കോട്ടയം . പാഴ്സൽ ഓണസദ്യയ്ക്കായി ഹോട്ടലുകളിൽ നിരവധി ബുക്കിംഗുകളാണ് ലഭിച്ചിരിക്കുന്നത്. ഇനി ഇതൊക്കെ വീടുകളിലേക്ക് എത്തിച്ച് നൽകണം.ഇതിന് പിന്നിൽ പണിയെടുക്കുന്ന ഓൺലൈൻ ഭക്ഷണ വിതരണക്കാരെ ആരും ഓർക്കാറേയില്ല. ഓണവും വിഷുവും എന്ത് ആഘോഷം വന്നാലും അതൊക്കെ ഒഴിവാക്കി ഇവർ ജോലിത്തിരക്കിലാണ്. ഹോട്ടലുകളിൽ തിരക്കേറുമെന്നതിനാൽ കാത്ത് നിന്ന് വേണം ഓർഡർ സ്വീകരിച്ച് ലക്ഷ്യസ്ഥാനത്തെത്തിക്കാൻ. അവധി എടുക്കാമെങ്കിലും തിരക്കുള്ള സമയത്ത് ഓർഡറുകൾ മുടങ്ങാതിരിക്കാൻ മിക്കവരും ജോലിക്കിറങ്ങും.
ജില്ലയിൽ 500ലധികം ഓൺലൈൻ ഭക്ഷണ വിതരണക്കാരുണ്ട്. ദിവസം ഒമ്പത് മണിക്കൂർ ജോലി ചെയ്യണം. രാവിലെ 11 മുതൽ രാത്രി 10 വരെ ജോലി ചെയ്യുന്നവരാണ് അധികവും. 8 മുതൽ ജോലി തുടങ്ങുന്നവരുമുണ്ട്. ഇതിൽ രണ്ട് മണിക്കൂർ വിശ്രമ സമയമാണ്. ഇന്നും നാളെയും ഒരു ഓർഡറിന് ഇരുപത് വീതം അധികം നൽകുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. അതിനാൽ കൂടുതൽ പേരും കുടുംബത്തോടൊപ്പമുള്ള ആഘോഷം മറന്ന് പരമാവധി വരുമാനം ഉണ്ടാക്കാനാണ് ശ്രമം.
ഓൺലൈൻ ഭക്ഷണ വിതരണക്കാരനായ ജോൺസി പറയുന്നു.
ഈ വരുമാനം കൊണ്ടാണ് കുടുംബം മുന്നോട്ട് പോകുന്നത്. കുട്ടികളെ പഠിപ്പിക്കുന്നതും ഈ ജോലിയിലൂടെയാണ്. അതിനാൽ ഇന്നും പണിക്കിറങ്ങും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |