മുണ്ടക്കയം . മലയാളിയുടെ തീൻമേശയിലെ ഇഷ്ടവിഭവമായ കപ്പയുടെ വില കുതിക്കുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കിടെ കിലോയ്ക്ക് 50 രൂപ വരെ വില ഉയർന്നു. കഴിഞ്ഞ വർഷം ഇതേ സമയത്ത് മൂന്ന് കിലോ കപ്പയ്ക്ക് 50 രൂപയായിരുന്നു വില. കഴിഞ്ഞ വർഷം കപ്പ വില വൻതോതിൽ കുറഞ്ഞതോടെ പലരും കൃഷി ഉപേക്ഷിച്ചു. പ്രളയത്തിൽ കപ്പകൃഷി വ്യാപകമായി വെള്ളം കയറി നശിച്ചിരുന്നു. കപ്പ വില ഉയർന്നെങ്കിലും ലേലം കൊള്ളുന്ന ഇടനിലക്കാരാണ് പണമുണ്ടാക്കുന്നത്. കർഷകർക്ക് പലപ്പോഴും പാതി വിലയേ ലഭിക്കാറുള്ളൂ. സ്ഥലം പാട്ടത്തിനെടുത്താണ് ഭൂരിഭാഗം കർഷകരും കൃഷിയിറക്കിയിരുന്നത്. ഭൂരിഭാഗം കർഷകരും കോഴിവളവും എല്ലുപൊടിയും ഉപയോഗിച്ച് ജൈവകൃഷിയാണ് നടത്തുന്നത്. വളത്തിന്റെ വിലയും പാട്ടത്തുകയും പണിക്കൂലിയും കഴിഞ്ഞാൽ പിന്നെ കർഷകർക്ക് മിച്ചമൊന്നും ലഭിക്കാറില്ലാത്തതായിരുന്നു മുൻപത്തെ സ്ഥിതി. കഴിഞ്ഞ വർഷം കർഷകർ ഉത്പാദിപ്പിച്ച കപ്പ വാങ്ങാൻ പോലും വ്യാപാരികൾ തയാറായില്ല.
ചൂഷണം ചെയ്ത് ഇടനിലക്കാർ.
സംസ്ഥാനത്ത് നാടൻകപ്പ വ്യാപകമായി ലഭിക്കുമെങ്കിലും അന്യസംസ്ഥാനത്ത് നിന്ന് രാസവളം ഉപയോഗിച്ച് ഉത്പാദിപ്പിക്കുന്ന കപ്പ കുറഞ്ഞ വിലയ്ക്ക് ലഭിക്കുമെന്നതിനാൽ ഇടനിലക്കാർ കൂടുതലായെത്തിച്ച് നൽകിയിരുന്നത് ഇതാണ്. കൂടുതൽ ലാഭമായിരുന്നു നോട്ടം. ഏതാനും വർഷം മുൻപ് വരെ കപ്പക്കർഷകർക്ക് കൃഷിഭവൻ മുഖേന സബ്സിഡി നൽകിയിരുന്നു. കപ്പയ്ക്ക് വില ലഭിച്ചില്ലെങ്കിൽപോലും സർക്കാർ നൽകുന്ന ധനസഹായം അടിയന്തരഘട്ടങ്ങളിൽ കർഷകർക്ക് ഉപകാരപ്രദമായിരുന്നു. എന്നാൽ ഇപ്പോഴതുമില്ല. ഇതിനുപകരം കൈതക്കൃഷിയ്ക്ക് സബ്സിഡി നൽകാൻ കൃഷി വകുപ്പ് തീരുമാനിക്കുകയായിരുന്നു.
നാടൻ കപ്പ കിട്ടാനില്ല.
പലരും കൃഷി ഉപേക്ഷിച്ചതോടെ നാടൻ കപ്പ കിട്ടാനില്ലാത്ത സാഹചര്യമാണ്. നാമമാത്രമായ കർഷകർക്ക് മാത്രമാണ് ഇപ്പോൾ നാടൻ പച്ചക്കപ്പ വിൽക്കുന്നത്. ഇപ്പോൾ മികച്ച വില ലഭിക്കുന്നത് ആശ്വാസകരമാണെന്ന് കർഷകർ പറയുന്നു. മറ്റ് വിളകൾക്കെന്ന പോലെ കപ്പയ്ക്കും വിലസ്ഥിരത പ്രഖ്യാപിച്ചാൽ കർഷകർക്കും ചെറുകിട വ്യാപാരികൾക്കും പ്രയോജനകരമാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |