കൊല്ലം: കൊല്ലം ബാറിലെ അഭിഭാഷകനായ എസ്.ജയകുമാറിനെ അന്യായമായി പൊലീസ് സ്റ്റേഷനിൽ തടങ്കലിലാക്കുകയും വിലങ്ങുവച്ച് മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ കൊല്ലം ബാർ അസോസിയേഷനും കേരളത്തിലെ മറ്റ് ബാർ അസോസിയേഷനുകളും നടത്തിവന്ന സമരം അവസാനിപ്പിച്ചു. എറണാകുളം ബാർ കൗൺസിൽ ചെയർമാൻ അടക്കമുള്ളവരുടെ സാന്നിദ്ധ്യത്തിൽ മന്ത്രി പി.രാജീവിന്റെ ചേംബറിൽ നടന്ന ചർച്ചയിൽ കരുനാഗപ്പള്ളി സി.ഐ ഉൾപ്പടെയുള്ള നാല് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുമെന്ന് മന്ത്രി ഉറപ്പ് നൽകിയതിനെത്തുടർന്നാണ് സമരം പിൻവലിക്കാൻ തീരുമാനിച്ചത്.
അതിശക്തമായ അഭിഭാഷകരുടെ വികാരം മുന്നോട്ട് വച്ച്, സംസ്ഥാന വ്യാപകമായി അഭിഭാഷകർ ഈ സമരം സമരം ഏറ്റെടുത്തതോടെയാണ് ഇത്രവേഗം നടപടിയുണ്ടായതെന്നും സമരത്തിൽ പങ്കെടുത്ത എല്ലാവരെയും പ്രത്യേകമായി അഭിനന്ദിക്കുന്നതായും കേരള ബാർ കൗൺസിൽ ചെയർമാൻ കെ.എൻ.അനിൽകുമാറും ഓണററി സെക്രട്ടറി ജോസഫ് ജോണും അറിയിച്ചു.
മന്ത്രിയുമായി നടന്ന ചർച്ചയിൽ ബാർ കൗൺസിൽ മെമ്പർമാരായ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ അഡ്വ. കെ .പി ജയചന്ദ്രൻ, അഡ്വ. ജോസഫ് ജോൺ, അഡ്വ. ഇ. ഷാനവാസ് ഖാൻ, അഡ്വ. പി.സജീവ് ബാബു, അഡ്വ. പി.സന്തോഷ് കുമാർ, അഡ്വ. നാഗരാജ് നാരായണൻ, അഡ്വ. എസ് കെ പ്രമോദ്, അഡ്വ. ബി. എസ് ഷാജി എന്നിവരും കൊല്ലം ബാർ അസോസിയേഷൻ പ്രസിഡൻ്റ് അഡ്വ. ഓച്ചിറ എൻ. അനിൽകുമാർ, ബോർഡ് മെമ്പർമാരായ അഡ്വ. മരുത്തരി നവാസ്, അഡ്വ.യെദു കൃഷ്ണൻ എന്നിവരും മറ്റ് ബോർഡ് അംഗങ്ങളും പങ്കെടുത്തതായും അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |