ചെന്നൈ : തമിഴ്നാട്ടിൽ വിദ്യാഭ്യാസ മന്ത്രിക്കു പോകാൻ ആംബുലൻസ് തടഞ്ഞു നിർത്തിയത് വിവാദമായി. തമിഴ്നാട്ടിലെ കുംഭകോണത്ത് ഇന്നലെയാണ് മന്ത്രിയുടെ വാഹനവ്യൂഹം കടന്ന് പോകുന്നതിനായി മറ്റ് വാഹനങ്ങൾക്കൊപ്പം ആംബുലൻസ് തടഞ്ഞത്. ഒരു ദിശയിലേക്ക് മാത്രം വാഹനം കടന്നുപോകുന്ന ആനക്കരൈ പാലത്തിലൂടെയുള്ള മന്ത്രിയുടെ സഞ്ചാരത്തിന് വേണ്ടിയാണ് ആംബുലൻസ് തടഞ്ഞിട്ടത്. സംസ്ഥാന സ്‌കൂൾ വിദ്യാഭ്യാസ മന്ത്രി അൻബിൽ മഹേഷ് പൊയ്യമൊഴിയുടെ വാഹന വ്യൂഹം കടന്ന് പോകാനാണ് പൊലീസ് ഈ ക്രൂരത ചെയ്തത്. ഒരു ഡസനിലധികം വാഹനങ്ങൾ മന്ത്രിയുടെ വാഹനവ്യൂഹത്തിൽ ഉണ്ടായിരുന്നു.
എന്നാൽ ട്രാഫിക് ക്രമീകരണമനുസരിച്ച്, ആംബുലൻസ് ഉൾപ്പെടെയുള്ള എല്ലാ വാഹനങ്ങളും രണ്ട് മിനിട്ടു നേരത്തേക്ക് നിർത്തിയിട്ടതു വഴി അപകട സാദ്ധ്യത തടഞ്ഞതായി പൊലീസ് വിശദീകരിക്കുന്നു. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ തഞ്ചാവൂർ പൊലീസ് സൂപ്രണ്ട് ജി രവലി പ്രിയ വിശദീകരണം തേടിയിട്ടുണ്ട്. സൈറണുകൾ മുഴക്കി ആംബുലൻസ് എത്തുന്നതും, ഉടൻ ഒരു പോലീസ് കോൺസ്റ്റബിൾ തടഞ്ഞു നിർത്തുന്നതും വ്യക്തമാക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |