ഗുരുവായൂർ: 232 വിവാഹം നടന്നിട്ടും തിരക്ക് നിയന്ത്രണ വിധേയമാക്കി ഗുരുവായൂർ ദേവസ്വം- നഗരസഭ- പൊലീസ് സംയുക്ത ഇടപെടൽ. ബുക്ക് ചെയ്തവരിൽ 15 സംഘങ്ങളെത്തിയില്ലെങ്കിലും രാവിലെ 5 മുതൽ മണ്ഡപങ്ങളിൽ വിവാഹത്തിരക്കാരംഭിച്ചു. 12ന് ഉച്ചപൂജയ്ക്ക് നടയടക്കുംവരെ ക്ഷേത്രത്തിന് മുന്നിൽ 219 വിവാഹം നടന്നു. ബാക്കിയുള്ളവ ഉച്ചപൂജ കഴിഞ്ഞാണ് നടന്നത്. തിരക്ക് നിയന്ത്രിക്കാനായി ദേവസ്വമേർപ്പെടുത്തിയ ക്രമീകരണം ക്ഷേത്രമുറ്റത്ത് തിരക്ക് കുറച്ചു.
ക്ഷേത്ര തിരുമുറ്റത്തെ സ്ഥിരം മൂന്ന് വിവാഹ മണ്ഡപങ്ങൾക്ക് പുറമെ രണ്ട് താത്കാലിക മണ്ഡപങ്ങൾ കൂടി ദേവസ്വം ഒരുക്കി. സമയക്രമം പാലിച്ചായിരുന്നു അഞ്ച് മണ്ഡപങ്ങളിലെയും വിവാഹം. മേൽപ്പത്തൂർ ഓഡിറ്റോറിയത്തിന് തെക്കുഭാഗത്തെ താത്കാലിക പന്തലിലെത്തുന്ന വിവാഹസംഘങ്ങൾക്ക് അവിടെ നിന്നും ടോക്കൺ നൽകി ഓർഡർ അനുസരിച്ച് മേൽപ്പത്തൂർ ഓഡിറ്റോറിയത്തിലേയ്ക്ക് പ്രവേശിപ്പിച്ചു. ഓഡിറ്റോറിയത്തിൽ നിന്നും മുഹൂർത്ത സമയം അനുസരിച്ചാണ് വിവാഹ മണ്ഡപങ്ങളിലേക്ക് സംഘങ്ങളെ കടത്തിവിട്ടത്. വധൂവരന്മാരും ഫോട്ടോഗ്രാഫർമാരും ഉൾപ്പെടെ സംഘത്തിൽ പരമാവധി 26 പേരെന്ന നിലയിലും ക്രമീകരിച്ചു.
ക്ഷേത്രം ദീപസ്തംഭത്തിന് സമീപത്ത് നിന്നും ദർശനം നടത്താനായി വരുന്ന ഭക്തർക്കും നടപ്പന്തലിലേയ്ക്ക് പ്രവേശിക്കാൻ നിയന്ത്രണം ഏർപ്പെടുത്തി. ഇവരെ വിവാഹമണ്ഡപങ്ങൾക്ക് സമീപത്തേയ്ക്ക് പ്രവേശിപ്പിക്കാതെ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിന് സമീപത്ത് കൂടിയാണ് ദീപസ്തംഭത്തിന് അടുത്തേയ്ക്ക് കടത്തിവിട്ടത്. ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റർ പി.മനോജ് കുമാർ നിയന്ത്രണങ്ങൾക്ക് നേതൃത്വം നൽകി. ദേവസ്വം സുരക്ഷാ ഉദ്യോഗസ്ഥർക്ക് പുറമെ ടെമ്പിൾ പൊലീസ് എസ്.ഐ ഗിരിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്തെത്തി.
എല്ലാ ജംഗ്ഷനുകളിലും പൊലീസിനെയും വിന്യസിച്ചു. അതിനാൽ വിവാഹത്തിരക്കിലും പതിവ് ഗതാഗത തടസം ഇന്നലെ ഉണ്ടായില്ല. ദേവസ്വത്തിന്റെയും നഗരസഭയുടെയും പാർക്കിംഗ് ഗ്രൗണ്ടുകൾക്ക് പുറമേ ശ്രീകൃഷ്ണ സ്‌കൂൾ ഗ്രൗണ്ട്, നഗരസഭ ഇന്ദിരാ ഗാന്ധി ടൗൺഹാൾ വളപ്പ്, മൾട്ടി ലെവൽ പാർക്കിംഗ് പ്ലാസയുടെ ഗ്രൗണ്ട് എന്നിവയും പാർക്കിംഗിനായി തുറന്നുകൊടുത്തു. നഗരസഭയിൽ രാവിലെ 8.30 മുതൽ വിവാഹ രജിസ്‌ട്രേഷൻ വിഭാഗം പ്രവർത്തനമാരംഭിച്ചു. ഡ്യൂട്ടിക്കായി കൂടുതൽ ജീവനക്കാരെ നിയോഗിച്ചു. വിവാഹ രജിസ്‌ട്രേഷന് വരുന്നവർക്ക് ഇരിക്കാൻ കൂടുതൽ സൗകര്യവും കുടിവെള്ളസംവിധാനവും ഒരുക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |