കോഴിക്കോട്: ഓണം കഴിഞ്ഞാൽ ഉച്ചക്കഞ്ഞി ഫണ്ട് വർദ്ധിപ്പിക്കാമെന്ന വിദ്യാഭ്യാസമന്ത്രിയുടെ ഉറപ്പ് നടപ്പിലാവാത്തതോടെ സ്‌കൂൾ മേളകൾ ഉൾപ്പെടെയുള്ള സർക്കാർ പരിപാടികൾ ബഹിഷ്‌കരിക്കാൻ എയ്ഡഡ് മേഖലയിലെ പ്രധാനദ്ധ്യാപകർ. കുട്ടികൾക്ക് ഉച്ചക്കഞ്ഞി നൽകാനായി കടം വാങ്ങി മുടിയുന്ന അവസ്ഥയിലേക്കാണ് പ്രധാനദ്ധ്യാപകരുടെ അവസ്ഥ. ഓണാവധി കഴിഞ്ഞ് സ്‌കൂൾ തുറക്കുമ്പോഴേക്കും ഉച്ചക്കഞ്ഞിതുക വർദ്ധിപ്പിക്കുമെന്നായിരുന്നു സർക്കാർ വാഗ്ദാനം. എന്നാൽ ഓണാവധിക്ക് ശേഷവും പഴയ അവസ്ഥ തന്നെ തുടരുന്ന സാഹചര്യത്തിലാണ് മേളകളുമായി സഹകരിക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് പ്രധാനദ്ധ്യാപകർ എത്തിയത്.
2016ലെ നിരക്കിലാണ് ഉച്ചക്കഞ്ഞിക്ക് ഫണ്ടനുവദിക്കുന്നത്. ഇതോടെ നൂറ് കുട്ടികളിൽ കൂടുതലുള്ള സ്‌കൂളുകളിൽ ഈ അദ്ധ്യയനവർഷം തുടങ്ങിയ ശേഷം ഉച്ചഭക്ഷണം നൽകിയ വകയിൽ ഒരു ലക്ഷം രൂപയ്ക്ക് മേൽ കടക്കാരായ പ്രധാനദ്ധ്യാപകരുമുണ്ട്. കുട്ടികൾക്കുള്ള ഉച്ചഭക്ഷണം നിഷേധിക്കുന്നത് സമരമാർഗമല്ലെന്നുള്ളതിനാലാണ് കടംവാങ്ങിയും നഷ്ടം സഹിച്ചും തുടരുന്നത്.
ഈ വിഷയമുന്നയിച്ച് കഴിഞ്ഞ ഏതാനും മാസങ്ങളായി ജില്ലാതലത്തിൽ പ്രധാനദ്ധ്യാപകർ സമരത്തിലാണ്. ഓണം നാളിൽ സെക്രട്ടേറിയേറ്റിന് മുന്നിൽ പട്ടിണി സമരം പ്രഖ്യാപിച്ചതോടെ വിദ്യാഭ്യാസമന്ത്രി ചർച്ചയ്ക്ക് വിളിച്ചു. ഓണം അവധി കഴിഞ്ഞ ശേഷം ഫണ്ട് വർദ്ധിപ്പിക്കാമെന്നായിരുന്നു ഉറപ്പ്.
ഇനി സ്‌കൂൾമേളകളുടെ കാലമാണ്. അതിന്റെ സംഘാടനത്തിനും ഓടി നടക്കേണ്ടത് ഈ പ്രധാനദ്ധ്യാപകരാണ്. ഫണ്ട് കൂട്ടുന്ന കാര്യത്തിൽ തീരുമാനമാകുന്നില്ലെങ്കിൽ പരിപാടികൾ ബഹിഷ്‌കരിക്കാനാണ് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്‌സ് അസോസിയേഷന്റെ തീരുമാനമെന്ന് കെ.പി.പി.എച്ച്.എ സംസ്ഥാന ജനറൽ സെക്രട്ടറി ജി. സുനിൽകുമാർ പറഞ്ഞു. ഇതിന് രാഷ്ട്രീയഭേദമന്യേ കേരളത്തിലെ എയ്ഡഡ് മേഖലയിലെ മുഴുവൻ പ്രധാനദ്ധ്യാപകരുടെയും പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
8 രൂപയ്ക്ക് എന്തുകിട്ടും !
ഒരു കുട്ടിക്ക് 2016ൽ നിശ്ചയിച്ചത് 8 രൂപ നിരക്ക്. 150 കുട്ടികൾ ഉള്ളിടത്ത് എട്ടുരൂപ. 500 വരെയാണെങ്കിൽ 7 രൂപ. അതിന് മുകളിലാണെങ്കിൽ 6 രൂപ. ഈ തുക കൊണ്ട് സർക്കാർ മാനദണ്ഡപ്രകാരം പാലും മുട്ടയും പച്ചക്കറിയുമൊക്കെ എങ്ങനെ നൽകുമെന്ന ചോദ്യത്തിന് മറുപടിയില്ല. ആഴ്ചയിൽ രണ്ടുദിവസം ഒരുകുട്ടിക്ക് നൽകേണ്ട 300 മില്ലി ലിറ്റർ പാലിനായി ലിറ്ററിന് 39 രൂപ നൽകിയിരുന്നിടത്ത് ഇപ്പോൾ 52 രൂപയായി. ആഴ്ചയിൽ രണ്ടുദിവസം നൽകുന്ന മുട്ടയ്ക്ക് വില 3.15 ആയിരുന്നതിന് ഇപ്പോൾ അഞ്ചുരൂപയ്ക്ക് മുകളിൽ. ഗ്യാസിന്റെ വില 420 ആയിരുന്നത് 1110 ആയി. പിന്നെ പച്ചക്കറി, പലവ്യഞ്ജനങ്ങൾ ഇവയുടെയെല്ലാം വില വർദ്ധന. ഇതെല്ലാം അറിയാമായിരുന്നിട്ടും അധികൃതർ പരിഹാരമുണ്ടാക്കുന്നില്ല.
മാസങ്ങളായി ഉന്നയിക്കുന്ന ആവശ്യത്തിന് പരിഹാരമാവാത്ത സാഹചര്യത്തിലാണ് പ്രത്യക്ഷസമരത്തിലേക്ക് ഇറങ്ങേണ്ടിവരുന്നത്. ബഹിഷ്‌കരണത്തെക്കുറിച്ച് വിദ്യാഭ്യാസമന്ത്രിക്കും പൊതു വിദ്യാഭ്യാസ ഡയറക്ടർക്കും കത്ത് നൽകിയിട്ടുണ്ട്.
-ജി. സുനിൽകുമാർ, സംസ്ഥാന ജനറൽ സെക്രട്ടറി, കെ.പി.പി.എച്ച്.എ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |