ലാതല അവലോകന യോഗം വിലയിരുത്തി. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ മഴക്കെടുതി നേരിടാനുള്ള പ്രവർത്തനം ശക്തമായി തുടരുന്നു. ആശങ്ക വേണ്ടെന്നും ഏത് അടിയന്തര സാഹചര്യം നേരിടാനും ജില്ലാ ഭരണകൂടം സജ്ജമാണെന്നും അവലോകന യോഗത്തിനു ശേഷം നടന്ന വാർത്താസമ്മേളനത്തിൽ മന്ത്രിമാരായ വി.ശിവൻകുട്ടി,ആന്റണി രാജു, ജി.ആർ.അനിൽ എന്നിവർ പറഞ്ഞു.നാശനഷ്ടങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾ കൃത്യമായി വിലയിരുത്തുമെന്നും, നഷ്ടപരിഹാരം ലഭ്യമാക്കുന്നത് വേഗത്തിലാക്കുമെന്നും ഇവർ അറിയിച്ചു. കളക്ടർ ജെറോമിക് ജോർജ്ജിന്റെ അദ്ധ്യക്ഷതയിൽ എം.എൽ.എമാരായ കടകംപള്ളി സുരേന്ദ്രൻ,വി.ശശി,ഡി.കെ.മുരളി,എം.വിൻസെന്റ് ,വി.കെ.പ്രശാന്ത്,ജി.സ്റ്റീഫൻ,ഒ.എസ്.അംബിക,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്‌കുമാർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |