കൊല്ലം: കൊല്ലത്ത് നിന്ന് ഭാരത് ജോഡോ യാത്രയെ സ്വീകരിക്കാൻ പാരിപ്പള്ളിയിൽ എത്തിയതായിരുന്നു ഓട്ടോ ഡ്രൈവർമാരായ ആർ.ബിജുവും ജോർജ്ജ് ഡാനിയലും ഷിബു ഹനീഫയും. മുക്കടയിൽ വച്ച് രാഹുൽ ഗാന്ധിയെ കണ്ടപ്പോൾ മൂന്ന് പേർക്ക് ഒരു മോഹം. രാഹുലിനൊപ്പം നടക്കണം. ഇത്തിരി നേരം മിണ്ടണം. കാര്യം നേതാക്കൾ വഴി രാഹുലിനെ അറയിച്ചു.
ഒരു കിലോ മീറ്ററോളം യാത്രയുടെ പിന്നിൽ മുദ്രാവാക്യം വിളിച്ച് നടന്നു. പാരിപ്പള്ളി ജംഗ്ഷനെത്തിയപ്പോൾ നേതാക്കൾ കൂട്ടത്തോടെ ബിജുവിനെയും ജോർജ്ജിനെയും ഷിബുവിനെയും തിരക്കുന്നു. മൂവരെയും നേതാക്കൾ കൈയോടെ പിടിച്ച് രാഹുലിന് സമീപം എത്തിച്ചു. ചെന്നപാടെ രാഹുൽ ഗാന്ധി ജോർജ്ജ് ഡാനിയലിന്റെ തോളിലൂടെ കൈയിട്ടു. എന്നിട്ട് ജീവിതം എങ്ങനെ പോകുന്നുവെന്ന് ആന്വേഷണം. രാപകൽ ഓടിയാലും കാര്യമായ മിച്ചമില്ലെന്ന് ജോർജ്ജിന്റെ മറുപടി. ഡീസലിന്റെയും പെട്രോളിന്റെയും വില ഇങ്ങനെ കേറിക്കേറി പോവുകയല്ലേയെന്ന് ബിജു കൂട്ടിച്ചേർത്തു. വീട്ടുസാധനങ്ങൾക്കും വല്ലാത്ത വിലയാണ്. ഒരു ദിവസം ഓടിയില്ലെങ്കിൽ പിറ്റേന്ന് കൈയിൽ ഒന്നും ഉണ്ടാവില്ലെന്ന് ഷിബു ഹനീഫ സങ്കടം പങ്കുവച്ചു.
പി.സി. വിഷ്ണുനാഥ് എം.എൽ.എ നാല് പേർക്കുമിടയിൽ പരിഭാഷകനായി. ഇങ്ങനെ സംസാരം കല്ലുവാതുക്കൽ വരെ നീണ്ടു. ഇടയ്ക്ക് മൂവരും ഒരുമിച്ച് രാഹുലിനെ ഒരു മുന്നറിയിപ്പ് നൽകി. 'റോഡിലാകെ കുഴിയാണ് സൂക്ഷിക്കണം.' രാഹുൽ ഗൗരവത്തോടെ മറുപടി മറുപടി പറഞ്ഞു. നിങ്ങളും സൂക്ഷിക്കണം, ഞാൻ നടന്നുവന്ന വഴികളിലും നിറയെ കുഴികളുണ്ടായിരുന്നു.'. കുഴികളിൽ ഓട്ടോ വീണ് എല്ലാദിവസവും രാവിലെ എഴുന്നേൽക്കുമ്പോൾ നടുവും മുട്ടും വേദനയാണ്. ഓട്ടം പോകാതിരുന്നാൽ പട്ടിണിയാകും. അതുകൊണ്ട് വണ്ടിയും എടുത്തിറങ്ങും. ഇങ്ങനെ മൂന്ന് ഓട്ടോക്കാരും സങ്കടങ്ങൾ വീണ്ടും പറഞ്ഞു. ഒടുവിൽ ഷേക്ക് ഹാൻഡിനൊപ്പം സമരം ശക്തമാക്കണമെന്ന നിർദ്ദേശവും നൽകി രാഹുൽ കൂടുതൽ വേഗത്തിൽ നടന്നുനീങ്ങി.
ബിജു കൊല്ലം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെയും, ഷിബു ഹനീഫ കുമാർ തീയേറ്ററിന് സമീപത്തെയും, ജോർജ്ജ് ഡാനിയൽ കൊച്ചുപിലാംമൂട് കൊടിമരം സ്റ്റാൻഡിലെയും ഡ്രൈവർമാരാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |