പരപ്പനങ്ങാടി : നൂറു വർഷത്തോളംപഴക്കമുള്ള ചെട്ടിപ്പടി നെടുവ സാമൂഹ്യാരോഗ്യ കേന്ദ്രം 'പ്രായാധിക്യം" മൂലമുള്ള അവശതകളിൽ. താലൂക്ക് ആശുപത്രിയാക്കി ഉയർത്തണമെന്ന മുറവിളികളുയരുമ്പോൾ, നിലവിലെ സൗകര്യങ്ങളെങ്കിലും മെച്ചപ്പെടണമെന്ന ആഗ്രഹമാണ് ആശുപത്രി ജീവനക്കാർക്കും രോഗികൾക്കുമുള്ളത്.
രണ്ടര ഏക്കറോളംസ്ഥലത്താണ് പഴക്കമുള്ള കെട്ടിടം അതേപടി നിലനിറുത്തി വരുന്നത്. പൂർണ്ണമായും ഓടുമേഞ്ഞ കെട്ടിടത്തിന്റെ മേൽക്കൂരയിൽ ചിലയിടങ്ങൾ ചിതലരിച്ച നിലയിലാണ്. മഴക്കാലത്ത് ചിലയിടങ്ങളിൽ ചോർച്ചയും അനുഭവപ്പെടാറുണ്ട്. ഏച്ചുകൂട്ടി താത്കാലിക പരിഹാരമെന്ന നിലയ്ക്ക് കേടുപാടുകൾ പരിഹരിച്ചിട്ടുണ്ടെങ്കിലും ശാസ്ത്രീയമായ നിർമ്മാണങ്ങളൊന്നും നടന്നിട്ടില്ല . രോഗികൾക്ക് ഇരിക്കാനും കിടക്കാനും സൗകര്യമൊരുക്കിയിട്ടുള്ള ഭാഗങ്ങളിൽ ആസ്ബറ്റോസ് ഷീറ്റ് ഇട്ടിട്ടുണ്ട്. ഇതിന് ഉയരം കുറവായതിനാൽ വിയർത്ത് കുളിക്കുകയാണ് രോഗികൾ.
മേൽക്കൂരയിൽ ചിലയിടങ്ങളിൽ പട്ടിക കൊടുത്തു താങ്ങി നിറുത്തിയ ഭാഗങ്ങളുണ്ട്. വയറിംഗും താറുമാറാണ്. വയറിംഗിനു വേണ്ടി മുനിസിപ്പാലിറ്റി 15 ലക്ഷം അനുവദിച്ചിട്ടുണ്ടെങ്കിലും മേൽക്കൂര മാറ്റി പുതുക്കിപ്പണിയാതെ വയറിംഗ് നടത്തുന്നത് പ്രായോഗികമല്ലെന്നതിനാൽപ്രവൃത്തി തത്കാലം വേണ്ടെന്ന് വച്ചിരിക്കുകയാണ് ആശുപത്രി അധികൃതർ . മേൽക്കൂര പുതുക്കി സ്ട്രെസ് വർക്ക് ചെയ്യണമെന്ന ആവശ്യം പൊതുവേ ഉയരുന്നുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. വാസുദേവൻ പറഞ്ഞു. ഇതിന് 25 ലക്ഷത്തോളം ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്.
ലാബിനടുത്താണ് രോഗികൾ കാത്തിരിക്കുന്ന സ്ഥലം.സുരക്ഷിതത്വം കണക്കിലെടുത്ത് സ്ഥലം മാറ്റണമെന്നും ആവശ്യമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |