കണ്ണൂർ : ആവശ്യത്തിന് പ്രത്യേക ട്രെയിനുകൾ അനുവദിക്കാത്തതും അൺ റിസർവ്വ് ഡ് സ്ളീപ്പർ ടിക്കറ്റുകൾ നൽകാത്തതും ഓണക്കാല യാത്രകളെ ദുരിതത്തിലാക്കും. കഴിഞ്ഞ രണ്ടു വർഷം കൊവിഡിന്റെ ദുരിതം കാരണം അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള മലയാളികൾ മിക്കവരും ഓണത്തിന് നാട്ടിൽ എത്തിയിരുന്നില്ല. ഇത്തവണ കൊവിഡ് നിയന്ത്രണത്തിൽ ഇളവ് വന്നതോടെ നാട്ടിലെത്താൻ മോഹിച്ചവരെയാണ് യാത്രാ ദുരിതം നേരിടുകയാണ്.
നിയന്ത്രണങ്ങൾ നീക്കിയിട്ടും സൂപ്പർ ഫാസ്റ്റ് ട്രെയിനുകളിൽ ഓർഡിനറി ടിക്കറ്റുകൾ അനുവദിക്കുന്നതിൽ റെയിൽവേ മുഖം തിരിച്ചു നിൽക്കുന്നത് കടുത്ത യാത്രാദുരിതത്തിന് കാരണമാകുന്നു.ഓണത്തിന് പത്ത് ദിവസം മാത്രം ശേഷിക്കെ ദക്ഷിണ റെയിൽവേ ആകെ പ്രഖ്യാപിച്ചത് അഞ്ച് ട്രെയിനും പത്ത് സർവീസും മാത്രം. യാത്രക്കാർ കൂടുതലുള്ള മുംബൈ, ഡൽഹി, കൊൽക്കത്ത എന്നിവിടങ്ങളിലേക്ക് പ്രത്യേക ട്രെയിനുകളില്ല. ചെന്നൈയിലേക്ക് രണ്ടും താംബരത്തേക്ക് ഒന്നും മംഗളൂരു, ബംഗളൂരു എന്നിവിടങ്ങളിലേക്ക് ഓരോ ട്രെയിൻ വീതവുമാണ് അനുവദിച്ചത്.
നിലവിലുള്ള കേരള എക്‌സ്പ്രസ്, ചെന്നൈ മെയിൽ, നേത്രാവതി എക്‌സ്പ്രസ് തുടങ്ങി പ്രധാന ട്രെയിനുകളിലൊക്കെ ഓണം സീസണിൽ ടിക്കറ്റ് കിട്ടാനില്ല.
ലക്ഷ്യം കൊള്ളയടി
നേരത്തേ ട്രെയിനുകൾ അനുവദിക്കാതെ അവസാനഘട്ടത്തിൽ പ്രത്യേക നിരക്കിൽ സ്‌പെഷ്യൽ ട്രെയിനുകൾ ഓടിച്ച് തൽക്കാലിന്റെയും പ്രീമിയം തൽക്കാലിന്റെയും പേരിൽ യാത്രക്കാരെ കൊള്ളയടിക്കലാണ് റെയിൽവേ ലക്ഷ്യമിടുന്നത്.
ബംഗളൂരു, മുംബൈ, ന്യൂഡൽഹി, കൊൽക്കത്ത, ചെന്നൈ എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ മലയാളികൾ നാട്ടിലേക്ക് എത്താനുള്ളത്. ചെന്നൈ–ട്രിവാൻഡ്രം മെയിൽ, ചെന്നൈ–ട്രിവാൻഡ്രം സൂപ്പർ ഫാസ്റ്റ് എന്നീ ട്രെയിനുകളിലും ഇനി ടിക്കറ്റ് കിട്ടുക പ്രയാസം.
മുംബൈ വഴിയുള്ള സമ്പർക്കക്രാന്തി, വെരാവൽ, യശ്‌വന്ത്പുർ–കൊച്ചുവേളി എക്‌സ്പ്രസുകളിലും ഇതേ അവസ്ഥ തന്നെ. സ്വകാര്യവൽക്കരണത്തിന്റെ ഭാഗമായാണ് എക്‌സ്പ്രസ് ട്രെയിനുകളിൽ തത്ക്കാൽ സീറ്റുകൾ വർദ്ധിപ്പിച്ചത്. ആകെ സീറ്റിന്റെ 20 ശതമാനമാണ് തൽക്കാൽ നൽകുക. എന്നാൽ ഇത് 35 ശതമാനംവരെ ആകാറുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |