കോഴിക്കോട്: പത്തുവർഷമായി നിലനിൽക്കുന്ന ഫിസിയോതെറാപ്പി അദ്ധ്യാപകരുടെ യോഗ്യതാ മാനദണ്ഡം മാറ്റാനും, അവിടെ ഫിസിയോതെറാപ്പി വിദ്യാഭ്യാസവുമായി യാതൊരു ബന്ധവുമില്ലാത്ത മോഡേൺ മെഡിസിനിലെ ഫിസിയാട്രിസ്റ്റുകളെ അദ്ധ്യാപകരായി നിയമിക്കാനുള്ള ആരോഗ്യ സർവകലാശാലാ നീക്കത്തിനെതിരെ ഫിസിയോതെറാപ്പിസ്റ്റുകൾ.
തീരുമാനം നടപ്പാക്കിയാൽ 3500 ഓളം വരുന്ന ഫിസിയോതെറാപ്പി വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ മാത്രമല്ല വിദേശ രാജ്യങ്ങളിൽ പോലും ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യമുണ്ടാകും. പതിനാറോളം ഫിസിയോതെറാപ്പി കോളേജുകളിൽ നിലവിൽ ജോലി ചെയ്യുന്ന ഇരുനൂറിൽപ്പരം അദ്ധ്യാപകർക്ക് ജോലി നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകും. ബിരുദവും ബിരുദാനന്തര ബിരുദവും പി.എച്ച്.ഡിയും കഴിഞ്ഞിറങ്ങുന്ന ഫിസിയോതെറാപ്പിസ്റ്റുകൾക്ക് അദ്ധ്യാപന രംഗത്ത് ജോലി സാദ്ധ്യത പൂർണമായും ഇല്ലാതാവും .
ഫിസിയോതെറാപ്പി അദ്ധ്യാപകരുടെ യോഗ്യതാ മാനദണ്ഡങ്ങൾ കേന്ദ്ര സർക്കാർ അംഗീകരിച്ച മോഡൽ കരിക്കുലത്തിൽ നിഷ്കർഷിച്ചിട്ടുണ്ട്. കൂടാതെ യു.ജി.സി അദ്ധ്യാപക മാനദണ്ഡങ്ങൾ കൃത്യമായി നിർണയിച്ചിട്ടുമുണ്ട്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലുമുള്ള ഹെൽത്ത് യൂണിവേഴ്സിറ്റികൾ ഈ മാനദണ്ഡങ്ങൾ അനുസരിച്ചാണ് യോഗ്യത നിശ്ചയിച്ചിട്ടുള്ളത്. എന്നാൽ കേരളത്തിലെ ആരോഗ്യരംഗം പൂർണമായും കൈപ്പിടിയിലൊതുക്കിക്കൊണ്ട് ഐ.എം.എ മറ്റു വിഭാഗങ്ങളുടെ വളർച്ച പൂർണമായും ഇല്ലാതാകുന്ന സമീപനമാണ് സ്വീകരിക്കുന്നത്. പ്രത്യേകിച്ച് ഫിസിയോതെറാപ്പി പ്രാക്ടീസിന് വിദ്യാഭ്യാസത്തിലും ആരോഗ്യ സർവകലാശാലയുടെ ഗവേണിംഗ് കൗൺസിലിലും സെനറ്റിലും ഭൂരിപക്ഷ മേൽക്കോയ്മയുള്ള ഇവർ അതേ വിഭാഗം പ്രതിനിധിയായ വൈസ് ചാൻസലറുടെ പിന്തുണയോടെയാണ് ഈ അജണ്ടകൾ നടപ്പിലാക്കുന്നതെന്ന് ഫിസിയോ തെറാപ്പിസ്റ്റുകൾ ആരോപിച്ചു.
കേന്ദ്രസർക്കാറും യു.ജി.സിയും നിഷ്കർഷിച്ചിട്ടുള്ള അദ്ധ്യാപക മാനദണ്ഡങ്ങൾ കേരള ആരോഗ്യ സർവകലാശാല ഫിസിയോതെറാപ്പി രംഗത്ത് നടപ്പാക്കണമെന്ന് കേരള അസോസിയേഷൻ ഫോർ ഫിസിയോതെറാപ്പി കോർഡിനേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു .ഈ വിഷയത്തിൽ അനുകൂലമായ തീരുമാനം സർവകലാശാലയുടെയും ഭാഗത്തുനിന്ന് ഉണ്ടാകാത്തപക്ഷം ഫിസിയോ തെറാപ്പിസ്റ്റുകളും അദ്ധ്യാപകരും വിദ്യാർത്ഥികളും അനിശ്ചിതകാല സമരത്തിലേക്ക് കടക്കുമെന്ന് അവർ മുന്നറിയിപ്പ് നൽകി. പ്രക്ഷോഭത്തിന്റെ മുന്നോടിയായി 20 ന് രാവിലെ പത്ത് മണിക്ക് തൃശൂരിലെ ആരോഗ്യ സർവകലാശാലയിലേക്ക് മാർച്ചും ധർണയും നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |