കോട്ടയം . പ്രളയവും കൊവിഡും തളർത്തിയ ഓണ വിപണി വീണ്ടും ഓഫറുകളുടെ പെരുമഴക്കാലവുമായി പഴയ പ്രതാപത്തിലേക്ക്. വസ്ത്രങ്ങൾക്കും ഇലക്‌ട്രോണിക്‌സ് ഉത്പന്നങ്ങൾക്കും പുറമെ വാഹന വിപണിയിലും വൻഉണർവാണ്. ഇടയ്ക്ക് പെയ്യുന്ന മഴ മാത്രമാണ് ആശങ്ക സൃഷ്ടിക്കുന്നത്. ഓണവിപണി ലക്ഷ്യമിട്ട് കടകളിലെല്ലാം കൂടുതൽ സ്‌റ്റോക്ക് എത്തിയിരുന്നു. ഉപഭോക്താക്കളെ ആകർഷിക്കുന്നതിന് ചെറുകിട വൻകിട സ്ഥാപനങ്ങളിൽ വമ്പിച്ച ഓഫറുകളാണ്. ആകർഷകമായ ഡിസ്‌കൗണ്ടുകളും ഉത്പന്നങ്ങൾക്കായി ഒരുക്കിയിട്ടുണ്ട്. ഓണം ഷോപ്പിംഗിന്റെ ഭാഗമായി നഗരത്തിൽ ഗതാഗതക്കുരുക്കുമേറി.
ഗൃഹോപകരണങ്ങളിൽ മിന്നി സ്‌മാർട്ട് ടി വി.
എൽ ഇ ഡി സ്‌മാർട്ട് ടിവികളാണ് ഇക്കൊല്ലം ഓണം വിപണിയെ നയിക്കുന്നത്. ടി വികൾക്കൊപ്പം ഡി ടി എച്ചുകളും ഹോം തിയേറ്ററുകളും ഫ്രീയായി നൽകുന്നു. ഫ്രിഡ്‌ജും വാഷിംഗ് മെഷീനും എ സിയുമൊക്കെ പുതിയ മോഡലുകളിൽ വിപണിയിലെത്തിയിട്ടുണ്ട്. കമ്പനി ഓഫറുകൾക്ക് പുറമെ കടകളുടെ പ്രത്യേക ഓഫറുമുണ്ട്. നറുക്കെടുപ്പ് സമ്മാനങ്ങൾ, സ്വർണനാണയങ്ങൾ, ഒന്നെടുത്താൽ മറ്റൊന്ന്, സൗജന്യ ഓഫറുകൾ, എക്‌സ്‌ചേഞ്ച് മേളകൾ എന്നിവ കൂടാതെ പല കമ്പനികളും കൂടിയ വാറന്റി കാലയളവും ഓഫർ ചെയ്യുന്നുണ്ട്. കൂടുതൽ ഉത്പന്നങ്ങൾ ഒന്നിച്ചുള്ള കോമ്പോ ഓഫറുകളുമുണ്ട്. തവണവ്യവസ്ഥയിലും പലിശരഹിത വ്യവസ്ഥയിലും ഉത്പന്നങ്ങൾ നൽകും. പഴയ ഉത്പന്നങ്ങൾ തിരികെവാങ്ങി ഇതേ വിഭാഗത്തിലെ പുതിയ ഉത്പന്നങ്ങൾ വാങ്ങിക്കാനും സൗകര്യമുണ്ട്. ക്രെഡിറ്റ് കാർഡ് പർച്ചേസിനും മുൻഗണനയുണ്ട്.
മൊബൈലുകൾക്കൊപ്പം ഡാറ്റയും സൗജന്യം.
ഒട്ടേറെ സൗജന്യങ്ങളുമായാണ് സ്‌മാർട്ട്‌ഫോൺ കമ്പനികൾ വിപണയിലെത്തിയിരിക്കുന്നത്. മികച്ച പർച്ചേസുകൾക്കൊപ്പം കാഷ് ബാക്ക് ഓഫറുകൾ, ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ എന്നിവയും ഇത്തവണ സമ്മാന പദ്ധതികളായി ഒരുക്കിയിട്ടുണ്ട്. മലയാളികളുടെ ഡാറ്റാ ഭ്രമം പരിഗണിച്ച് 4 ജി സിം, നിശ്ചിത ജി ബി ഡാറ്റയും ഓഫറുകളിൽ ഇടംപിടിച്ചിരിക്കുന്നു. ഫോണുകൾക്ക് ഒപ്പം ഹെഡ്‌സെറ്റുകൾ, പവർബാങ്ക്, മെമ്മറി കാർഡുകൾ എന്നിവയും ഓഫറുകളായി നൽകുന്നു.
കളറാക്കാൻ വസ്ത്രവിപണി.
ഇത്തവണത്തെ ഓണം കളർഫുള്ളാക്കാൻ എല്ലാവരും ഒരുങ്ങിയതോടെ വസ്ത്ര വിപണിയും ഉണർന്നു. നവീന ഫാഷനുകളിലെ സ്റ്റോക്കുകൾ വസ്ത്ര വ്യാപാരശാലകളിൽ എത്തിക്കഴിഞ്ഞു. ചിങ്ങം പിറന്നതിനുശേഷം കച്ചവടത്തിലും വർദ്ധനവുണ്ടായി. വസ്ത്രവിപണിയിൽ 50 ശതമാനത്തിലേറെ വില്പന നടക്കുന്നത് ഓണക്കാലത്താണെന്ന് വ്യാപാരികൾ പറയുന്നു. ഓണവിപണിയിലെ തിരക്ക് ഈ മാസം അവസാനം വരെ നീളും. വൻകിട സ്ഥാപനങ്ങളിൽ ഉപഭോക്താക്കളെ ആകർഷിക്കാനായി വിവിധ ഓഫറുകളും ഒരുക്കിയിട്ടുണ്ട്. കസവ് വസ്ത്രങ്ങൾക്കാണ് ഡിമാൻഡ് കൂടുതൽ. ചെറുകിട വസ്ത്രവ്യാപാര സ്ഥാപനങ്ങൾക്ക് ഓണക്കാല ബിസിനസാണ് ഒരു വർഷത്തെ ലാഭം മുഴുവൻ നിയന്ത്രിക്കുന്നത്. ഏറ്റവും കൂടുതൽ കച്ചവടം നടക്കുന്ന കാലമായതിനാൽ പുതിയ വ്യാപാര സ്ഥാപനങ്ങൾക്ക് തുടക്കം കുറിക്കുന്നതും ഈ ദിവസങ്ങളിലാണ്.
വ്യാപാരിയായ സജിത്ത് മണർകാട് പറയുന്നു.
ജി എസ് ടി നിബന്ധനകളിൽ അടിക്കടിയുണ്ടാവുന്ന മാറ്റങ്ങളും ഓൺലൈൻ വ്യാപാരവും വെല്ലുവിളി ഉയർത്തുന്നുണ്ട്. അനാവശ്യ റെയ്ഡുകളും പ്രതിസന്ധി സൃഷ്ടിക്കുന്നു. ഓണക്കാലത്ത് കച്ചവടത്തിൽ 50 ശതമാനം വർദ്ധനയുണ്ടാകുമെന്നാണ് പ്രതീക്ഷ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |