ബാലരാമപുരം: തിരുവോണത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ബാലരാമപുരത്തെ കൈത്തറിത്തെരുവും തിരക്കിലേക്ക്. കൊവിഡ് മഹാമാരിക്ക് ശേഷം സജീവമായ വിപണി ഒരുങ്ങുന്നത് ഇക്കുറിയാണ്. വിപണിയിൽ പുതിയ പ്രതീക്ഷകളുമായി കൈത്തറി തൊഴിലാളികളും ഒപ്പമുണ്ട്. പാരമ്പര്യകൈത്തറിയുടെ ഈറ്റില്ലമായ ബാലരാമപുരം കൈത്തറിത്തെരുവിലാണ് ഓണക്കച്ചവടം പൊടിപൊടിക്കുന്നത്. ഒപ്പം കല്യാണ സീസൺ കൂടിയായതോടെ കച്ചവടം പൊടിപൊടിക്കുകയാണ്. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും ദിവസവും ആയിരക്കണക്കിന് ആളുകളാണ് കൈത്തറിമുണ്ടും കല്യാണപ്പുടവയും മഞ്ഞക്കോടിയും വാങ്ങാൻ ഇവിടെയെത്തുന്നത്.
പ്രിയമേറും മഞ്ഞക്കോടി
ഓണനാളിൽ ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ് മഞ്ഞക്കോടി. മഞ്ഞക്കോടി നെയ്യാൻ പ്രത്യേക നെയ്ത്ത് പുരകളും ബാലരാമപുരം കോട്ടുകാൽക്കോണം, പയറ്റുവിള എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. മഞ്ഞക്കോടി ഒന്നിന് ഇരുപത് രൂപയാണ് വില. തിരുവോണദിവസം കുരുന്നുകളെ മഞ്ഞക്കോടി ഉടുപ്പിക്കുന്ന ചടങ്ങ് കാലങ്ങളായി നിലനിൽക്കുന്നതിനാൽ മഞ്ഞക്കോടി കച്ചവടവും ബാലരാമപുരത്ത് തകൃതിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |