തൃശൂർ : കാലാവസ്ഥാ വ്യതിയാനവും വിളവ് കുറവും മൂലം മുണ്ടകൻ കൃഷിയിൽ നിന്ന് കർഷകർ പിൻവാങ്ങുന്നു. അതിനാൽ ഓരോ വർഷം ചെല്ലുന്തോറും ചുരുങ്ങി വരികയാണ് മുണ്ടകൻ കൃഷി. നേരത്തെ പതിനായിരം ഹെക്ടർ മുണ്ടകൻ കൃഷിയായിരുന്നത് കഴിഞ്ഞവർഷം 3500 ലേക്ക് കുറഞ്ഞുവെന്ന് കോൾ കർഷക സംഘത്തിന്റെ ഭാരവാഹികൾ പറയുന്നു.
പ്രളയത്തിന് ശേഷമാണ് വിള കുറഞ്ഞത്. ഇതോടെ, കർഷകർ മുണ്ടകൻ വിട്ട് പുഞ്ചയിലേക്ക് തിരിയുകയാണ്.
കഴിഞ്ഞതവണ കാലവർഷം ചതിച്ചത് മൂലം ഓരോ കർഷകനും വലിയ നഷ്ടമാണുണ്ടായത്. വിത്തിറക്കിയതും ദിവസങ്ങൾ മൂപ്പുള്ളതുമാണ് നശിച്ചത്. തുടർന്ന് വീണ്ടും ഞാറു പാകി മുളപ്പിച്ചാണ് കൃഷി ഇറക്കിയത്. അതുകൊണ്ട് നെൽച്ചെടികൾക്ക് പല തരം വളർച്ചയായതോടെ പ്രതീക്ഷിച്ച വിളവും ലഭിച്ചില്ലെന്ന് കർഷകർ പറയുന്നു. അതേസമയം ഇത്തവണ 5,000 ഹെക്ടറെങ്കിലും മുണ്ടകൻ കൃഷി ഇറക്കാനുള്ള പരിശ്രമത്തിലാണ് പാടശേഖര സമിതികളും കോൾ കർഷക സംഘവും.
കുറഞ്ഞ സമയത്തിനുള്ളിൽ വിളവെടുക്കൽ
കാലാവസ്ഥാ വ്യതിയാനം അതിരൂക്ഷമായ സാഹചര്യത്തിൽ മൂപ്പ് കുറഞ്ഞ വിത്തിറക്കാനുള്ള ശ്രമമാണ് നടത്തുന്നത്. നേരത്തെ വ്യാപകമായി ഉപയോഗിച്ചിരുന്ന ഉമ തുടങ്ങിയ വിത്തുകൾക്ക് പകരം കഴിഞ്ഞ തവണ പുറത്തിറക്കിയ മണിച്ചിത്ര എന്ന വിത്താണ് ഉപയോഗിക്കുന്നത്. 156 ദിവസം കൊണ്ട് വിളവെടുക്കാനാകുമെന്ന് കർഷകർ പറയുന്നു. എന്നാൽ പെട്ടെന്ന് കൊയ്‌തെടുക്കാമെങ്കിലും നെല്ലിന് വേണ്ടത്ര തൂക്കം ലഭിക്കുന്നില്ലെന്ന് കർഷകർ പറയുന്നു.
കുമ്മായം ഇടണം
പ്രളയശേഷം കൃഷിയിടങ്ങളിലെ വളക്കൂറ് നഷ്ടപ്പെട്ടതായി കാർഷിക സർവകലാശാലയിലെ ശാസ്ത്രജ്ഞർ കണ്ടെത്തിയിരുന്നു. അതുകൊണ്ട് വിത്തിറക്കുന്നതിന് മുൻപ് കുമ്മായം വിതറണമെന്ന് കാർഷിക സർവകലാശാല അധികൃതർ പറഞ്ഞു.
കഴിഞ്ഞതവണ പല ഘട്ടങ്ങളിലായി പെയ്ത ശക്തമായ മഴ നെൽക്കൃഷിയെ സാരമായി ബാധിച്ചു. പല സ്ഥലങ്ങളിലും ആവശ്യമായ പ്രതിരോധ പ്രവർത്തനം പോലും നടത്താനായില്ല.
ഡോ.ചിഞ്ചു
കാർഷിക സർവകലാശാല
മുണ്ടകൻ കൃഷി ചുരുങ്ങി വരികയാണ്. പലരും പുഞ്ചയിലേക്ക് തിരിഞ്ഞു. എന്നിരുന്നാലും ഇത്തവണ പരമാവധി സ്ഥലങ്ങളിൽ കൃഷി ഇറക്കാനുള്ള ശ്രമമാണ് നടത്തുന്നത്. മണലൂർ, നാട്ടിക നിയോജക മണ്ഡലങ്ങളിൽ ഉൾപ്പെടുന്ന സ്ഥലങ്ങളിലാണ് കൂടുതൽ മുണ്ടകൻ കൃഷിയുള്ളത്.
എൻ.കെ.സുബ്രഹ്മണ്യൻ
ജില്ലാ സെക്രട്ടറി
കോൾ കർഷക സംഘം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |