പുതുവൈപ്പിലെ
42 ശതമാനം നശിച്ചു
കൊച്ചി: തീരദേശസംരക്ഷണത്തിലും പരിസ്ഥിതിയുടെ നിലനില്പിനും നിർണായകമായ പങ്ക് വഹിക്കുന്ന കണ്ടൽക്കാടുകൾ 20 വർഷത്തിനിടയിൽ വൻതോതിൽ ജില്ലയിൽ നശിപ്പിക്കപ്പെട്ടതായി റിപ്പോർട്ട്. പുതുവൈപ്പ് ദ്വീപിലാണ് കണ്ടൽ എറ്റവുമധികം നശിക്കപ്പെട്ടത്. 42 ശതമാനം കടൽക്കാടുകൾ 20 വർഷത്തിനിടെ ഇല്ലാതായി.
ഐ.എസ്.ആർ.ഓയുടെ അഹമ്മദാബാദിലെ സ്‌പേസ് അപ്ലിക്കേഷൻ സെന്ററും കേരള ഫിഷറീസ് സമുദ്രപഠന സർകലാശാലയും (കുഫോസ്) സംയുക്തമായി നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. നാസ വിക്ഷേപിച്ച ലാൻഡ്സാറ്റ് ഉപഗ്രഹങ്ങൾ രണ്ട് ദശാബ്ദങ്ങൾക്കിടയിൽ പകർത്തിയ എറണാകുളം ജില്ലയുടെ ദൃശ്യങ്ങൾ ഉപയോഗിച്ചാണ് സംയുക്ത ഗവേഷണ സംഘം കണ്ടൽ നശീകരണത്തിന്റെ കൃത്യമായ തോത് കണ്ടെത്തിയതെന്ന് കുഫോസ് വൈസ് ചാൻസലർ ഡോ.കെ. റിജി ജോൺ പറഞ്ഞു. കുഫോസിൽ നിന്ന് റിമോട്ട് സെൻസിംഗ് അസോസിയേറ്റ് പ്രൊഫസർ ഡോ. ഗിരീഷ് ഗോപിനാഥും സ്‌പേസ് അപ്ലിക്കേഷൻ സെന്ററിൽ നിന്ന് ശാസ്ത്രജ്ഞനായ ഡോ.ആനന്ദ് സഹദേവനും പഠനത്തിന് നേതൃത്വം നൽകി.
കണ്ടെത്തലുകൾ
കേരളത്തിന്റെ വാണിജ്യ തലസ്ഥാനമെന്ന നിലയിൽ കൊച്ചി അതിവേഗം വളർന്നതാണ് ജില്ലയിലെ കണ്ടൽക്കാടുകൾക്ക് വിനയായതെന്ന് ഗവേഷകർ പറയുന്നു. കൊച്ചിക്കൊപ്പം ജില്ലയിലെ പ്രാന്തപ്രദേശങ്ങളിലും വലിയ തോതിൽ കെട്ടിട നിർമ്മാണപ്രവർത്തനങ്ങൾ നടന്നതോടെ തത്വദീക്ഷയില്ലാതെ കണ്ടൽക്കാടുകൾ നശിപ്പിക്കപ്പെട്ടു. എൽ.എൻ.ജി ടെർമിനൽ, ഇന്റർനാഷണൽ കണ്ടെയ്‌നർ ടെർമിനൽ എന്നിവയുടെ നിർമ്മാണത്തിനും അടിസ്ഥാന സൗകര്യവികസനത്തിന്റെ ഭാഗമായി റോഡുകൾ, ബണ്ടുകൾ, കെട്ടിടങ്ങൾ എന്നിവ നിർമ്മിക്കാനാണ് പുതുവൈപ്പ് ദ്വീപിൽ ഭൂരിഭാഗം കണ്ടൽക്കാടുകളും വെട്ടിമാറ്റിയത്. ഇവിടെ മാലിന്യനിക്ഷേപവും കണ്ടൽക്കാടുകളുടെ നാശത്തിന് കാരണമായി.
മത്സ്യങ്ങളുടെ പ്രജനനകേന്ദ്രം
രൂക്ഷമായ കടലാക്രമണത്തെ തടയാൻ കരുത്തുള്ള കണ്ടൽക്കാടുകൾ വായുമലീകരണത്തോത് നിയന്ത്രിക്കുകയും പരിധിവരെ അന്തരീക്ഷ ഊഷ്മാവ് വർദ്ധിക്കുന്നത് തടയുകയും ചെയ്യുന്നു. കരിമീൻ, കളാഞ്ചി, തിരുത എന്നിവയുൾപ്പടെ നിരവധി മത്സ്യങ്ങളുടെയും ഞണ്ടുകളുടെയും പ്രജനന ആവാസവ്യവസ്ഥയുമാണ് കണ്ടൽക്കാടുകൾ. 15 ഇനം കണ്ടൽച്ചെടികളാണ് ഇന്ത്യയിലുള്ളത്. അതിൽ 11 ഇനങ്ങളും പുതുവൈപ്പിലുണ്ട്.
""നശീകരണത്തിന്റെ വേഗതയിലും തോതിലുമല്ലെങ്കിലും നശീകരിക്കപ്പെട്ട പലസ്ഥലങ്ങളിലും കണ്ടൽച്ചെടികളുടെ പുതുനാമ്പുകൾ സ്വഭാവിക കണ്ടൽക്കാടുകളായി മാറുന്നുണ്ട്. മുളവുകാട് കണ്ടെയ്‌നർ റോഡിന്റെ ഇരുവശങ്ങളിലുമാണ് കണ്ടൽച്ചെടികൾ കരുത്ത് പ്രാപിച്ച് സ്വാഭാവിക കണ്ടൽക്കാടുകളായി മാറിയത്.""
ഡോ. ഗിരീഷ് ഗോപിനാഥ്
ഗവേഷകൻ, കുഫോസ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |