പത്തനാപുരം :വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാൻ പഞ്ചായത്ത് അധികൃതർ എത്തിയത് വാക്കുതർക്കത്തിന് ഇടയാക്കി. പത്തനാപുരത്ത് ഇന്നലെ രാവിലെയാണ് സംഭവം. നഗര വികസനത്തിന്റെയും ഗതാഗത തടസത്തിന്റെയും പേരിലാണ് വഴിയോര കടകൾ ഒഴിപ്പിക്കാൻ പൊലീസിന്റെ സാന്നിദ്ധ്യത്തിൽ അധികൃതർ എത്തിയത്. പഞ്ചായത്തിന്റെ അധീനതയിൽ പുതുതായി നിർമ്മിച്ചു വരുന്ന ഷോപ്പിംഗ് മാളിന്റെ പേരിൽ പത്തനാപുരം മാർക്കറ്റിനുള്ളിലെ വർഷങ്ങളായുള്ള നിരവധി ചെറുകിട വ്യാപാരികളെ ഒഴിപ്പിച്ചിരുന്നു. എന്നാൽ അവരെ പുനരധിവസിപ്പിക്കുന്നതിന് വേണ്ടുന്ന സൗകര്യങ്ങൾ ചെയ്തില്ലെന്നും ആക്ഷേപമുണ്ട്. അന്ന് ഒഴിപ്പിക്കപ്പെട്ടവരിൽ ചിലരാണ് റോഡ് വശങ്ങളിലും മറ്റും ചെറുകിട വ്യാപാരം നടത്തിവരുന്നത്. പുതിയ ഷോപ്പിംഗ് മാളിനും ഗതാഗതത്തിനും തടസമായുള്ള കടകൾ പൊളിച്ച് നീക്കാൻ വ്യാപാരികൾക്ക് നേരത്തെ തന്നെ നോട്ടീസ് നല്കിയിട്ടുള്ള താണെന്നും എത്രയും പെട്ടെന്ന് ഒഴിഞ്ഞ് മാറിയില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി സുരേഷ് കുമാർ പറഞ്ഞു. പുനരിധിവാസത്തിന് മറ്റ് സ്ഥലം തന്നാൽ തിങ്കളാഴ്ചയോടെ കടകൾ നീക്കാൻ തയ്യാറാണെന്ന് പഞ്ചായത്ത് അധികൃതരോട് വ്യാപാരികൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |