കൊല്ലം: കടൽമാർഗ്ഗം കാനഡയിലേക്ക് കടക്കാനെത്തിയ ശ്രീലങ്കൻ അഭയാർത്ഥികളെ പിടികൂടിയ സാഹചര്യത്തിൽ ജില്ലയുടെ തീരദേശ മേഖലയിൽ പൊലീസ് നിരീക്ഷണം ശക്തമാക്കി. മത്സ്യത്തൊഴിലാളികളെയും നിരീക്ഷണത്തിൽ പങ്കാളിയാക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങി. സംശയാസ്പദമായി കടലിൽ ബോട്ടുകളോ തീരങ്ങളിൽ അപരിചിതരെയോ കണ്ടാൽ വിവരം നൽകണമെന്ന നിർദ്ദേശം ഇന്നലെ മുതൽ നൽകിത്തുടങ്ങി. തീരദേശത്ത് മത്സ്യബന്ധനത്തിന് അല്ലാതെ തമ്പടിക്കുന്ന തമിഴ്നാട് സ്വദേശികളെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. സമീപകാലത്ത് നടന്ന ബോട്ട് വില്പനയുടെ വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. നേരത്തെ തന്നെ ബോട്ടുകളുടെ നിറമാറ്റൽ, സ്റ്റോറുകളുടെ രൂപമാറ്റം അടക്കമുള്ള വിവരങ്ങൾ കൈമാറണമെന്ന് നിർദ്ദേശം നൽകിയിരുന്നു. ബോട്ടകൾ വിൽക്കുന്നതിന് മുമ്പ് കോസ്റ്റൽ പൊലീസിനെയും ഫിഷറീസ് വകുപ്പിനെയും അറിയിക്കണമെന്ന നിർദ്ദേശവും നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ബോട്ട്, യാർഡ് ഉടമകളുടെ യോഗം കഴിഞ്ഞ ദിവസം വിളിച്ചിരുന്നു. സ്ഥിരം കടവുകൾക്കും ഹാർബറുകൾക്കും പുറമേ സാധാരണഗതിയിൽ ബോട്ടുകളും വള്ളങ്ങളും അടക്കാത്ത പ്രദേശങ്ങളിൽ യാനങ്ങൾ അടുപ്പിക്കുന്നുണ്ടോയെന്ന നിരീക്ഷണവുമുണ്ട്. നഗരത്തിലെ ഹോട്ടലുകളും ലോഡ്ജുകളും കേന്ദ്രീകരിച്ചുള്ള പരിശോധനകളുടെ ഇടവേള കുറയ്ക്കാനും ധാരണയുണ്ട്. ഫിഷറീസ് വകുപ്പിനുള്ള ലവി കുടിശിക ഉള്ളതിനാൽ പല ബോട്ടുകളും പൊളിക്കുന്ന വിവരം ഫിഷറീസ് വകുപ്പിനെയും പൊലീസിനെയും അറിയിക്കാറില്ല. ഇത് മുതലെടുത്ത് പൊളിച്ചെന്ന രേഖയുണ്ടാക്കി മനുഷ്യക്കടത്ത് സംഘങ്ങൾക്ക് ബോട്ട് മറിച്ചുവിൽക്കാനും സാദ്ധ്യതയുണ്ട്. ഇതൊഴിവാക്കാൻ പൊളിക്കുന്ന ബോട്ടുകളുടെ ലവി കുടിശികയിൽ ഇളവ് നൽകണമെന്ന് കോസ്റ്റൽ പൊലീസ് ഫിഷറീസ് വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
2012ൽ കൊല്ലത്ത് നിന്ന് ബോട്ടിൽ ആസ്ട്രേലിയയിലേക്ക് കടക്കാൻ ശ്രമിക്കവേ 133 ശ്രീലങ്കൻ അഭയാർത്ഥികളെ മറൈൻ എൻഫോഴ്സ്മെന്റും കോസ്റ്റ് ഗാർഡും സംയുക്തമായി പിടികൂടിയിരുന്നു. അതിന് മുമ്പ് ഒരു സംഘം വിജയകരമായി ആസ്ട്രേലിയയിലേക്ക് കടന്നിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് രണ്ടാമത്തെ സംഘം പിടിയിലായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |