കോട്ടയം. കേരള നവോത്ഥാന പ്രക്ഷോഭ ചരിത്ര സ്മാരകമെന്ന് വിശേഷിപ്പിക്കാവുന്നതും ചെത്തുതൊഴിലാളിയൂണിയൻ ഓഫീസുമായ വൈക്കം ഇണ്ടംതുരുത്തിമന സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ നിർദ്ദേശത്തിനെതിരെ സി.പി.ഐ നേതാക്കൾ രംഗത്തുവന്നതോടെ ഇണ്ടംതുരുത്തി മനയെ ചൊല്ലിയുള്ള വിവാദം മൂത്തു.
വൈക്കം സത്യഗ്രഹസമരത്തിന് പിന്തുണ പ്രഖ്യാപിക്കാനെത്തിയ അബ്രാഹ്മണനായ മഹാത്മാഗാന്ധിയെ മനയുടെ ഉള്ളിൽ കയറ്റാതെ പൂമുഖത്തിരുത്തി സംസാരിച്ച നീലകണ്ഠൻ നമ്പൂതിരിയുടെ കാലശേഷം മന എ.ഐ.ടി.യു.സി നിയന്ത്രണത്തിലുള്ള ചെത്തു തൊഴിലാളി യൂണിയൻ വിലയ്ക്കു വാങ്ങിയിരുന്നു. ഗാന്ധിജിയുടെ ഓർമയുള്ള മന സർക്കാർ ഏറ്റെടുക്കണമെന്ന സുരേന്ദ്രന്റെ നിർദ്ദേശം തള്ളി തങ്ങൾ കാശുകൊടുത്തു വാങ്ങിയ മനയുടെ ചരിത്രം സുരേന്ദ്രൻ പഠിക്കണമെന്ന പരിഹാസവും സി.പി.ഐ നേതാക്കൾ നടത്തി.
1924 മാർച്ച് 30നാണ് പിന്നാക്കസമുദായങ്ങൾക്ക് വൈക്കം ക്ഷേത്രത്തിന് സമീപമുള്ള വഴിയിലൂടെ നടക്കുന്നതിന് വേണ്ടിയുള്ള ചരിത്രപ്രസിദ്ധമായ വൈക്കം സത്യഗ്രഹം ആരംഭിക്കുന്നത്. 1925 മാർച്ച് ഒൻപതിനാണ് ഗാന്ധിജി വൈക്കത്ത് എത്തിയത്.
48 ബ്രാഹ്മണ ഇല്ലങ്ങളുടെ മേൽക്കോയ്മയുണ്ടായിരുന്നു ഇണ്ടംതുരുത്തിമനയ്ക്ക്. അവരുടെ ഊരാണ്മ ക്ഷേത്രമായിരുന്നു വൈക്കം മഹാദേവക്ഷേത്രം. സത്യഗ്രഹസമരം തീർക്കാൻ ഗാന്ധിജി മനയിലെ കാരണവരെ കാണാൻ ആഗ്രഹമറിയിച്ചു.ഗാന്ധിജി അബ്രാഹ്മണനായതിനാൽ മനയ്ക്കു മുൻ വശത്ത് ഒരു പൂമുഖം നിർമിച്ചു. ഇരുത്തിയാണ് ചർച്ച നടത്തിയത്. അനാചാരങ്ങൾ അവസാനിപ്പിക്കണമെന്ന ഗാന്ധിജിയുടെ അഭ്യർത്ഥന നീലകണ്ഠൻ നമ്പൂതിരി നിഷേധിച്ചു. ഗാന്ധിജി മടങ്ങിയ ശേഷം പുണ്യാഹവും തളിച്ചു.
കാലം മാറിയതോടെ ഇണ്ടംതുരുത്തിമനയുടെ പ്രതാപം ക്ഷയിച്ചു. ചെറുമകളുടെ വിവാഹത്തിന് മന വിൽക്കാൻ നമ്പൂതിരി നിർബന്ധിതനായി. എറണാകുളത്തെ ബിഷപ്പും ചെത്തുതൊഴിലാളി യൂണിയനുമാണ് മന വാങ്ങുന്നതിന് തയ്യാറായത്. 1963 ൽ മനയും രണ്ടേക്കറോളം സ്ഥലവും സി.കെ.വിശ്വനാഥന്റെ നേതൃത്വത്തിൽ ചെത്തുതൊഴിലാളി യൂണിയൻ സ്വന്തമാക്കി. ജീർണിച്ച മന തൊഴിലാളികൾ പിരിവെടുത്താണ് 2010ൽ പുനർനിർമിച്ചത്. മനയുടെ ചരിത്രം പുതുതലമുറയെ ഓർമപ്പെടുത്താനായി മഹാത്മജിക്ക് ഇരിക്കാനായി നിർമിച്ച പൂമുഖവും കേടുപാടുകൾ തീർത്ത് സംരക്ഷിക്കുന്നു.
സി.പി.ഐ ജില്ലാ സെക്രട്ടറിഅഡ്വ. വി.ബി.ബിനു പറയുന്നു.
ഗാന്ധിജിയെ പോലും അയിത്തം കൽപ്പിച്ച് പുറത്തിരുത്തിയ ഇണ്ടംതുരുത്തിമന നവോത്ഥാന ചരിത്രത്തിലെ സുവർണ ഏടാണ് . പിന്നാക്കക്കാരായ ചെത്തു തൊഴിലാളികൾ പിരിവെടുത്താണ് സവർണ നമ്പൂതിരിയുടെ മന വാങ്ങിയതും യൂണിയൻ ഓഫീസാക്കിയതും ചരിത്ര ഏടുകൾ മായാതെ സംരക്ഷിച്ചു നിറുത്തുന്നതും. കെ.സുരേന്ദ്രന് കേരളത്തിന്റെ നവോത്ഥാനചരിത്രത്തെക്കുറിച്ച് വിവരമില്ലാത്തതിനാലാണ് ഗാന്ധിജി സന്ദർശിച്ചതിന്റെ പേരിൽ മന സർക്കാരിന് വിട്ടുകൊടുക്കണമെന്ന് പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |